തിരുവനന്തപുരം: തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും കോൺഗ്രസ് സജ്ജമാണെന്നും കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. പാർട്ടിക്ക് ശുഭപ്രതീക്ഷയുണ്ട്, റെക്കോർഡ് ഭൂരിപക്ഷം നേടാനുള്ള എല്ലാ സാഹചര്യങ്ങളും ഇപ്പോൾ തെളിഞ്ഞുവന്നിട്ടുണ്ടെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.

30-40 സീറ്റ് വരെ നേടിയാൽ ബിജെപിക്ക് കേരളത്തിൽ അധികാരത്തിൽ എത്താൻ കഴിയുമെന്ന ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രന്റെ വാദത്തിൽ സ്വപ്നലോകത്തിരുന്നുകൊണ്ട് എന്ത് വേണമെങ്കിലും പറയാമല്ലോയെന്നായിരുന്നു മുല്ലപ്പള്ളിയുടെ പ്രതികരണം. 'അതിന് അത്ര പ്രധാന്യം മാത്രമെ നൽകുന്നുള്ളൂ. പക്ഷെ അതിൽ ഒരു അപകടം ഉണ്ട്. ബിജെപിയും സിപിഐഎമ്മും തമ്മിൽ ധാരണയുണ്ടെന്ന് ഞാൻ ആവർത്തിക്കുകയാണ്. അഞ്ച് സീറ്റിൽ ജയിച്ചുവന്ന് നിയമസഭയിൽ പ്രാതിനിധ്യം ഉറപ്പാക്കാനാണ് ബിജെപി ശ്രമം. അതിനായി കേരളത്തിലെ സിപിഐഎം നേതാക്കന്മാരും അഖിലേന്ത്യാ ബിജെപി നേതാക്കളും തമ്മിൽ കരാർ ഉണ്ടായിക്കിയിട്ടുള്ളത്.' എന്നും മുല്ലപ്പള്ളി കൂട്ടിചേർത്തു.

അനായാസേന ജയിക്കാമെന്ന മോഹമൊന്നും ബിജെപിക്ക് വേണ്ടെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. പുതുമുഖങ്ങൾക്കും യുവാക്കൾക്കും സ്ത്രീകൾക്കും പ്രാതിനിധ്യം നൽകണമെന്ന് തന്നെയാണ് പദ്ധതി. അത് തന്നെയാണ് രാഹുൽ ഗാന്ധി നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞു.

കേരളം, തമിഴ്‌നാട്, പുതുച്ചേരി, അസം, ബംഗാൾ എന്നീ സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പ് തിയ്യതിയാണ് ഇന്ന് വൈകീട്ട് 4.30ന് തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിക്കുക. കേരളത്തിൽ ഒറ്റത്തവണയായി തെരഞ്ഞെടുപ്പ് നടത്താനാണ് സാധ്യത. തെരഞ്ഞെടുപ്പ് വൈകിയേക്കും എന്ന ധാരണയിലായിരുന്നു. എന്നാൽ ഇപ്പോഴത്തെ സാഹചര്യം അനുസരിച്ച് നേരത്തെ തെരഞ്ഞെടുപ്പ് നടക്കും. പശ്ചിമ ബംഗാളിൽ കഴിഞ്ഞ തവണ ഏഴ് തവണയായിട്ടാണ് തെരഞ്ഞെടുപ്പ് നടന്നത്. ഇത്തവണയും അവിടെ അങ്ങനെ നടക്കാനാണ് സാധ്യത.