തിരുവനന്തപുരം: പതിനാലാം കേരള നിയമസഭയുടെ ഇരുപത്തിരണ്ടാമത്തെ സമ്മേളനം ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ തുടക്കം. ബജറ്റ് അവതരിപ്പിക്കാൻ ചേരുന്ന സമ്മേളനം ഈ സർക്കാരിന്റെ കാലത്തെ അവസാനത്തേതാണ്. നയപ്രഖ്യാപനത്തിന് എത്തിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ സഭാ കവാടത്തിൽ സ്പീക്കർ പി.ശ്രീരാമകൃഷ്ണനും മുഖ്യമന്ത്രി പിണറായി വിജയനും ചേർന്ന് സ്വീകരിച്ചു. കാർഷിക നിയമഭേദഗതിക്കെതിരായ വിമർശനവും വായിച്ചു. കാർഷിക നിയമ ഭേദഗതിക്കെതിരായ വിമർശനവും ഗവർണർ വായിച്ചു. കാർഷിക നിയമ ഭേദഗതി കുത്തകകളെ സഹായിക്കുന്നത്, കേന്ദ്രത്തെ വിമർശിച്ച് നയപ്രഖ്യാപന പ്രസംഗം. കാർഷിക നിയമ ഭേദഗതി കേരളം അടക്കമുള്ള ഉപഭോക്തൃ സംസ്ഥാനങ്ങൾക്ക് തിരിച്ചടി ഉണ്ടാക്കും, താങ്ങു വില സമ്പ്രദായം ഇല്ലാതാക്കുന്നത് അപലപനീയമെന്ന് നയപ്രഖ്യാപന പ്രസംഗം. കോവിഡ് മൂലം ഉള്ള സാമ്പത്തിക മാന്ദ്യം നേരിടാൻ ഉള്ള കേന്ദ്ര സഹായം പോരെന്ന് നയപ്രഖ്യാപന പ്രസംഗം. അധികം വായ്പ എടുക്കാൻ ഉള്ള മാനദണ്ഡം ദോഷകരമാണെന്നും വിശദീകരിച്ചു.

സഭ ആരംഭിച്ചത് മുതൽ തന്നെ പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തെത്തി. സർക്കാരിന്റെ രാജി ആവശ്യപ്പെട്ട് ബാനറുകളും പ്ലക്കാർഡും ഉയർത്തിയാണ് പ്രതിഷേധം. ഗവർണർ പ്രസംഗിക്കുമ്പോൾ മുദ്രാവാക്യം വിളിക്കുകയും ചെയ്തു. മുദ്രാവാക്യം വിളിച്ച പ്രതിപക്ഷത്തോട് ഗവർണർ നീരസം പ്രകടിപ്പിച്ചു. കടമ നിർവഹിക്കാൻ അനുവദിക്കണമെന്നും ദയവായി തന്നെ തടസ്സപ്പെടുത്തരുതെന്നും അദ്ദേഹം പറഞ്ഞു. ഗവർണറുടെ പ്രസംഗം തുടർന്നുകൊണ്ടിരിക്കെ പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങി പോയി. സഭാ കവാടത്തിൽ കുത്തിയിരുന്ന് പ്രതിഷേധം തുടരുകയാണ് പ്രതിപക്ഷം, പ്രതിപക്ഷത്തിന് പിന്നാലെ പി.സിജോർജും സഭയിൽ നിന്നിറങ്ങിപ്പോയി. ബിജെപി എംഎൽഎ ഒ.രാജഗോപാൽ സഭയിൽ തുടർന്നു. പിസി ജോർജും പ്രതിപക്ഷത്തോടൊപ്പം ചേർന്നു. ഇതിന് ശേഷമാണ് കേന്ദ്ര സർക്കാരിനെതിരായ വിമർശനം വായിച്ചത്. നയപ്രഖ്യാപനത്തിൽ സർക്കാരിന്റെ നേട്ടങ്ങൾ ഗവർണർ എണ്ണി പറയുകയും ചെയ്തു. സംസ്ഥാന മന്ത്രിസഭ തയ്യാറാക്കിയ നയപ്രഖ്യാപനം മുഴുവൻ ഗവർണ്ണർ വായിക്കുകയായിരുന്നു.

നയപ്രഖ്യാപന പ്രസംഗം തടസ്സപ്പെടുത്താൻ ശ്രമിച്ച പ്രതിപക്ഷത്തെ ഗവർണർ രൂക്ഷമായി വിമർശിച്ചു. ഭരണഘടനാ പരമായ തന്റെ ഉത്തരവാദിത്വം നിർവ്വഹിക്കാൻ അനുവദിക്കണമെന്ന് ഗവർണർ പ്രതിപക്ഷത്തോട് ആവശ്യപ്പെട്ടു. രാവിലെ 9ന് സഭ തുടങ്ങിയപ്പോൾ തന്നെ പ്രതിപക്ഷം സഭ തടസ്സപ്പെടുത്താൻ ശ്രമം തുടങ്ങിയെങ്കിലും നയപ്രഖ്യാപന പ്രസംഗം തുടർന്നു.കോവിഡ് മഹാമാരിയുടെ ലോക് ഡൗൺ കാലത്ത് ആരേയും പട്ടിണിക്കിടാത്ത സർക്കാരാണിതെന്ന് ഗവർണർ പറഞ്ഞു. ഏറെ വെല്ലുവിളികൾ നേരിട്ട സർക്കാരാണിത്.മുന്നോട്ടുള്ള പാതയും ദുർഘടമാണ്. അതിനെയും മറികടക്കാൻ കഴിയും . കോവിഡ് രോഗം സാധാരണ ജനജീവിതത്തെ സാരമായി ബാധിച്ചു. കോവിഡ് രോഗികളുടെ എണ്ണം കുറയ്ക്കാൻ കഴിയണം. കോവിഡിനെ നേരിടാൻ നിരവധി പദ്ധതികൾ ആവിഷ്‌ക്കരിച്ചു. 20000 കോടിയുടെ കോവിഡ് പാക്കേജ് പ്രഖ്യാപിച്ച ആദ്യ സർക്കാരാണിത്.നിരവധി പദ്ധതികൾ പ്രഖ്യാപിച്ച് കോവിഡിനെ നേരിട്ടു.

സർക്കാരിന്റെ അഭിമാന പദ്ധതികൾ മുന്നോട്ട് കൊണ്ടുപോകാൻ കേന്ദ്ര ഏജൻസികൾ തടസ്സം നിൽക്കുന്നു . തദ്ദേശ തെരഞ്ഞെടുപ്പ് സർക്കാരിനോടുള്ള ജനങ്ങളുടെ വിശ്വാസം ഊട്ടി ഉറപ്പിക്കുന്നതാണ്. 2 ലക്ഷത്തിലേറെ പേർക്ക് അടച്ചുറപ്പുള്ള വീടുകൾ സർക്കാർ നൽകി. ദുരിത കാലത്ത് സന്നദ്ധ പ്രവർത്തകരുടെ സേവനം പ്രശംസനീയമാണെന്നും നയപ്രഖ്യാപന പ്രസംഗത്തിൽ പറഞ്ഞു. താൻ ഭരണഘടനാപരമായ ബാധ്യതയാണ് നിർവഹിക്കുന്നത്. അപ്പോൾ അത് തടസപ്പെടുത്താൻ പാടില്ല. ഭരണഘടനാ ബാധ്യത നിർവഹിക്കാൻ അനുവദിക്കണമെന്നും ഗവർണർ ആവർത്തിച്ചു പറഞ്ഞു. നിങ്ങൾ ഇപ്പോൾ തന്നെ വളരെയധികം മുദ്രാവാക്യം വിളിച്ചു. ചുമതല നിറവേറ്റാൻ അനുവദിക്കൂവെന്നും പ്രതിപക്ഷത്തോട് ഗവർണർ ആവശ്യപ്പെട്ടു. 10 മിനിറ്റ് പ്രതിഷേധിച്ച ശേഷം സഭ ബഹിഷ്‌കരിച്ച് പ്രതിപക്ഷം ഇറങ്ങിപ്പോയി.

ഏറെ വെല്ലുവിളികൾ നേരിട്ട സർക്കാരായിരുന്നു ഇതെന്ന് ഗവർണർ പറഞ്ഞു. നയപ്രഖ്യാപന പ്രസംഗത്തിൽ കേന്ദ്ര ഏജൻസികൾക്കും വിമർശനം. സർക്കാരിന്റെ അഭിമാന പദ്ധതികളെ തടസപ്പെടുത്താനാണ് ഏജൻസികൾ ശ്രമിക്കുന്നതെന്ന് ഗവർണർ. അതേസമയം, സ്പീക്കർ കേരളത്തെ അപമാനിച്ചെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മാധ്യമങ്ങോടു പറഞ്ഞു.അന്വേഷണത്തെ തുടക്കം മുതൽ അട്ടിമറിച്ചു. ധൈര്യമുണ്ടെങ്കിൽ അന്വേഷണത്തെ നേരിടുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. അപക്വമായ നിലപാട്് സ്വീകരിച്ചത് ആരെന്ന് ജനങ്ങൾക്ക് അറിയാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഗവർണറുടെ പ്രസംഗത്തിൽ നിന്ന്....

പ്രകടനപത്രിക നടപ്പാക്കിയ സർക്കാരാണിത്.
നൂറുദിന പരിപാടിയുടെ ഭാഗമായി അമ്പതിനായിരം തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ കഴിഞ്ഞു
കോവിഡ് മഹാമാരിയെ ആർജവത്തോടെ നേരിട്ടു
കോവിഡ് ആശ്വാസ പദ്ധതി പ്രഖ്യാപിച്ച ആദ്യ സംസ്ഥാനമാണ് കേരളം
കിറ്റും സൗജന്യ ചികിത്സയും ലഭ്യമാക്കി
തദ്ദേശതിരഞ്ഞെടുപ്പിൽ ജനവിശ്വാസം ആർജിക്കാനായി
കേന്ദ്രത്തിൽ നിന്നും ലഭിക്കാനുള്ള സാമ്പത്തിക ആനുകൂല്യങ്ങളും സേവനങ്ങളും ചോദിച്ചുവാങ്ങാൻ സർക്കാരിന് കഴിഞ്ഞു
പൗരത്വ നിയമഭേദഗതി പാസാക്കിയ വേളയിൽ രാജ്യത്തെ മതേതരത്വം സംരക്ഷിക്കാൻ സർക്കാർ മുന്നിട്ടിറങ്ങി
ഫെഡറിലിസത്തിനായി വിട്ടുവീഴ്ചയില്ലാതെ നിലകൊണ്ടു, രാജ്യത്തിന്റെ ഫെഡൽ സ്വഭാവം കാത്തുസൂക്ഷിക്കുന്നതിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഒരേ മനസ്സോടെ പ്രവർത്തിക്കണം
കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഒന്നിച്ചുനിന്നു
കേന്ദ്ര ഏജൻസികൾ വികസനത്തിന് തുരങ്കം വെക്കാൻ ശ്രമിച്ചു
വികസനം അട്ടിമറിക്കുന്ന സമീപനം സ്വീകരിച്ചു
ക്ഷേമ പെൻഷനുകൾ 600 രൂപയിൽ നിന്ന് 1500 രൂപയാക്കി ഉയർത്തി
പൊതുമേഖല സ്ഥാപനങ്ങളെ ശക്തിപ്പെടുത്താനുള്ള നടപടികൾ സ്വീകരിച്ചു
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് പോകുന്നതിൽ സർക്കാർ വിജയിച്ചു
പ്രവാസി പുനരധിവസത്തിന് പ്രാമുഖ്യം നൽകും
പരമാവധി തൊഴിൽ ഉറപ്പാക്കുമെന്ന് വാഗ്ദ്ധാനം
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സന്നദ്ധസേവകരുടെ പ്രവർത്തനം നല്ലരീതിയിൽ ഉപയോഗപ്പെടുത്താൻ കഴിഞ്ഞു
പോസ്റ്റ് കോവിഡ് രോഗികളേയും കൃത്യമായി പരിചരിക്കാനുള്ള സംവിധാനം ഒരുക്കി
കോവിഡ് കാലത്ത് 300 കോടി രൂപയുടെ സൗജന്യ റേഷൻ വിതരണം ചെയ്യാൻ കഴിഞ്ഞു