കണ്ണൂര്‍: ദളിത് ആക്ടിവിസ്റ്റും നീതിക്ക് വേണ്ടി പോരാടിയ മനുഷ്യാവകാശ പ്രവര്‍ത്തകയുമായ ചിത്രലേഖയ്ക്ക് (48) കണ്ണൂരിന്റെ യാത്രാമൊഴി. ഞായാറാഴ്ച്ച രാവിലെ പതിനൊന്നരയോടെ ചിത്രലേഖയുടെ മൃതദേഹം പയ്യാമ്പലത്തെ തീജ്വാലകള്‍ ഏറ്റുവാങ്ങി. ചിരി മായാത്ത മുഖത്തോടെയാണ് കാര്‍ന്നു തിന്നുന്ന കാന്‍സര്‍ നല്‍കിയെ കൊടും വേദനയെ അതിജീവിച്ച് ചിത്രലേഖവിടവാങ്ങുന്നത്. രാവിലെ എട്ടുമണി മുതല്‍ കാട്ടാമ്പള്ളിയിടെ സ്വന്തം വീട്ടില്‍ പൊതുദര്‍ശനത്തിനായി വെച്ചിരുന്നു.

നൂറ് കണക്കിന് മനുഷ്യാവകാശ - ദളിത് പരിസ്ഥിതി പ്രവര്‍ത്തകര്‍ അന്ത്യാ ജ്ഞലിയര്‍പ്പിച്ചു.. തുടര്‍ന്ന് പതിനൊന്ന് മണിയോടെ ആംബുലന്‍സില്‍ മൃതദ്ദേഹം പയ്യാമ്പലത്തേക്ക് കൊണ്ടുപോയി. ശവസംസ്‌കാര ചടങ്ങുകള്‍ക്കു ശേഷം പയ്യാമ്പലത്ത് അനുശോചനയോഗം ചേര്‍ന്നു. ഡോ.ഡി. സുരേന്ദ്രനാഥ്, അഡ്വ. കസ്തുരി ദേവന്‍, പള്ളിപ്രം പ്രസന്നന്‍, , വിനോദ് പയ്യന്നൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു. പാന്‍ക്രിയാസിനും കരളിനും അര്‍ബുദ രോഗബാധയുണ്ടായ ചിത്രലേഖ കഴിഞ്ഞ രണ്ടു മാസമായി ചികിത്സയിലായിരുന്നു. നീണ്ട ഇരുപതു വര്‍ഷങ്ങളാണ് ജീവിക്കാനുള്ള അവകാശത്തിനായി പോരാടിയത്.

സ്വന്തം തൊഴിലെടുത്ത് ജീവിക്കാനുള്ള അവകാശത്തിനായി കഴിഞ്ഞ നീണ്ട 20വര്‍ഷത്തിന്റെ പോരാട്ടത്തിന്റെ കഥയാണ് ചിത്രലേഖ യെന്ന ദളിത് യുവതി ഈ ലോകത്തോട് പറഞ്ഞത്. ജീവിക്കാനുള്ള അവകാശത്തിന് വേണ്ടി അവര്‍ മുട്ടാത്ത വാതിലുകളുണ്ടായിരുന്നില്ല. പട്ടിണിയും പരിവട്ടവുമായി കഴിയുമ്പോഴും രാഷ്ട്രീയ പകയുടെ പേരില്‍ അവരെ സ്വസ്ഥമായി വീട്ടില്‍ കിടന്നുറങ്ങാന്‍ പോലും എതിരാളികള്‍ അനുവദിച്ചില്ല. '' പയ്യന്നൂര്‍ എടാട്ടു നിന്നു. സി.പി.എം അക്രമത്തില്‍ നിന്നും രക്ഷനേടാന്‍ കാട്ടാമ്പള്ളിയിലേക്ക് പ്രാണരക്ഷാര്‍ത്ഥം കുടിയേറിയ ചിത്രലേഖയുടെ ജീവിതം നീണ്ട സമരങ്ങളുടെയും സഹനങ്ങളുടെതായിരുന്നു..

.പോരാട്ടത്തിന്റെ പാതി വഴിയില്‍ അവര്‍ രോഗബാധിതതയായി വിട പറയുമ്പോള്‍ ഒരു ഇന്ത്യന്‍ ദളിത് യുവതിയുടെ പോരാട്ട കഥ കൂടിയാണ് അസ്തമിക്കുന്നത്. പാന്‍ക്രിയാസിലെയും കരളിലെയും അര്‍ബുദബാധയെ തുടര്‍ന്ന് നാളുകളായി ചികിത്സയിലായിരുന്ന ചിത്രലേഖ തന്റെ നാല്‍പ്പത്തിയെട്ടാമത്തെ വയസിലാണ് ഈ ലോകത്തോട് വിട പറയുന്നത്. 2004ല്‍ പയ്യന്നൂര്‍ എടാട്ട് ഓട്ടോറിക്ഷ സ്റ്റാന്‍ഡില്‍ ഓട്ടോറിക്ഷ ഓടിച്ചുജീവിച്ചിരുന്ന ചിത്രലേഖയ്ക്ക് സി.ഐ.ടി.യു - സി.പി.എം പ്രവര്‍ത്തകര്‍ വിലക്ക് ഏര്‍പ്പെടുത്തിയതു മുതലാണ് പ്രശ്‌നങ്ങളുടെ തുടക്കം. ഇതിനെ തുടര്‍ന്ന് 2005ലും 2023ലും ചിത്രലേഖയുടെ ഓട്ടോറിക്ഷയ്ക്ക് തീയിട്ടിരുന്നു.

നിത്യവൃത്തിക്ക് വേണ്ടി ആദ്യം പയ്യന്നൂര്‍ എടാട്ടിലും പിന്നീട് കാട്ടാമ്പള്ളിയിലും ഓട്ടോറിക്ഷ ഓടിക്കുന്നതിനിടെ സിഐടിയു പ്രവര്‍ത്തകരില്‍ നിന്ന് നിരന്തരമായ ആക്രമമാണ് ദളിത് യുവതി കൂടിയായ ചിത്രലേഖയ്ക്ക് നേരിടേണ്ടി വന്നത്. ദളിത് യുവതിയായിരുന്നതിന്റെ പേരില്‍ തനിക്കെതിരെ നടക്കുന്ന വിവേചനത്തിനും തൊഴില്‍ നിഷേധത്തിനുമെതിരെയുള്ള അഭിപ്രായ വ്യത്യാസം തുറന്നടിച്ച് പ്രകടിപ്പിക്കുന്ന പ്രകൃതമായിരുന്നു ചിത്രലേഖയുടേത്.

അതുകൊണ്ടുതന്നെ ചിത്ര ലേഖയ്ക്ക് സിഐടിയു പ്രവര്‍ത്തകരില്‍ നിന്ന് എന്നും അസഭ്യങ്ങളുപരിഹാസങ്ങളും പലപ്പോഴായി അക്രമവും നേരിടേണ്ടി വന്നു. ആദ്യം എടാട്ട് വച്ച് ചിത്രലേഖയുടെ ഓട്ടോറിക്ഷ കത്തിച്ചിരുന്നു. പീഡനം സഹിക്ക വയ്യാതെ കാട്ടാമ്പള്ളിയിലേക്ക് താമസം മാറ്റിയെങ്കിലും 2023 ഓഗസ്റ്റിലും ചിത്രലേഖയുടെ ഓട്ടോ വീട്ടില്‍ നിര്‍ത്തിയിട്ട സ്ഥലത്തു നിന്നും കത്തിച്ചു. രണ്ട് സംഭവങ്ങള്‍ക്ക് പിന്നിലും സിഐടിയു സിപിഎം പ്രവര്‍ത്തകരാണെന്നായിരുന്നു. ചിത്രലേഖയുടെ ആരോപണം. എന്നാല്‍ പൊലിസ് പ്രതികളെ പിടികൂടാതെ ഒളിച്ചു കളിച്ചു.R