മുംബൈ: പ്രശസ്ത സംഗീത സംവിധായകൻ രവീന്ദ്ര ജെയിൻ (71) അന്തരിച്ചു. ഏതാനും നാളുകളായി അസുഖബാധിതനായിരുന്ന അദ്ദേഹത്തിന്റെ അന്ത്യം മുംബൈയിലെ ലീലാവതി ആശുപത്രിയിലായിരുന്നു. ഇന്ന് വൈകീട്ട് 4.10 ഓടെയായിരുന്നു അദ്ദേഹം വിടവാങ്ങിയത്. മൂത്രാശയ സംബന്ധമായ അസുഖത്തെ തുടർന്ന് നാഗ്പുർ വോക്ക്ഹാർട്ട് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന രവീന്ദ്ര ജെയിനിനെ കഴിഞ്ഞ ദിവസമാണ് എയർ ആംബുലൻസ് വഴി മുംബൈയിലെ ലീലാവതി ആശുപത്രിയിലെത്തിച്ചത്. വൃക്കയുടെ പ്രവർത്തനം തകരാറിലായതിനെ തുടർന്ന് കഴിഞ്ഞ ദിവസം ഡയാലിസിസ് നടത്തിയിരുന്നു.

അന്ധതയോട് പടവെട്ടിയാണ് അദ്ദേഹം സംഗീത സംവിധാന രംഗത്ത് ശോഭിച്ചത്. അന്ധനായിരുന്ന അദ്ദേഹം തന്റെ ഈ വൈകല്യത്തെയെല്ലാം സംഗീതത്താൽ മറികടക്കുക. യേശുദാസിൻ ഹിന്ദിയിൽ ഹിറ്റ് ഗാനങ്ങൾ സമ്മാനിച്ച സംഗീത സംവിധായകൻ എന്ന നിലയിലാണ് മലയാളികൾക്ക് അദ്ദേഹത്തെ പരിചിതമായത്. യേശുദാസിന്റെ ഹിന്ദിയിലെ ഹിറ്റുകൾ ഏറെയും രവീന്ദ്ര ജെയിനിന്റേതായിരുന്നു. മലയാളത്തിൽ മൂന്ന് ചിത്രങ്ങളിലായി 12 പാട്ടുകൾക്ക് ഈണം നൽകുകയും ചെയ്തു അദ്ദേഹം. 1977ൽ പുറത്തിറങ്ങിയ ഗൃഹലക്ഷ്മി പ്രൊഡക്ഷൻസിന്റെ സുജാതയായിരുന്നു ആദ്യ ചിത്രം. പിന്നീട് 19994ൽ സുഖം സുഖകരത്തിലെയും 2012ൽ പുറത്തിറങ്ങിയ ആകാശത്തിന്റെ നിറത്തിലെ ഗാനങ്ങളും ഒരുക്കി.

സുജാതയിൽ ജെയിൻ ഈണം നൽകിയ ആശ്രിതവത്സലനെ, കാളിദാസന്റെ കാവ്യഭാവനയിൽ, സ്വയംവര ശുഭദിന, താലിപ്പൂ പീലിപ്പൂ എന്നിവ മലയാളത്തിലെ എക്കാലത്തെയും മികച്ച ഹിറ്റുകളാണ്. ആകാശത്തിന്റെ നിറത്തിലെ കടലിൻ നീലത്താളിൽ നിശയൊരുവും ശ്രദ്ധേയമായിരുന്നു.

യേശുദാസിന്റെ എക്കാലത്തെയും മികച്ച ഹിന്ദി ഗാനങ്ങളായ ചിത്‌ചോറിന്റെ ജബ് ദീപ് ജലെ ജായെയും ഗോരി തേര ഗാവോം ബഡ പ്യാരെയും തുജൊ മേരി സുർ മേയും ആജ് സെ പെഹലെയുമെല്ലാം ഒരുക്കിയത് രവീന്ദ്ര ജയിനാണ്. മലയാളത്തിന്റെ ഗാനഗന്ധർവനെ ബോളിവുഡിന് പരിചയപ്പെടുത്തിയതും രവീന്ദ്ര ജെയിനാണ്. യേദാദാസിനൊപ്പം ഒ ഗോരിയാ രേ, ബീതി ഹുയി രാത് കി, ഗോരി തേര ഗാവോം എന്നിവയിൽ പാടുകയും ചെയ്തു ജെയിൻ.