ന്യുയോര്‍ക്ക്: വിഖ്യാത അമേരിക്കന്‍ ശാസ്ത്രജ്ഞന്‍ ജെയിംസ് വാട്‌സണ്‍ അന്തരിച്ചു. 97 വയസായിരുന്നു. 1962ല്‍ വൈദ്യശാസ്ത്രത്തിനുള്ള നൊബേല്‍ നേടിയിരുന്നു. ഡിഎന്‍എയുടെ ഘടന കണ്ടെത്തിയതില്‍ പ്രധാനിയാണ് വാട്‌സണ്‍. 20-ആം നൂറ്റാണ്ടിലെ ഏറ്റവും വലിയ ശാസ്ത്ര പുരോഗതികളിലൊന്നായ ഡിഎന്‍എയുടെ ഇരട്ട ഹെലിക്‌സ് ഘടനയാണ് ബ്രിട്ടീഷ് ശാസ്്ത്രജ്ഞന്‍ ഫ്രാന്‍സിസ് ക്രിക്കിനൊപ്പം വാട്‌സണ്‍ കണ്ടെത്തിയത്. ജനിതകശാസ്ത്രത്തിന് വഴിത്തിരിവായ ഡിഎന്‍എയുടെ രഹസ്യം ചുരുളഴിച്ച പ്രതിഭയാണ് ജെയിംസ് വാട്‌സണ്‍. വിവാദങ്ങളുടെ നിഴല്‍ നിറഞ്ഞ ജീവിതം ശാസ്ത്രീയ നേട്ടങ്ങളുടെയും ധാര്‍മ്മിക ചോദ്യങ്ങളുടെയും നേര്‍സാക്ഷ്യമായി മാറുകയും ചെയ്തു.

ലോംഗ് ഐലന്‍ഡിലെ കോള്‍ഡ് സ്പ്രിംഗ് ഹാര്‍ബര്‍ ലബോറട്ടറിയാണ് വാട്‌സന്റെ മരണം സ്ഥിരീകരിച്ചത്. ഇവിടെയാണ് അദ്ദേഹം വര്‍ഷങ്ങളോളം പ്രവര്‍ത്തിച്ചത്. ലോംഗ് ഐലന്‍ഡിലെ ഒരു ഹോസ്പീസിലാണ് വാട്‌സണ്‍ അന്തരിച്ചതെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ബ്രിട്ടീഷ് ഭൗതികശാസ്ത്രജ്ഞനായ ഫ്രാന്‍സിസ് ക്രിക്കിനൊപ്പം ഡിഎന്‍എയുടെ ത്രിമാന രൂപം ആദ്യമായി നിര്‍ണ്ണയിച്ചതിന് 1962-ലെ വൈദ്യശാസ്ത്ര നൊബേല്‍ സമ്മാനം വാട്‌സണ്‍ പങ്കിട്ടിരുന്നു. ഈ നേട്ടം പിന്നീട് ജനിതക എഞ്ചിനീയറിംഗ്, ജീന്‍ തെറാപ്പി, മറ്റ് ഡിഎന്‍എ അധിഷ്ഠിത മരുന്നുകള്‍ക്കും സാങ്കേതികവിദ്യകള്‍ക്കും വഴിയൊരുക്കി.

പല സാഹചര്യങ്ങളിലും ജെയിംസ് വാട്‌സണ്‍ന്റെ നിലപാടുകളും പരാമര്‍ശങ്ങളും വലിയ വിവാദത്തിനും വഴിവച്ചിരുന്നു. വംശീയതയെക്കുറിച്ചും കറുത്ത വര്‍ഗക്കാരുടേയും വെളുത്ത വര്‍ഗക്കാരുടേയും ബുദ്ധിശേഷിയെക്കുറിച്ചുമെല്ലാം വാട്‌സണ്‍ നടത്തിയ പരാമര്‍ശങ്ങള്‍ കടുത്ത പ്രതിഷേധത്തിനിടയാക്കിയിരുന്നു. ഈ പരാമര്‍ശങ്ങള്‍ക്കുശേഷം ന്യൂയോര്‍ക്കിലെ കോള്‍ഡ് സ്പ്രിംഗ് ഹാര്‍ബര്‍ ലബോറട്ടറിയിലെ ചാന്‍സലര്‍ സ്ഥാനത്ത് നിന്നും അദ്ദേഹം നീക്കം ചെയ്തതും ചര്‍ച്ചകളില്‍ എത്തി.

1928 ഏപ്രിലില്‍ ഷിക്കാഗോയിലാണ് വാട്ട്‌സണ്‍ ജനിച്ചത്. 15-ആം വയസ്സില്‍ അദ്ദേഹം ചിക്കാഗോ സര്‍വകലാശാലയില്‍ സ്‌കോളര്‍ഷിപ്പ് നേടി. ഡിഎന്‍എ ഘടനയെ കുറിച്ചുള്ള ഗവേഷണം മുന്നോട്ടുകൊണ്ടുപോകാന്‍ അദ്ദേഹം കേംബ്രിജിലെത്തി. അവിടെ ക്രിക്കിനെ കണ്ടുമുട്ടുകയും, ഇരുവരും ചേര്‍ന്ന് ഡിഎന്‍എയുടെ വലിയ മാതൃകകള്‍ നിര്‍മ്മിക്കാന്‍ തുടങ്ങുകയും ചെയ്തു. ശാസ്ത്രീയ നേട്ടത്തിനുശേഷം ഭാര്യ എലിസബത്തിനൊപ്പം അദ്ദേഹം ഹാര്‍വാര്‍ഡിലേക്ക് മാറി ജീവശാസ്ത്ര പ്രൊഫസറായി. രണ്ടു മക്കളാണ് ദമ്പതികള്‍ക്ക്. 1968-ല്‍ അദ്ദേഹം ന്യൂയോര്‍ക്കിലെ കോള്‍ഡ് സ്പ്രിംഗ് ഹാര്‍ബര്‍ ലബോറട്ടറിയുടെ നേതൃത്വമേറ്റെടുത്തു. വാട്‌സണ്‍ന്റെ നേതൃത്വത്തില്‍ ലോകത്തെ പ്രമുഖ ശാസ്ത്രീയ ഗവേഷണ സ്ഥാപനങ്ങളിലൊന്നായി ഇതുമാറി.

'ദി ഡബിള്‍ ഹെലിക്‌സ്' എന്ന അദ്ദേഹത്തിന്റെ 1968-ലെ ഓര്‍മ്മക്കുറിപ്പ് ശാസ്ത്രലോകത്ത് വലിയ കോളിളക്കം സൃഷ്ടിച്ചു. ഒരു സഹശാസ്ത്രജ്ഞന്റെ ഡാറ്റ സ്വന്തം നേട്ടങ്ങള്‍ക്കായി ഉപയോഗിക്കാന്‍ മടിയില്ലാത്ത ഒരു 'എന്‍ഫന്റ് ടെറിബിള്‍' വ്യക്തിത്വമായാണ് അദ്ദേഹം അറിയപ്പെട്ടത്. എക്‌സ്-റേ ക്രിസ്റ്റലോഗ്രാഫര്‍ റോസലിന്‍ഡ് ഫ്രാങ്ക്‌ലിന്‍ ശേഖരിച്ച നിര്‍ണ്ണായകമായ ഡാറ്റ, അവരുടെ സംഭാവനകള്‍ക്ക് പൂര്‍ണ്ണമായ അംഗീകാരം നല്‍കാതെ, ഡിഎന്‍എയുടെ മാതൃക നിര്‍മ്മിക്കാന്‍ വാട്‌സണും ക്രിക്കും ഉപയോഗിച്ചതിന് വലിയ വിമര്‍ശനങ്ങളേറ്റുവാങ്ങി.

ക്രിക്ക് ഈ പുസ്തകം 'എന്റെ സ്വകാര്യതയെ അതിരുകടന്ന് ആക്രമിച്ചു' എന്ന് പരാതിപ്പെട്ടപ്പോള്‍, മറ്റൊരു സഹപ്രവര്‍ത്തകനായ മൗറിസ് വില്‍ക്കിന്‍സ് ഇതിനെ 'ശാസ്ത്രജ്ഞരെ അതിമോഹികളും വഞ്ചകരുമായി ചിത്രീകരിക്കുന്ന വളച്ചൊടിച്ചതും പ്രതികൂലവുമായ ചിത്രം' എന്ന് വിശേഷിപ്പിച്ചു. ശാസ്ത്രീയ ഗവേഷണത്തിന് 'അഭിലാഷത്തിന്റെയും നീതിബോധത്തിന്റെയും വൈരുദ്ധ്യാത്മകമായ സമ്മര്‍ദ്ദങ്ങളുണ്ടെന്ന്' വാട്‌സണ്‍ തന്റെ പുസ്തകത്തില്‍ കുറിച്ചിരുന്നു.

പില്‍ക്കാലത്ത്, ജനിതകശാസ്ത്രത്തെയും വംശീയതയെയും കുറിച്ചുള്ള അദ്ദേഹത്തിന്റെ വിവാദപരമായ പരാമര്‍ശങ്ങള്‍ കാരണം ശാസ്ത്ര സമൂഹത്തില്‍ നിന്ന് വാട്‌സണ്‍ ഒറ്റപ്പെട്ടു. ഡിഎന്‍എ ഘടനയെക്കുറിച്ചുള്ള വിപ്ലവകരമായ കണ്ടെത്തലിലൂടെ ലോകമെമ്പാടുമുള്ള വൈദ്യശാസ്ത്രത്തിലും സാങ്കേതികവിദ്യയിലും വലിയ മുന്നേറ്റങ്ങള്‍ക്ക് തുടക്കമിട്ടെങ്കിലും, വാട്‌സന്റെ ജീവിതം ശാസ്ത്രീയ നേട്ടങ്ങളും വ്യക്തിപരമായ വിവാദങ്ങളും തമ്മിലുള്ള സങ്കീര്‍ണ്ണമായ ബന്ധത്തിന്റെ നേര്‍സാക്ഷ്യമായി അവശേഷിക്കുന്നു.

ആഫ്രിക്കന്‍ വംശജരുടെ ബുദ്ധിശക്തി ജനിതകപരമായി കുറവാണെന്ന് 2007-ല്‍ അദ്ദേഹം നടത്തിയ പരാമര്‍ശങ്ങള്‍ വന്‍ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കി. തുടര്‍ന്ന് കോള്‍ഡ് സ്പ്രിംഗ് ഹാര്‍ബര്‍ ലബോറട്ടറിയില്‍ നിന്ന് അദ്ദേഹം രാജിവെച്ചു. 2019-ല്‍ ഒരു പിബിഎസ് ഡോക്യുമെന്ററിയില്‍ അദ്ദേഹത്തിന്റെ ഈ കാഴ്ചപ്പാടുകള്‍ വീണ്ടും സംപ്രേക്ഷണം ചെയ്തത് വിവാദങ്ങള്‍ രൂക്ഷമാക്കി. ഇതിനെത്തുടര്‍ന്ന് 2020 ജനുവരി 1-ന് കോള്‍ഡ് സ്പ്രിംഗ് ഹാര്‍ബര്‍ ലബോറട്ടറി അദ്ദേഹത്തിന്റെ ഓണററി പദവികളായ ചാന്‍സലര്‍ എമറിറ്റസ്, പ്രൊഫസര്‍ എമറിറ്റസ് എന്നിവ റദ്ദാക്കി. വാട്‌സന്റെ കാഴ്ചപ്പാടുകള്‍ 'വെറുപ്പുളവാക്കുന്നതും ശാസ്ത്രീയമായി തെളിയിക്കപ്പെടാത്തതും' ആണെന്ന് ഡയറക്ടര്‍ ബ്രൂസ് സ്റ്റില്‍മാന്‍ പ്രസ്താവിച്ചു.

സാമ്പത്തിക ബുദ്ധിമുട്ടുകളും കോള്‍ഡ് സ്പ്രിംഗ് ഹാര്‍ബര്‍ ലബോറട്ടറിയുമായുള്ള ഭിന്നതയും കാരണം 2014-ല്‍ വാട്‌സണ്‍ തന്റെ നൊബേല്‍ മെഡല്‍ ക്രിസ്റ്റീസ് ലേലത്തില്‍ 4.1 മില്യണ്‍ ഡോളറിന് വിറ്റു. റഷ്യന്‍ ശതകോടീശ്വരനും വ്യവസായിയുമായ അലിഷര്‍ ഉസ്മാനോവ് ആയിരുന്നു മെഡല്‍ സ്വന്തമാക്കിയത്. 'ഒരു മികച്ച ശാസ്ത്രജ്ഞന് തന്റെ നേട്ടങ്ങളെ അംഗീകരിക്കുന്ന മെഡല്‍ വില്‍ക്കേണ്ടി വരുന്നത് അംഗീകരിക്കാനാവില്ല' എന്ന് പ്രസ്താവിച്ച ഉസ്മാനോവ്, മെഡല്‍ വാട്‌സണ് തിരികെ നല്‍കുമെന്ന് അന്ന് അറിയിച്ചിരുന്നു.

മനുഷ്യരാശിയുടെ അറിവിനായി ഡിഎന്‍എയുടെ രഹസ്യങ്ങള്‍ ചുരുളഴിക്കാന്‍ സഹായിച്ച അതേ ശാസ്ത്രജ്ഞന്‍ വംശീയ പക്ഷപാതത്തിന്റെ പേരില്‍ കടുത്ത വിമര്‍ശനങ്ങളും പദവികള്‍ നഷ്ടപ്പെടുന്നതിനും സാക്ഷ്യം വഹിച്ചു എന്നത് അദ്ദേഹത്തിന്റെ സങ്കീര്‍ണ്ണമായ പാരമ്പര്യം ഓര്‍മ്മിപ്പിക്കുന്നു.