കൊച്ചി: പ്രമുഖ സിനിമാ നിർമ്മാതാവ് ജെയ്സൺ എളംകുളം മരിച്ച നിലയിൽ. കൊച്ചി എളംകുളത്തെ ഫ്‌ളാറ്റിലാണ് ജെയ്സണെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഹൃദയാഘാതമാകാം മരണകാരണം എന്നാണ് പ്രാഥമിക നിഗമനം.

വിദേശത്തുള്ള ഭാര്യ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ലഭിക്കാതെയായപ്പോൾ ഫ്‌ളാറ്റ് അധികൃതരെ വിവരമറിയിക്കുകയായിരുന്നു. കതക് തുറന്ന് അകത്തുകയറിയപ്പോഴാണ് കിടപ്പുമുറിയിൽ നിന്ന് മൃതദേഹം കണ്ടെത്തിയത്. പനമ്പള്ളി നഗർ സൗത്ത് യുവജന സമാജം റോഡിൽ ജയിൻ വുഡ് ഫോർഡ് അപ്പാർട്ട്‌മെന്റ്, 5 ഡിയിൽ കിടപ്പുമുറിയിൽ തറയിൽ മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മൂക്കിൽനിന്നും വായിൽനിന്നും രക്തം വാർന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. വീട് അകത്തുനിന്നു പൂട്ടിയ നിലയിലായിരുന്നു.

ജമുനാ പ്യാരി, ലവകുശ എന്നീ സിനിമകളുടെ നിർമ്മാതാവാണ്. കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ അംഗത്വമുള്ളയാളാണ്. ആർജെ ക്രിയേഷൻസ് എന്ന ഫിലിം പ്രൊഡ്യൂസർ ഉടമയാണ്. ഭാര്യ റുബീന, മകൾ പുണ്യ. ഇരുവരും വിദേശത്താണ്. സിനിമാ നിർമ്മാണ കമ്പനിയായ ആർ ജെ ക്രിയേഷൻസിന്റെ ഉടമയാണ് ജെയ്സൺ. ശ്രിംങ്കാരവേലൻ, ഓർമ്മയുണ്ടോ ഈ മുഖം, ആമയും മുയലും, ജംനാപ്യാരി, ലവകുശ തുടങ്ങിയ ചിത്രങ്ങളുടെ നിർമ്മാതാവാണ്.