ലാത്തൂര്‍: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര ആഭ്യന്തരമന്ത്രിയുമായ ശിവരാജ് പാട്ടീല്‍ (91) അന്തരിച്ചു. രാവിലെ 6:30 ഓടെ ലാത്തുരിലെ വസതിയിലായിരുന്നു അന്ത്യം. അസുഖബാധിതനായി വീട്ടില്‍ ചികിത്സയിലായിരുന്നു. ലോക്‌സഭാ സ്പീക്കര്‍, കേന്ദ്ര മന്ത്രിസഭയിലെ വിവിധ പ്രധാന വകുപ്പുകള്‍ തുടങ്ങി നിരവധി സ്ഥാനങ്ങള്‍ ശിവരാജ് പാട്ടീല്‍ തന്റെ നീണ്ട രാഷ്ട്രീയ ജീവിതത്തില്‍ വഹിച്ചിട്ടുണ്ട്. മഹാരാഷ്ട്രയിലെ ലാത്തുര്‍ ലോക്‌സഭാ മണ്ഡലത്തില്‍ നിന്ന് ഏഴ് തവണ അദ്ദേഹം വിജയിച്ചിട്ടുണ്ട്. 2004 മുതല്‍ 2008വരെ ആദ്യ യുപിഎ സര്‍ക്കാരില്‍ കേന്ദ്ര ആഭ്യന്തരമന്ത്രിയായിരുന്നു. 2008ല്‍ മുംബൈ ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ ശിവരാജ് പാട്ടീല്‍ രാജിവച്ചിരുന്നു.

2004 മുതല്‍ 2008 വരെ ആഭ്യന്തരമന്ത്രിയായിരുന്നു. 1991 മുതല്‍ 1996 വരെ ലോക്സഭയുടെ 10-ാമത് സ്പീക്കറായിരുന്നു. 2010 മുതല്‍ 2015 വരെ പഞ്ചാബിന്റെ ഗവര്‍ണറായും ചണ്ഡീഗഢ് കേന്ദ്രഭരണ പ്രദേശത്തിന്റെ അഡ്മിനിസ്ട്രേറ്ററായും അദ്ദേഹം സേവനമനുഷ്ഠിച്ചു. 1935 ഒക്ടോബര്‍ 12-ന് ജനിച്ച പാട്ടീല്‍, ലത്തൂരിലെ മുനിസിപ്പല്‍ കൗണ്‍സില്‍ ചീഫായിട്ടാണ് തന്റെ രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. 70-കളുടെ തുടക്കത്തില്‍ എംഎല്‍എയായി തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട്, ലത്തൂര്‍ ലോക്സഭാ സീറ്റില്‍ ഏഴ് തവണ വിജയിച്ചു. 2004 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ രൂപതായ് പാട്ടീല്‍ നീലംഗറോട് പരാജയപ്പെട്ടു.

മഹാരാഷ്ട്രയിലെ ലാത്തൂരില്‍ വിശ്വനാഥ റാവുവിന്റെയും ഭാഗീരഥി ഭായിയുടേയും മകനായി 1935 ഒക്ടോബര്‍ 12ന് ജനനം. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം ഹൈദരാബാദിലുള്ള ഒസ്മാനിയ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബിഎസ്സിയും ബോംബെ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് നിയമ ബിരുദവും നേടി. 1972 ല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മഹാരാഷ്ട്ര നിയമസഭയിലേക്ക് വിജയിച്ചു. പിന്നീട് മന്ത്രിയായും സ്പീക്കറായും പ്രവര്‍ത്തിച്ചു. 1980ല്‍ ലാത്തൂരില്‍ നിന്ന് ആദ്യമായി ലോക്‌സഭാംഗമായി.

ദേശീയ രാഷ്ട്രീയത്തിലും കോണ്‍ഗ്രസ് രാഷ്ട്രീയത്തിലും ഏറെ സംഭാവനകള്‍ ചെയ്ത നേതാവായിരുന്നു അദ്ദേഹം. പാര്‍ലമെന്റില്‍ നിരന്തരം പല വിഷയങ്ങള്‍ ഉന്നയിച്ചിരുന്ന ഇദ്ദേഹം നിരവധി തവണ പാര്‍ലമെന്റിലേക്ക് മത്സരിച്ച് എത്തുകയും ചെയ്തിരുന്നു. 1980ല്‍ പാര്‍ലമെന്റില്‍ എത്തിയ ശേഷം ശിവരാജ് പാട്ടീല്‍ കേന്ദ്ര മന്ത്രിസഭയിലേക്ക് എത്തുകയും ചെയ്തു. ആദ്യം ഇന്ദിരാഗാന്ധിയുടെ മന്ത്രിസഭയിലും പിന്നീട് രാജീവ്ഗാന്ധിയുടെ മന്ത്രിസഭയിലും അംഗമായിരുന്നു.

നെഹ്‌റു, ഗാന്ധി കുടുംബവുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. 1991ല്‍ സ്പീക്കറായിരിക്കുമ്പോഴാണ് ലാത്തൂരില്‍ ഭൂകമ്പം ഉണ്ടാകുന്നത്. അപ്പോള്‍ ദുരന്തമുഖത്ത് നേരിട്ടെത്തുകയും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം വഹിക്കുകയും ചെയ്തിരുന്നു.