പരാഷ്ട്രപതി സ്ഥാനത്തേയ്ക്ക് വെങ്കയ്യ നായിഡു കനത്ത ഭൂരിപക്ഷത്തിൽ വിജയംകുറിച്ചതോടെ, ഒരുകാര്യം ഉറപ്പായി. കേന്ദ്രത്തിലെ ബിജെപി. സർക്കാർ കൂടുതൽ കരുത്താർജിച്ചിരുന്നു. പ്രതിപക്ഷ പാർട്ടികളുടെ സ്ഥാനാർത്ഥിയായ ഗോപാൽകൃഷ്ണ ഗാന്ധി അത്ഭുതം കാട്ടുമെന്ന് ആരും കരുതിയിരുന്നില്ല. എന്നാൽ, രാഷ്ട്രപതി തിരഞ്ഞെടുപ്പിലുണ്ടായ ഐക്യംപോലും പ്രതിപക്ഷകക്ഷികൾക്ക് ഈ തിരഞ്ഞെുപ്പിൽ തുടരാനായില്ലെന്നത് കോൺഗ്രസ്സിനെ ഇരുത്തിച്ചിന്തിപ്പിക്കയാണ്. പൊതുതിരഞ്ഞെടുപ്പിന് രണ്ടുവർഷം മാത്രം ശേഷിക്കെ, നരേന്ദ്ര മോദിയെയും ബിജെപിയെയും അധികാരത്തിൽനിന്ന് പുറത്താക്കാനാവുമോ എന്ന ആശങ്ക കോൺഗ്രസ്സിനെ വല്ലാതെ പിടികൂടിയിട്ടുണ്ട്.

രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, ലോക്‌സഭാ സ്പീക്കർ എന്നീ നാല് താക്കോൽസ്ഥാനങ്ങളും ബിജെപി. സ്വന്തമാക്കിക്കഴിഞ്ഞു. ലോക്‌സഭയിലും രാജ്യസഭയിലും ഭൂരിപക്ഷവും അവർക്കുണ്ട്. യു.പി.യടക്കം പ്രമുഖ സംസ്ഥാനങ്ങളിലെല്ലാം അധികാരത്തിലും. ബിജെപിയുടെ വളർച്ച മുകളിലേക്ക് മാത്രമാണെങ്കിൽ, കോൺഗ്രസ്സിന്റേത് തിരിച്ചടി മാത്രമാണ്. പ്രതിപക്ഷ നിരയിലെ അനൈക്യവും മഹാസഖ്യത്തിന്റെ വേർപിരിയലുമൊക്കെ ആത്യന്തികമായി നോവിക്കുന്നത് അധികാരത്തിലേക്ക് തിരിച്ചുവരാൻ വെമ്പുന്ന മുത്തശിപ്പാർട്ടിയെത്തന്നെ.

ലോക്‌സഭയിൽ വലിയ ഭൂരിപക്ഷമുണ്ടെങ്കിലും, രാജ്യസഭയിൽ ബിജെപിക്ക് അത്തരമൊരു സുരക്ഷിതത്വമുണ്ടായിരുന്നില്ല. നിയമനിർമ്മാണത്തിന് ഇരുസഭകളുടെയും അംഗീകാരം വേണമെന്നിരിക്കെ, രാജ്യസഭയിലെ മേൽക്കോയ്മ പ്രതിപക്ഷത്തിന് ബിജെപിക്കുമേൽ സമ്മർദം ചെലുത്താനുള്ള കരുത്ത് നൽകിയിരുന്നു. ആ ആത്മവിശ്വാസമാണ് ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പോടെ കോൺഗ്രസിന് നഷ്ടമായത്. സർക്കാർ ചോദ്യം ചെയ്യാനാവാത്ത ശക്തികേന്ദ്രമായി മാറിയത് പ്രതിപക്ഷത്തെയാകെ ദുർബലപ്പെടുത്തുന്നു.

രാജ്യസഭയുടെ അധ്യക്ഷനാണ് ഉപരാഷ്ട്രപതി. ഭൂരിപക്ഷമില്ലെന്നത് മാത്രമല്ല, അധ്യക്ഷപദവിയും നഷ്ടമായതോടെ, സഭയിൽ വേണ്ടത്ര പരിഗണന കിട്ടുമെന്ന് കോൺഗ്രസ്സിന് പ്രതീക്ഷിക്കാനാവില്ല. കേന്ദ്രത്തെ പ്രതിരോധത്തിലാക്കാനായി പ്രതിപക്ഷം ഇതുവരെ തുടർന്നിരുന്ന നടപടികൾ ഇനി വിലപ്പോവില്ല. പുതിയ തന്ത്രങ്ങൾ രൂപവൽക്കരിക്കുന്നതിന് പ്രതിപക്ഷത്തെ അശക്തരാക്കുന്നത് അവർക്കിടയിലെ അനൈക്യം തന്നെ. ധനകാര്യബില്ലുകൾ പാസ്സാക്കുന്നതിലായിരുന്നു കേന്ദ്രം രാജ്യസഭയിൽ ഏറ്റവും കൂടുതൽ ബുദ്ധിമുട്ടിയിരുന്നത്.

പുതിയ സാഹചര്യത്തിൽ കോൺഗ്രസിന് അടിമുടി മാറിയേ തീരൂ. കർണാടകമുൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നു. നിലവിൽ കോൺഗ്രസിന് ഭരണമുള്ള ഏക ദക്ഷിണേന്ത്യൻ സംസ്ഥാനമാണ് കർണാടക. അതുകൂടി നഷ്ടപ്പെട്ടാൽ, കോൺഗ്രസിന്റെ കാൽച്ചുവട്ടിലെ മണ്ണൊലിച്ചതുപോലെയാകും. 2019-ലെ പൊതുതിരഞ്ഞെടുപ്പിൽ ബിജെപിയെ നേരിടാനുള്ള ശക്തി കോൺഗ്രസ്സിന് ശേഷിക്കുമോ എന്ന് സംശയിക്കുന്നവരും കുറവല്ല. നിതീഷ് കുമാർ കൂടി ബിജെപി. പാളയത്തിലെത്തിയതോടെ, മൂന്നാംമുന്നണിയെന്ന ചേരിയും അപ്രസക്തമായി.