തൃപ്പൂണിത്തുറ: കുടുംബ വഴക്കിനെ തുടർന്നുണ്ടായ കത്തിക്കുത്തിൽ യുവാവ് മരിച്ചു. സംഭവത്തിൽ യുവാവിന്റെ അനിയനെ പൊലീസ് കസ്റ്റഡിയിലെടുത്തു. എരൂർ ഇരുമ്പു പാലത്തിന് സമീപം താമസിക്കുന്ന കടവന്ത്ര ചിലവന്നൂർ കുളങ്ങരത്തറ സുധീഷിന്റെ മകൻ സുമേഷ് (27) ആണ് മരിച്ചത്. അനുജൻ സുനീഷാണ് ( 24 ) സുമേഷിനെ കുത്തിയതെന്നു പൊലീസ് പറഞ്ഞു.

ചൊവ്വാഴ്ച വൈകീട്ട് മൂന്നു മണിയോടെ ഇരുവരും വീട്ടിലുണ്ടായിരുന്ന സമയത്താണ് വഴക്കുണ്ടായത്. സംഭവം നടന്ന സമയം വീട്ടിൽ മാറ്റാരുമുണ്ടായിരുന്നില്ല. വഴക്കിനെ തുടർന്ന് സുനീഷ് കത്തിയെടുത്ത് സുമേഷിനെ കുത്തുകയായിരുന്നു.

പൊലീസെത്തി ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. വലതു നെഞ്ചിനു താഴെ ആഴത്തിൽ കുത്തേറ്റതാണ് മരണ കാരണമെന്ന് പൊലീസ് പറയുന്നു. മരിച്ച സുമേഷ് ഓട്ടോ ഡ്രൈവറാണ്. സുനീഷ് പെയിന്റിങ് തൊഴിലാളിയാണ്. മൂന്ന് മാസം മുമ്പാണ് ഇവർ മാതാപിതാക്കളോടൊപ്പം എരൂരിൽ താമസം തുടങ്ങിയത്. മൃതദേഹം കോവിഡ് ടെസ്റ്റിനു ശേഷം ചൊവ്വാഴ്ച പോസ്റ്റ്മോർട്ടം നടത്തും. അമ്മ: മിനി.