ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കാൾ വിദേശയാത്ര നടത്തിയത് മന്മോഹൻ സിങ്ങാണെന്ന അമിത്ഷായുടെ വാദം പൊളിയുന്നു.ദേശീയ മാധ്യമങ്ങളാണ് ഇതുസംബന്ധിച്ച കണക്കുകൾ പുറത്തു വിട്ടത്.

മുന്നു വർഷത്തിനിടെ മോദി 48 രാജ്യങ്ങൾ സന്ദർശിച്ചു, ഇവയിൽ പലതും ഒന്നിലേറെ തവണ സന്ദർശിച്ചു. എന്നാൽ 10 വർഷത്തിനിടെ മന്മോഹൻ സിങ് സന്ദർശിച്ചത് 42 രാജ്യങ്ങൾ.
പ്രധാനമന്ത്രിയായി മോദി അധികാരമേറ്റിട്ട് 37 മാസം പിന്നിട്ടു ഇതിനിടെ 48 രാജ്യങ്ങളിൽ പോയി. ഈ കാലയളവിൽ മന്മോഹൻ സിങ് സന്ദർശിച്ചത് 18 രാജ്യങ്ങൾ.

പത്തു വർഷം കൊണ്ട് സന്ദർശിച്ച രാജ്യങ്ങളുടെ കണക്കും മോദി ഇതുവരെ സന്ദർശിച്ചവയേക്കാൾ കുറവാണ്. 144 ദിവസം മോദി വിദേശത്തായിരുന്നു. അതായത് അധികാരത്തിലേറി 13% ദിവസം വിദേശത്ത്. മന്മോഹൻ സിങ് ആകെ 96 ദിവസം ചിലവഴിച്ചു

മോദിയുടെ വിദേശ സന്ദർശനങ്ങളും അതു വരുത്തി വെയ്ക്കുന്ന ചിലവും എതിർപാർട്ടികൾ വിമർശിക്കുകയും വിവാദമാകുകയും ചെയ്തപ്പോഴാണ് അമിത്ഷാ മറുപടിയുമായി എത്തിയത്.മോദിയേക്കാൾ കൂടുതൽ വിദേശ യാത്രകൾ മന്മോഹൻ സിങ് നടത്തിയിരുന്നെന്നായിരുന്നു അമിത് ഷായുടെ മറുപടി.

മന്മോഹൻ സിങ് വിദേശത്ത് പോകുമ്പോൾ ആരും അറിയാറില്ല, എല്ലാം രഹസ്യമായിരുന്നു. എന്നാൽ മോദി പോകുന്നത് വലിയ വാർത്തയാകുന്നു, അദ്ദേഹത്തെ കാണാൻ ആയിരക്കണക്കിന് പേരാണ് വിമാനത്താവളത്തിലും റോഡരികിലും കാത്തു നിൽക്കുന്നതെന്ന് അമിത് ഷാ പറഞ്ഞിരുന്നു.