ചെന്നൈ: നടൻ സൂര്യക്കെതിരെ സ്വമേധയാ കേസെടുക്കാൻ മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസിന് കത്തയച്ച് ജസ്റ്റിസ് എസ് എം സുബ്രഹ്മണ്യം. നീറ്റ് പരാമർശത്തിലൂടെ കോടതി നടപടികളെ അവഹേളിച്ചെന്നാരോപിച്ചാണ് സൂര്യക്കെതിരെ കേസെടുക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്. കോടതികളെ വിമർശിച്ചുകൊണ്ടുള്ള പ്രസ്താവനയിൽ നടനെതിരെ നടപടി വേണമെന്നാണ് എസ് എം സുബ്രഹ്മണ്യം ഹൈക്കോടതി ചീഫ് ജസ്റ്റിസ് എ പി സാഹിക്ക് എഴുതിയ കത്തിൽ ആവശ്യപ്പെട്ടിട്ടുള്ളത്. കൊറോണ വൈറസ് വ്യാപിക്കുന്ന സാഹചര്യത്തിൽ വിർച്വലായി മാറിയ കോടതികളാണ് വിദ്യാർത്ഥികളോട് നീറ്റ് പരീക്ഷ എഴുതാൻ ഉത്തരവിടുന്നതെന്നായിരുന്നു സൂര്യയുടെ പരാമർശം. ഈ പ്രസ്താവനയ്ക്ക് എതിരെയാണ് ജസ്റ്റിസ് എം എസ് സുബ്രഹ്മണ്യം ചീഫ് ജസ്റ്റിന് കത്ത് അയച്ചത്.

രാജ്യത്തിലെ ജഡ്ജിമാരെയും, നിതീന്യായ സംവിധാനത്തെയും വിമർശിച്ചതിന് സൂര്യയ്‌ക്കെതിരെ വാറണ്ട് ഇറക്കണം എന്നും ജഡ്ജി ആവശ്യപ്പെട്ടിട്ടുണ്ട്. നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട് നടന്റെ പ്രസ്താവന ടിവിയിലും യൂട്യൂബിലും കണ്ടതിന്റെ വെളിച്ചത്തിലാണ് നടപടി ആവശ്യപ്പെടുന്നതെന്നും ജഡ്ജി സുബ്രഹ്മണ്യം കത്തിൽ പറയുന്നു. ഞായറാഴ്ചയാണ് രാജ്യത്ത് നീറ്റ് പ്രവേശ പരീക്ഷ നടത്തുന്നതിനെതിരെ നടൻ സൂര്യ പ്രസ്താവന നടത്തിയത്. നീറ്റ് പരീക്ഷ നടത്തുന്നത് 'മനുനീതി പരീക്ഷ' എന്നാണ് സൂര്യ പ്രസ്താവനയിൽ വിവരിച്ചത്. പരീക്ഷ സംഘടിപ്പിക്കുന്ന സർക്കാറിനെയും, കോടതിയെയും, മാധ്യമങ്ങളെയും വിമർശിക്കുന്ന സൂര്യ, മനസാക്ഷിയില്ലാത്ത നിലപാടാണ് ഇപ്പോൾ പരീക്ഷ നടത്തുന്നത് എന്നും പറയുന്നു.

പകർച്ച വ്യാധി ഭീതിയിൽ കേസുകൾ വീഡിയോ കോൺഫ്രൻസ് വഴി കേൾക്കുന്ന കോടതികൾ, അവിടുത്തെ ജഡ്ജിമാർ കുട്ടികളോട് നേരിട്ട് പരീക്ഷ എഴുതാൻ പറയുന്നു എന്ന് പ്രസ്താവനയിൽ ഒരിടത്ത് സൂര്യ അഭിപ്രായപ്പെട്ടിരുന്നു. ഇതാണ് കോടതിക്കെതിരായ പരാമർശമായി ഹൈക്കോടതി ജഡ്ജി ചൂണ്ടിക്കാട്ടുന്നത്. നടന്റെ പ്രസ്താവന രാജ്യത്തെ ബഹുമാന്യരായ ജഡ്ജിമാരുടെ ആത്മാർത്ഥതയെ ചോദ്യം ചെയ്യുന്നതും, രാജ്യത്തെ നീതി സംവിധാനത്തെ ചോദ്യം ചെയ്യുന്നതുമാണെന്നും ജഡ്ജി സുബ്രഹ്മണ്യം കത്തിൽ ചൂണ്ടിക്കാട്ടുന്നു.