അടൂർ: കെഎസ്ആർടിസി ബസിടിക്കാൻ വരുന്നത് കണ്ട് ഒപ്പമുണ്ടായിരുന്ന ഭാര്യാ സഹോദരിയുടെ മകളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ അപകടത്തിൽ പരുക്കേറ്റ പത്തനംതിട്ട ഡി.സി.സി ജനറൽ സെക്രട്ടറി മരിച്ചു. അടൂർ നഗരസഭ മുൻ കൗൺസിലർ ആനന്ദപ്പള്ളി കല്ലുംപുറത്ത് വടക്കേതിൽ ആനന്ദപ്പള്ളി സുരേന്ദ്രൻ (56) ആണ് മരിച്ചത്. സംസ്‌കാരം ശനിയാഴ്‌ച്ച ഉച്ചയ്ക്ക് രണ്ടിന് വീട്ടുവളപ്പിൽ.

വ്യാഴാഴ്ച രാവിലെ 6.30 ന് ആനന്ദപ്പള്ളി എസ്.ബി.ഐക്കു സമീപത്തെ വളവിലായിരുന്നു അപകടം. കേന്ദ്രീയ വിദ്യാലയത്തിൽ പ്ലസ് വണ്ണിന് പഠിക്കുന്ന ഭാര്യാ സഹോദരിയുടെ മകളെ വാഹനത്തിൽ കയറ്റിവിടാൻ ആനന്ദപ്പള്ളി ജങ്ഷനിലേക്ക് കാൽനടയായി പോകുകയായിരുന്നു സുരേന്ദ്രൻ. ഈ സമയം പത്തനംതിട്ടയിൽ നിന്നും തിരുവനന്തപുരത്തേക്ക് പോയ കെഎസ്ആർടിസി ബസ് ഇടിച്ചാണ് മരണം.

ബസ് ഇടിക്കാൻ വരുന്നത് കണ്ട് ഭാര്യാ സഹോദരിയുടെ മകളെ സുരേന്ദ്രൻ വലിച്ചു മാറ്റി. എന്നാൽ, സുരേന്ദ്രനെ ബസ് ഇടിച്ചു. ഗുരുതരമായി പരുക്കേറ്റ സുരേന്ദ്രനെ അടൂർ ജനറൽ ആശുപത്രിയിൽ പ്രഥമ ശുശ്രൂഷ നല്കിയ ശേഷം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കുവാൻ കഴിഞ്ഞില്ല.

പത്തനംതിട്ട സേവാദൾ മുൻ ജില്ലാ ചീഫ് ഓർഗ നൈസിങ് സെക്രട്ടറിയാണ്. സേവാദൾ സംസ്ഥാനത്ത് നടത്തിയ 15 ക്യാമ്പുകളിലും അഖിലേന്ത്യാ തലത്തിൽ നടത്തിയ ക്യാമ്പുകളിലും പങ്കെടുത്തു. ഡൽഹിയിൽ നടന്ന എ.ഐ.സി.സി സമ്മേളനത്തിൽ സേവാദൾ വോളണ്ടിയറായി പ്രവർത്തിച്ചു.

ഭാര്യ ജ്യോതി സുരേന്ദ്രൻ അടൂർ നഗരസഭ മുൻ വൈസ് ചെയർ പേഴ്സണാണ്. അനന്ദു(ബാംഗ്ലൂർ)മകനും അഞ്ജലി സുരേന്ദ്രൻ (വിദ്യാർത്ഥി) മകളുമാണ്.