തൃശൂര്‍: കുന്നംകുളം മുന്‍ എം.എല്‍.എ ബാബു എം. പാലിശ്ശേരി (67) അന്തരിച്ചു. പാര്‍ക്കിന്‍സണ്‍സ് അസുഖബാധിനായി ചികിത്സയിലിരിക്കെയാണ് മരണം. ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് രണ്ട് ദിവസം മുമ്പാണ് ബാബു പാലിശ്ശേരിയെ കുന്നംകുളം യൂണിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വെന്റിലേറ്ററിന്റെ സഹായത്തോടെ ചികിത്സ തുടരുന്നതിനിടെയാണ് മരണം സ്ഥിരീകരിച്ചത്.കുന്നംകുളം കടവല്ലൂര്‍ സ്വദേശിയാണ്.

2006ലും 2011ലും കുന്നംകുളത്തുനിന്ന് വിജയിച്ച് നിയമസഭയിലെത്തി. സി.പി.എം തൃശൂര്‍ ജില്ല മുന്‍ സെക്രട്ടറിയേറ്റംഗമായിരുന്നു. കടുത്ത ശ്വാസ തടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് കഴിഞ്ഞദിവസം കുന്നംകുളം യൂണിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അസുഖബാധിതനായി ഏറെനാളായി ചികിത്സ തേടുന്നുണ്ട്. ഞരമ്പുകളെ ബാധിച്ച പാര്‍ക്കിസണ്‍സ് അസുഖമായിരുന്നു.

സിപിഐ എം കുന്നംകുളം എരിയ സെക്രട്ടറിയായിരുന്നു. 2005ല്‍ സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റിലെത്തി. ഡിവൈഎഫ്‌ഐയുടെ ജില്ല സെക്രട്ടറി, സംസ്ഥാന ജോയിന്റ് സെക്രട്ടറി, സിഐടിയു ജില്ലാ വൈസ് പ്രസിഡന്റ്, കേരള കരാട്ടെ അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് എന്നീ നിലകളില്‍ പൊതുരംഗത്ത് നിറഞ്ഞുനിന്നു പ്രവര്‍ത്തിച്ചു. സിപിഎമ്മിന്റെ ഒട്ടേറെ പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കി. പൊലീസിന്റെ ക്രൂരമായ ലാത്തിച്ചാര്‍ജിന് ഇരയായിട്ടുണ്ട്. സാംസ്‌കാരിക രംഗത്തും തിളങ്ങിയ ബാബു എം പാലിശ്ശേരി നാടകത്തിലും സിനിമയിലും അഭിനയിച്ചിട്ടുണ്ട്. ലൈബ്രറി കൗണ്‍സില്‍ ജില്ലാ പ്രസിഡന്റായി പ്രവര്‍ത്തിച്ചു. ഒട്ടേറെ ട്രേഡ് യൂണിയനുകളുടെ ഭാരവാഹിയായി. 1989ല്‍ കടവല്ലൂര്‍ പഞ്ചായത്തംഗമായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

കുന്നംകുളം മണ്ഡലത്തില്‍ നിന്നും 2006ല്‍ ജില്ലയിലെ ചരിത്ര ഭൂരിപക്ഷത്തോടെ ആദ്യമായി നിയമസഭയിലെത്തി. 2011ല്‍ തിളക്കമാര്‍ന്ന വിജയം ആവര്‍ത്തിച്ചു. എംഎല്‍എ എന്ന നിലയില്‍ കുന്നംകുളം മണ്ഡലത്തില്‍ ചരിത്രവികസനമാണ് നടപ്പാക്കിയത്. കോഴിക്കോട് സെന്റ് വിന്‍സെന്റ് കോളനി സ്‌കൂള്‍, മലബാര്‍ ക്രിസ്ത്യന്‍ കോളേജ് എച്ച്എസ്, പെരുമ്പിലാവ് ടിഎംഎച്ച്എസ്, പട്ടാമ്പി സംസ്‌കൃത കോളേജ്, കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. ശങ്കരനാരായണന്‍ എന്നായിരുന്നു ആദ്യകാലത്ത്‌പേര്.

എസ്എഫ്‌ഐയുടെ ആദ്യ രക്തസാക്ഷി പട്ടാമ്പി കോളജിലെ സെയ്താലിയെ കൊന്ന കേസിലെ 12-ാം പ്രതി സ്ഥാനത്ത് ഉണ്ടായിരുന്നത് ശങ്കര നാരായണനാണ് പിന്നീട് ബാബു പാലിശേരിയായി സിപിഎം എംഎല്‍എ ആയത്. സംഘപരിവാര്‍ വിദ്യാര്‍ഥി സംഘടനയില്‍നിന്നു സിപിഎമ്മിന്റെ സമുനതനായ നേതാവായും പിന്നീട് എംഎല്‍എയായും മാറിയ നേതാവായിരുന്നു ബാബു എം പാലിശേരി.

കടവല്ലൂര്‍ പഞ്ചായത്തിലെ കൊരട്ടിക്കര മുള്ളത്ത് പാലിശ്ശേരി വീട്ടില്‍ പി രാമന്‍നായരുടേയും എം അമ്മിണിയമ്മയുടേയും മകനാണ്. ഭാര്യ: ഇന്ദിര. (അടാട്ട് ഫാമേഴ്‌സ്ബാങ്ക് ബ്രാഞ്ച് മാനേജര്‍. ). മക്കള്‍: അശ്വതി (യുകെ), നിഖില്‍ ( എന്‍ജിനിയര്‍). മരുമകന്‍ : ശ്രീജിത്ത് ( ഒമാന്‍). സഹോദരങ്ങള്‍ : മാധവനുണ്ണി, എം ബാലാജി ( സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റംഗം), നാരായണിക്കുട്ടി, രാജലക്ഷ്മി.