കണ്ണുർ: സംഘർഷം ഭയന്ന് മരച്ചുവട്ടിൽ ഒളിച്ചു നിന്ന തന്റെ സഹോദരനെയാണ് വെടിവെച്ചു കൊന്നതെന്ന് നാൽപ്പാടി വാസുവിന്റെ സഹോദരൻ രാജൻ ആരോപിച്ചു.സുധാകരന്റെ പ്രചരണ ജാഥയ്ക്കു നേരെ യാതൊരു അക്രമണവും തന്റെ സഹോദരൻ നടത്തിയിട്ടില്ല. സാധനം വാങ്ങാനായി വാസു കടയിൽ നിൽക്കുമ്പോഴാണ് സുധാകരന്റെ നേതൃത്വത്തിലുള്ള വാഹനവ്യൂഹം അതുവഴി കടന്നു പോകുന്നത്. തന്റെ സഹോദരൻ യാതൊരു അക്രമ പ്രവർത്തനവും നടത്തിയിട്ടില്ല. ഈ കാര്യം ഇപ്പോൾ സുധാകരൻ തന്നെ പരസ്യമായി സമ്മതിച്ചിരിക്കുകയാണ് 'ഈ പശ്ചാത്തലത്തിൽ നാൽപാടി വാസു വധക്കേസിൽ പുനരന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്ന് സഹോദരൻ അറിയിച്ചു.

തന്റെ സഹോദരനെ വധിച്ചകേസിൽ നീതി ലഭിച്ചില്ലെന്ന് വാസുവിന്റെ സഹോദരൻ രാജൻ ആരോപിച്ചു.. തന്നെ ആക്രമിക്കാൻ ശ്രമിച്ചവരുടെ സംഘത്തിൽ വാസു ഉണ്ടായിരുന്നില്ലെന്ന സുധാകരന്റെ പുതിയ വെളിപ്പെടുത്തലിന് പിന്നാലെയാണ് കുടുംബം കോടതിയെ സമീപിക്കുന്നത്. 1993 മാർച്ച് 4ന് ആണ് നാൽപാടി വാസു കൊല്ലപ്പെട്ടത്. കൊച്ചിയിൽ മുഖ്യമന്ത്രി പിണറായി വിജയന് മറുപടി പറയാനായി വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിലെ സുധാകരന്റെ പരാമർശത്തിലാണ് പുനരന്വേഷണം ആവശ്യപ്പെട്ട് കുടുംബം രംഗത്ത് എത്തിയത്. നിരപരാധിയെ വെടിവച്ചു കൊല്ലുകയായിരുന്നുവെന്നു സുധാകരന്റെ പ്രസ്താവനയിലൂടെ തെളിഞ്ഞു. സിപിഎം പ്രവർത്തകനായ നാൽപാടി വാസു ആക്രമിക്കാൻ വന്നപ്പോൾ വെടിവച്ചെന്നാണു സുധാകരൻ പറഞ്ഞിരുന്നത്.

അക്രമത്തിൽ പങ്കാളിയല്ലാതെ, മരച്ചുവട്ടിൽ നിന്ന നാൽപാടി വാസുവിനു വെടിയേറ്റെന്നാണ് ഇപ്പോൾ സുധാകരൻ പറയുന്നതെന്നും രാജൻ പറഞ്ഞു. പുനരന്വേഷണം ആവശ്യപ്പെട്ടു നേരത്തേ നിവേദനം നൽകിയെങ്കിലും എന്നാൽ തള്ളിപ്പോവുകയായിരുന്നുവെന്നും രാജൻ പറഞ്ഞു. ഇതിനിടെ സിപിഎം പ്രവർത്തകനായ സേവറി നാണു കൊല്ലപ്പെട്ട കേസിലും പുനരന്വേഷണം വേണമെന്ന ആവശ്യവുമായി കുടുംബം കഴിഞ്ഞ ദിവസം രംഗത്ത് എത്തിയിരുന്നു. സേവറി നാണു വധം അബദ്ധത്തിൽ സംഭവിച്ചതാണെന്ന് കെ സുധാകരൻ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു.