- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കോവിഡ് ബാധിച്ച് മരിച്ച ബോളിവുഡ് സംഗീത സംവിധായകൻ ശ്രാവൺ റാത്തോഡ് കുംഭമേളയിൽ പങ്കെടുത്തിരുന്നു; വൈറസ് ബാധിച്ചത് കുംഭമേളയ്ക്കിടെയാണോ എന്ന് പറയാനാകില്ലെന്ന് മകൻ സഞ്ജീവ്

മുംബൈ: കോവിഡ് ബാധിച്ച് മരിച്ച ബോളിവുഡ് സംഗീത സംവിധായകൻ ശ്രാവൺ റാത്തോഡ് കുംഭമേളയിൽ പങ്കെടുത്തിരുന്നതായി മകനും സംഗീത സംവിധായകനുമായ സഞ്ജീവ്. കുംഭമേളയ്ക്കിടെയാണോ വൈറസ് ബാധയുണ്ടായതെന്ന് പറയാനാവില്ലെന്ന് സഞ്ജീവ് പിടിഐയോടു പറഞ്ഞു.
''അച്ഛൻ കുംഭമേളയിൽ പങ്കെടുത്തിരുന്നു. കഴിഞ്ഞയാഴ്ചയാണ് ലക്ഷണങ്ങൾ കണ്ടതിനെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എവിടെനിന്നാണ് വൈറസ് ബാധയുണ്ടായതെന്നു പറയാനാവില്ല.'' അദ്ദേഹത്തിന്റെ പ്രായത്തിലുള്ള ഒരാൾ പുണ്യ സ്ഥലങ്ങൾ സന്ദർശിച്ച ശേഷം ജഗദീശ്വരനു കീഴടങ്ങിയെന്നേ കരുതുന്നുള്ളുവെന്ന് സഞ്ജീവ് പറഞ്ഞു.
ശ്രാവണും ഭാര്യയും കുംഭമേളയിൽ പങ്കെടുത്തശേഷം ഏതാനും ദിവസം മുൻപാണ് തിരിച്ചെത്തിയതെന്നും സഞ്ജീവ് പറയുന്നു. പിന്നീടാണ് ഇരുവർക്കും കോവിഡ് സ്ഥിരീകരിച്ചത്. നിലവിൽ സഞ്ജീവിനും സഹോദരനും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. വീട്ടിൽ ഐസൊലേഷനിൽ കഴിയുകയാണെങ്കിലും അച്ഛന്റെ അന്ത്യകർമങ്ങൾ ചെയ്യാൻ സഹോദരന് അനുമതി ലഭിച്ചിരുന്നെന്നും സഞ്ജീവ് വ്യക്തമാക്കി.
കോവിഡ് സ്ഥിരീകരിച്ച് അതീവ ഗുരുതരാവസ്ഥയിൽ മുംബൈയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു ശ്രാവണിന്റെ അന്ത്യം. മാഹിമിലെ എസ്.എൽ റഹേജ ആശുപത്രിയിലാണ് ശ്രാവൺ ചികിത്സയിൽ കഴിഞ്ഞിരുന്നത്.
താനും മാതാവ് വിമലയും കോവിഡ് പോസിറ്റിവ് ആയി ആശുപത്രിയിൽ ആണ്. സഹോദരൻ ദർശൻ ആണ് അച്ഛന്റെ ശരീരം ഏറ്റുവാങ്ങി അന്ത്യകർമങ്ങൾ നടത്തിയതെന്ന് സഞ്ജീവ് പറഞ്ഞു.
സംഗീത സംവിധായക ജോടിയായ നദീം-ശ്രാവൺ കൂട്ടുകെട്ടിലെയാളാണ് ശ്രാവൺ റാത്തോഡ്. തൊണ്ണൂറുകളിൽ ബോളിവുഡിൽ നിരവധി ഹിറ്റുകൾ സമ്മാനിച്ച സംഗീത സംവിധായകനാണ് അദ്ദേഹം. 1990ൽ പുറത്തിറങ്ങിയ ആഷിഖി എന്ന ചിത്രത്തിലൂടെയാണ് ശ്രദ്ധ പിടിച്ചുപറ്റിയത്.
ദിൽ ഹേ കീ മാൻതാ നഹീ, സാജൻ, സഡക്, ദീവാനാ, പരദേസ്, ആഷിഖി, കസൂർ, രാസ്, ബർസാത് തുടങ്ങിയ സിനിമകളിലെ ഹിറ്റ് ഹാനങ്ങളാണ് നദീം-ശ്രാവൺ സഖ്യത്തെ ഹിന്ദി ചലച്ചിത്രലോകത്ത് പ്രിയപ്പെട്ടവരാക്കിയത്.


