കൊൽക്കത്ത: പക്ഷാഘാതത്തേ തുടർന്ന് ചികിത്സയിലായിരുന്ന ബംഗാളി നടി ഐൻഡ്രില ശർമ (24) അന്തരിച്ചു. ഹൗറയിലെ സ്വകാര്യ ആശുപത്രിയിൽ ഞായറാഴ്ച പുലർച്ചെയായിരുന്നു അന്ത്യം. മസ്തിഷ്‌കാഘാതത്തെ തുടർന്ന് നടിയെ നവംബർ ഒന്നിനാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

വെന്റിലേറ്ററിൽ കഴിഞ്ഞിരുന്ന ഐൻഡ്രിലയ്ക്ക് ഒന്നിലേറെ ഹൃദയാഘാതങ്ങൾ ഉണ്ടായതായി റിപ്പോർട്ടുകളുണ്ടായിരുന്നു. മസ്തിഷ്‌ക ശസ്ത്രക്രിയയ്ക്ക് വിധേയയായ ഐൻഡ്രിലയുടെ തലച്ചോറിൽ രക്തം കട്ടപിടിച്ചിരുന്നതായി സിടി സ്‌കാൻ റിപ്പോർട്ടുസൂചന നൽകിയിരുന്നു

വെന്റിലേറ്ററിലായിരുന്ന നടിക്ക് നേരത്തേ ഹൃദയാഘാതം ഉണ്ടായെങ്കിലും സിപിആർ നൽകി ജീവൻ പിടിച്ചുനിർത്തുകയായിരുന്നു. ഇത്തവണ ഒന്നിലേറെ ഹൃദയാഘാതം സംഭവിക്കുകയായിരുന്നെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.

മുർഷിദാബാദ് ജില്ലക്കാരിയായ നടി ബംഗാളി ടെലിവിഷൻ പരിപാടികളിൽ സജീവമായിരുന്നു. ജിയോൺ കാതി, ജുമൂർ, ജിബാൻ ജ്യോതി തുടങ്ങിയ സീരിയലുകളിൽ അഭിനയിച്ചിട്ടുണ്ട്.

രണ്ടുതവണ അർബുദത്തെ അതിജീവിച്ച് 2015ലാണ് അഭിനയരംഗത്തേക്ക് തിരിച്ചെത്തിയത്. ഐൻഡ്രിലയുടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടതായി സുഹൃത്ത് സബ്യസാചി ശനിയാഴ്ച ഫേസ്‌ബുക്കിൽ കുറിച്ചെങ്കിലും വൈകാതെ ആ പോസ്റ്റ് ഡിലീറ്റ് ചെയ്യുകയായിരുന്നു. മടങ്ങിവരവിനായുള്ള ആരാധകരുടെ പ്രാർത്ഥനകൾക്കിടയിലാണ് ഐൻഡ്രിലയുടെ അപ്രതീക്ഷിത വിടവാങ്ങൽ.