കൊച്ചി: കാവ്യാ മാധവനെ അറിയപ്പെടുന്ന നടിയാക്കിയത് അച്ഛന്‍ പി മാധവന്റെ ഉറച്ച പിന്തുണയുടെ ഫലമായിരുന്നു. മകളെ എന്നും ചേര്‍ത്ത് നിര്‍ത്തിയ അച്ഛന്‍. പ്രതിസന്ധികളില്‍ എല്ലാം കൂടെ നിന്ന രക്ഷകര്‍ത്താവ്. കാവ്യയെ അറിയുന്നവര്‍ക്കൊപ്പം മാധവന്‍.. മാധവന്‍ ചേട്ടനായിരുന്നു. കലോത്സവ വേദികളില്‍ എല്ലാം മകള്‍ക്കൊപ്പം നിഴലായി എന്നും മാധവന്‍ ചേട്ടനും ഉണ്ടായിരുന്നു്. എല്ലാം തിരക്കുകളും മാറ്റിവച്ചു മകള്‍ക്കൊപ്പം ചേര്‍ന്ന് നടക്കാന്‍ എപ്പോഴും മാധവന്‍ ഒപ്പം ഉണ്ടാകാറുണ്ടായിരുന്നു.

കാവ്യ ചെന്നൈയിലേക്ക് താമസം മാറിയപ്പോള്‍ അങ്ങോട്ടും മാറി. അമ്മ ശ്യാമളയും അച്ഛന്‍ മാധവനും ആണ് തന്റെ നട്ടെല്ല് എന്ന് കാവ്യയും പറഞ്ഞിരുന്നു. ചെന്നൈയില്‍ വച്ചായിരുന്നു അന്ത്യം സംഭവിക്കുന്നത്. ഓസ്ട്രേലിയയില്‍ നിന്നും മകന്‍ മിഥുന്‍ എത്തുന്നത് വരെ മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. നിരവധി ആളുകള്‍ ആണ് അദ്ദേഹത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ എത്തുന്നത്. നടി കാവ്യ മാധവന്റെ പിതാവ് കാസര്‍കോഡ് നീലേശ്വരം പള്ളിക്കര കുടുംബാംഗവും സുപ്രിയ ടെക്‌സ്‌റ്റൈല്‍സ് ഉടമയുമായിരുന്നു. 75-ാം വയസ്സിലാണ് അന്ത്യം. സംസ്‌കാരം കൊച്ചിയില്‍ നടക്കും. ഭാര്യ: ശാമള. മകന്‍: മിഥുന്‍ (ഓസ്‌ട്രേലിയ). മരുമക്കള്‍: റിയ (ഓസ്‌ട്രേലിയ), നടന്‍ ദിലീപ്.

എല്ലാ പ്രതിസന്ധി ഘട്ടങ്ങളിലും കാവ്യയ്‌ക്കൊപ്പമായിരുന്നു. ആദ്യ വിവാഹ മോചനത്തിലും കാവ്യയെ പിന്തുണച്ചു. ഇതുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ എല്ലാം പ്രതികരണം നടത്തിയും മകളെ പ്രതിരോധിച്ചതും ഈ അച്ഛനായിരുന്നു. ദിലീപുമായുള്ള അപ്രതീക്ഷിത വിവാഹത്തേയും മനസ്സ് അറിഞ്ഞ് പിന്തുണച്ചു. നടിയെ ആക്രമിച്ച കേസില്‍ ദിലീപ് പ്രതിസ്ഥാനത്തായപ്പോഴും കാവ്യയെ ചേര്‍ത്തു പിടിച്ചു. കാവ്യ തുടങ്ങിയ ലക്ഷ്യയെന്ന സ്ഥാപനത്തിന് പിന്നിലും അച്ഛന്റെ സുപ്രിയ ടെക്‌സ്റ്റൈല്‍സില്‍ നിന്നും കിട്ടിയ ഊര്‍ജ്ജമായിരുന്നു. നടിയെ ആക്രമിച്ച കേസ് തുടരന്വേഷണവുമായി ബന്ധപ്പെട്ട് നടി കാവ്യാ മാധവന്റെ മാതാപിതാക്കളുടെ മൊഴിയും പോലീസ് എടുത്തിരുന്നു.

സംവിധായകന്‍ ബാലചന്ദ്രകുമാറിനെ സ്ഥിരമായി വിളിച്ചതായി കണ്ടെത്തിയ നമ്പര്‍ താന്‍ ഉപയോഗിച്ചിരുന്നതല്ലെന്ന കാവ്യാ മാധവന്റെ വാദം നുണയാണെന്ന് ക്രൈംബ്രാഞ്ച് നേരത്തേ ഹൈക്കോടതിയെ അറിയിച്ചിരുന്നു. തുടരന്വേഷണത്തിന് സമയം നീട്ടി നല്‍കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ നല്‍കിയ അപേക്ഷയിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. മൊബൈല്‍ സേവന ദാതാക്കളില്‍നിന്നു ലഭിച്ച വിവരങ്ങള്‍ അനുസരിച്ച് കാവ്യയുടെ അമ്മയുടെ പേരിലാണ് സിം കാര്‍ഡ് എടുത്തതെന്ന് കണ്ടെത്തിയിരുന്നു. ഈ കാര്യങ്ങളില്‍ വിശദീകരണം തേടാനാണ് ഇവരുടെ മൊഴിയെടുത്തത്. ഈ വിഷയത്തില്‍ അടക്കം കാവ്യയേയും ദിലീപിനേയും ചേര്‍ത്തു നിര്‍ത്തുന്ന നിലപാടാണ് അച്ഛന്‍ എടുത്തത്. ഈ കേസിന് മുന്നില്‍ ഒരിക്കലും പതറിയില്ല.

സംവിധായകന്‍ ബാലചന്ദ്രകുമാര്‍ നടത്തിയ പല വെളിപ്പെടുത്തലുകളിലും ചില ശബ്ദരേഖകളിലും കാവ്യയെക്കുറിച്ച് പരാമര്‍ശമുണ്ടായിരുന്നു. നടിയ ആക്രമിച്ച കേസ് നടക്കുന്ന സമയത്ത് കാവ്യക്ക് പനമ്പിള്ളി നഗറില്‍ സ്വകാര്യബാങ്കില്‍ അക്കൗണ്ടും ലോക്കറും ഉണ്ടായിരുന്നു. അച്ഛന്‍ മാധവന്റെ സഹായത്തോടെയാണ് കാവ്യ ബാങ്ക് ഇടപാടുകള്‍ നടത്തിയിരുന്നത് എന്നു പോലും വിവാദമെത്തി. കോടതിയിലും മൊഴി നല്‍കിയിരുന്നു. ഇതും പൂര്‍ണ്ണമായും ദിലീപിനെ പിന്തുണയ്ക്കുന്നതായിരുന്നു. ബാലതാരമായി സിനിമയില്‍ തുടക്കം കുറിച്ച കാവ്യ പിന്നീട് നായികയായി മാറുകയായിരുന്നു. ചന്ദ്രനുദിക്കുന്ന ദിക്കില്‍ എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറ്റം കുറിച്ച് പിന്നീട് മലയാളസിനിമയിലെ തിരക്കേറിയ നടിയായി മാറി. പിന്നീട് പല വിവാദങ്ങളും ഉണ്ടായിരുന്നു. ലോകം മുഴുവന്‍ എതിര്‍പ്പോഴും കുറ്റപ്പെടുത്തിയപ്പോഴും കാവ്യയ്ക്ക് കരുത്തായി ഒപ്പം നിന്നത് അച്ഛനായിരുന്നുവെന്നതാണ് വസ്തുത.

ദിലീപുമായുള്ള വിവാഹത്തിന് കുടുംബം സമ്മതിച്ചത് പോലും കാവ്യയുടെ സന്തോഷകരമായ ജീവിതത്തിന് മുന്‍ഗണന നല്‍കിയതുകൊണ്ട് മാത്രമായിരുന്നു. ദിലീപുമായുള്ള വിവാഹശേഷം കാവ്യ ഒരു പെണ്‍കുഞ്ഞിന്റെ അമ്മയായി. ഇപ്പോള്‍ മകള്‍ക്ക് ചുറ്റുമാണ് കാവ്യയുടെ ലോകം. ഇതിനിടെയാണ് പ്രിയപ്പെട്ട അച്ഛന്‍ കാവ്യയെ വിട്ടു പിരിയുന്നത്.