കൊല്ലം: വിദേശത്ത് നിന്നും നാട്ടിലെത്തിയ വനിതാ ഡോക്ടര്‍ വിമാനത്താവളത്തില്‍ നിന്നും വീട്ടിലേക്ക് പോകും വഴി വാഹനാപകടത്തില്‍ മരിച്ചു. ചന്ദനപ്പള്ളി വടക്കേക്കര വീട്ടില്‍ ഡോ. ബിന്ദു ഫിലിപ്പ് (48) ആണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണംവിട്ട് ഡിവൈഡറില്‍ ഇടിച്ചു മറിഞ്ഞാണ് അപകടം. ഗുരുതരമായി പരിക്കേറ്റ ഡോക്ടറെ തിരുവനന്തപുരത്തെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. കാര്‍ ഡ്രൈവര്‍ ബൈജു ജോര്‍ജ് നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.

കൊട്ടാരക്കര എംസി റോഡില്‍ വയയ്ക്കല്‍ കമ്പംകോടിനു സമീപം തിങ്കളാഴ്ച രാവിലെ ആറ് മണിയോടെയായിരുന്നു അപകടം. പുതിയ വീടിന്റെ പണിയുമായി ബന്ധപ്പെട്ടാണ് ഡോക്ടര്‍ നാട്ടിലെത്തിയത്. ന്നാല്‍ വീടണയും മുമ്പ് മരണം തട്ടിയെടുക്കുക ആയിരുന്നു. ഡോക്ടറുടെ ഭര്‍ത്താവ് അജി പി വര്‍ഗീസ് രണ്ട് വര്‍ഷം മുന്‍പ മരിച്ചിരുന്നു.

പത്തു വര്‍ഷമായി ദുബായില്‍ ഗൈനക്കോളജിസ്റ്റായ ബിന്ദു ഫിലിപ്പ് തിങ്കളാഴ്ച പുലര്‍ച്ചെയാണ് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയത്. ഇവിടെ നിന്നു വീട്ടിലേക്കുള്ള യാത്രയിലായിരുന്നു അപകടം. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിനു കാരണമായി കരുതുന്നതെന്നു പൊലീസ് വ്യക്തമാക്കി. ഡോക്ടറുടെ പുതിയ വീടിന്റെ കൂദാശ മെയ് നാലിനു നടത്താന്‍ നിശ്ചയിച്ചിരുന്നു. ഇതിന്റെ ആവശ്യവുമായി ബന്ധപ്പെട്ടാണ് അടിയന്തിരമായി നാലു ദിവസം അവധി എടുത്ത് നാട്ടിലേക്ക് തിരിച്ചത്.

മക്കള്‍: എയ്ഞ്ചലീന (മീഡിയ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ അവസാന വര്‍ഷ വിദ്യാര്‍ഥിനി, ദുബായ്), വീനസ് അജി (ഒന്നാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ഥി, എസ്‌യുടി മെഡിക്കല്‍ കോളജ്, തിരുവന്തപുരം). സംസ്‌കാരം നാളെ 11നു ചന്ദനപ്പള്ളി സെയ്ന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് വലിയ പള്ളി സെമിത്തേരിയില്‍.