ധരംശാല: സ്വതന്ത്ര ഇന്ത്യയിൽ ആദ്യമായി സമ്മതിദാനാവകാശം വിനിയോഗിച്ച ശ്യാം സരൺ നേഗി(106) അന്തരിച്ചു.ഹിമാചൽപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ തന്റെ വോട്ട് രേഖപ്പെടുത്തിയതിന് പിന്നാലെയാണ് ശ്യാം സരൺ നേഗിയുടെ വിയോഗം.

നവംബർ രണ്ടിന് പോസ്റ്റൽ ബാലറ്റിലൂടെയാണ് നേഗി ഹിമാചൽപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ തന്റെ വോട്ട് രേഖപ്പെടുത്തിയത്. പോസ്റ്റൽ വോട്ട് രേഖപ്പെടുത്തുന്ന സമയവും ശ്യാം സരൺ നേഗിക്ക് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. മുപ്പത്തി നാലാമത്തെ സമ്മതിദാനാവകാശം വിനിയോഗിച്ചതിന് ശേഷമാണ് നേഗി വിടവാങ്ങുന്നത്. തെരഞ്ഞെടുപ്പ് കമ്മിഷന്റെ ഔദ്യോഗിക തെരഞ്ഞെടുപ്പ് അംബാസിഡറായിരുന്നു നേഗി.

 

ഔദ്യോഗിക ബഹുമതികൾ നൽകിയാവും സംസ്‌കാര ചടങ്ങുകൾ. 1917 ജൂലൈ ഒന്നിനാണ് നേഗിയുടെ ജനനം. സ്‌കൂൾ അദ്ധ്യാപകനായിരുന്നു. 1951ൽ ഇന്ത്യ ആദ്യ പൊതു തെരഞ്ഞെടുപ്പിലേക്ക് എത്തിയപ്പോൾ നേഗിയാണ് രാജ്യത്ത് ആദ്യമായി വോട്ട് രേഖപ്പെടുത്തിയത്, ഒക്ടോബർ 25ന്.

രാജ്യത്തെ മറ്റ് ഭാഗങ്ങൾ 1952 ഫെബ്രുവരിയിൽ പോളിങ് ബൂത്തിലേക്ക് പോയപ്പോൾ ഹിമാചൽപ്രദേശിൽ കാലാവസ്ഥാ പ്രശ്നങ്ങളെ തുടർന്ന് നേരത്തെയാക്കുകയായിരുന്നു. മഞ്ഞുവീഴ്ചയെ തുടർന്ന് കൽപയിൽ നേരത്തെ പോളിങ് നടത്തി. പോളിങ് ബൂത്തിൽ അദ്ധ്യാപകനായി ഉണ്ടായിരുന്ന നേഗി ആദ്യം വോട്ട് ചെയ്യുകയായിരുന്നു.