സുക്മ: ഛത്തിസ്ഗഡിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ നക്‌സലൈറ്റ് കൊല്ലപ്പെട്ടു. സുക്മ ജില്ലയിൽ ഞായറാഴ്ചയാണ് നക്‌സലും സേനയുമായി വനത്തിൽ ഏറ്റുമുട്ടിയത്. ഇറ്റാപരയിലെ കരിഗുണ്ടാം വനത്തിലായിരുന്നു ഏറ്റുമുട്ടലെന്ന് സുക്മ എഎസ്‌പി ജിതേന്ദ്ര ശുക്ല പറഞ്ഞു.

കോബ്ര, ഡിസ്ട്രിക്ട് റിസർവ് ഗാർഡ്, സ്‌പെഷൽ ടാസ്‌ക് ഫോഴ്‌സ് എന്നിവർ ഏറ്റുമുട്ടലിൽ പങ്കുചേർന്നു. പട്രോളിങ് നടത്തിയ സുരക്ഷാ സേനയ്ക്കു നേരെ നക്‌സലുകൾ വെടിവയ്ക്കുകയായിരുന്നെന്നും സേന നടത്തിയ തിരിച്ചടിയിലാണ് നക്‌സലൈറ്റ് കൊല്ലപ്പെട്ടതെന്നും ജിതേന്ദ്ര ശുക്ല വ്യക്തമാക്കി.

നക്‌സലൈറ്റുകളിൽ നിന്ന് ആയുധശേഖരവും പിടികൂടിയതായി പൊലീസ് അറിയിച്ചു. യൂണിഫോമുകൾ, തോക്കുകൾ, ബുള്ളറ്റുകൾ എന്നിവയാണ് കണ്ടെടുത്തതെന്നു പൊലീസ് പറഞ്ഞു.