തൃശൂര്‍: യുവസംഗീതജ്ഞന്‍ അനൂപ് വെള്ളാറ്റഞ്ഞൂരിനെ (41) തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. സംഗീതജ്ഞനും വിവേകോദയം ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ഗാന്ധിയന്‍ സ്റ്റഡീസ് അധ്യാപകനും സ്‌കൂള്‍ വൃന്ദവാദ്യ സംഘം പരിശീലകനുമാണ്. വടക്കേച്ചിറയ്ക്കു സമീപത്തെ ഫ്‌ലാറ്റില്‍ ചൊവ്വാഴ്ച രാവിലെയാണ് അനൂപിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.

ഗായകനും ഇടയ്ക്ക വാദകനും ആയിരുന്നു. ഗിറ്റാര്‍, കീബോര്‍ഡ് തുടങ്ങിയ സംഗീതോപകരണങ്ങളിലും പ്രാവീണ്യം തെളിയിച്ചിട്ടുണ്ടുള്ള അനൂപ് വെള്ളാറ്റഞ്ഞൂര്‍ കല്ലാറ്റ് പരേതനായ പീതാംബരന്റെയും തയ്യൂര്‍ ഗവ.സ്‌കൂള്‍ റിട്ട.അധ്യാപിക രാജലക്ഷ്മിയുടെയും മകനാണ്. വിവേകോദയം ഹൈസ്‌കൂളില്‍ ഇംഗ്ലിഷ് അധ്യാപകനായും സേവനമനുഷ്ഠിച്ചു. ഇവിടത്തെ ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി വൃന്ദവാദ്യ സംഘത്തെ പരിശീലിപ്പിച്ചിരുന്നത് അനൂപ് ആണ്. 2022 മുതല്‍ 2024 വരെ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ഇരു ടീമുകളും എ ഗ്രേഡോടെ മികവു തെളിയിച്ചിരുന്നു. കാണിപ്പയ്യൂര്‍ കൈകൊട്ടിക്കളി സംഘത്തിന്റെ ഇടയ്ക്ക വാദകനും ആയിരുന്നു.

തൃശൂര്‍ ആസ്ഥാനമായുള്ള ഇലഞ്ഞിക്കൂട്ടം എന്ന ബാന്‍ഡിന്റെ അമരക്കാരനാണ്. സംസ്‌കാരം ബുനധനാഴ്ച രാവിലെ 10.30ന് വെള്ളാറ്റഞ്ഞൂരിലെ വീട്ടുവളപ്പില്‍. ഭാര്യ: പാര്‍വതി (ആയുര്‍വേദ ഡോക്ടര്‍). മക്കള്‍: പാര്‍വണ, പാര്‍ഥിപ്. അനൂപ് വെള്ളാറ്റഞ്ഞൂരിന്റെ മരണത്തില്‍ മന്ത്രി ആര്‍.ബിന്ദു അനുശോചിച്ചു.