കാഠ്മണ്ഡു: നേപ്പാൾ കാവൽ പ്രധാനമന്ത്രി കെ. പി ശർമ ഒലി രാജിവെച്ചു.നേപ്പാൾ കോൺഗ്രസ് നേതാവ് ഷേർ ബഹാദൂർ ദുബെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെയാണ് കെ. പി ശർമ ഒലി രാജിവെച്ചത്. ഇന്ന് വൈകീട്ട് ആറുമണിക്കാണ് ദുബെയുടെ സത്യപ്രതിജ്ഞ ചടങ്ങ്. നാലുതവണ ഇദ്ദേഹം നേപ്പാൾ പ്രധാനമന്ത്രിയായി ചുമതലയേറ്റിട്ടുണ്ട്.

നേപ്പാൾ സുപ്രീംകോടതി, പ്രസിഡന്റ് വിദ്യദേവി ഭണ്ഡാരിയോട് ദുബെയെ പ്രധാനമന്ത്രിയായി നിയമിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതേ തുടർന്നാണ് കാവൽ പ്രധാനമന്ത്രി സ്ഥാനത്തുനിന്നും കെ.പി ശർമ ഒലി രാജി വെച്ചത്. തങ്ങളുടെ പാർട്ടി, സുപ്രീംകോടതി വിധിയെ അനുസരിക്കുന്നതായി കെ.പി ശർമ ഒലി പ്രസ്താവനയിൽ പറഞ്ഞു. പ്രസിഡന്റ് പിരിച്ചുവിട്ട ജനപ്രതിനിധികളെ തൽസ്ഥാനത്ത് പുനഃസ്ഥാപിക്കുന്നതായും കോടതി ഉത്തരവിട്ടു. ജസ്റ്റിസ് ചോളോന്ദ്ര ഷംഷേർ റാണ അധ്യക്ഷനായ അഞ്ചംഗ ബെഞ്ചിന്റെതായിരുന്നു വിധി.

കെ.പി ശർമ ഒലിയുടെ നിർദ്ദേശപ്രകാരം അധോസഭ പിരിച്ചുവിട്ട പ്രസിഡന്റ് ഭണ്ഡാരിയുടെ നടപടി ഭരണാഘടനാവിരുദ്ധമാണെന്നും കോടതി വിലയിരുത്തി. കോടതിവിധി മുതിർന്ന കമ്യൂണിസ്റ്റ് നേതാവായ കെ.പി ശർമ ഒലിക്ക് കനത്ത തിരിച്ചടിയാണ്. ജനവിധിയെ അട്ടിമറിക്കാനുള്ള ശ്രമമാണ് അദ്ദേഹം നടത്തുന്നതെന്ന് ആരോപണമായിരുന്നു.

യോഗയുടെ പേരിലും അയോധ്യയുടെ പേരിലും ഇന്ത്യയുമായി തർക്കിച്ച നേതാവാണ് ശർമ്മ ഒലി. യോഗയുടെ ഉത്ഭവം ഇന്ത്യയിലല്ല, തന്റെ രാജ്യത്താണെന്ന അവകാശവാദമായിരുന്നു അദ്ദേഹം ഉന്നയിച്ചത്. ശ്രീരാമൻ ജനിച്ചത് നേപ്പാളിലാണെന്ന പ്രസ്താവന ഒലി ആവർത്തിക്കുകയും ചെയ്തിരുന്നു. 'യോഗയുടെ കാര്യത്തിൽ ശരിയായ രീതിയിൽ അവകാശവാദം ഉന്നയിക്കാൻ നമുക്ക് കഴിഞ്ഞിട്ടില്ല. യോഗയെ അന്താരാഷ്ട്ര തലത്തിൽ എത്തിക്കാനും നമുക്ക് കഴിഞ്ഞില്ല. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് യോഗയ്ക്ക് രാജ്യാന്തര പ്രശസ്തി നൽകിയത്.' അന്താരാഷ്ട്ര യോഗ ദിനം ആഘോഷിച്ചു തുടങ്ങിയതോടെയാണ് അത് സാധ്യമായതെന്നും ശർമ ഒലി വ്യക്തമാക്കിിരുന്നു.

ശ്രീരാമൻ ജനിച്ചത് ഇന്ത്യയിലെ അയോധ്യയിൽ അല്ല, നേപ്പാളിലെ ചിത്വാർ ജില്ലയിലുള്ള അയോധ്യാപുരി എന്നറിയപ്പെടുന്ന സ്ഥലത്താണെന്ന് അദ്ദേഹം നേരത്തെ അവകാശപ്പെട്ടിരുന്നു. ശ്രീരാമന്റെയും സീതയുടെയും ലക്ഷ്മണന്റെയും വലിയ ക്ഷേത്രങ്ങൾ അവിടെ നിർമ്മിക്കാൻ നിർദ്ദേശിക്കുകയും ചെയ്തിരുന്നു. 'അയോധ്യാപുരി നേപ്പാളിലാണ്. വാത്മീകി ആശ്രമം നേപ്പാളിലെ അയോധ്യാപുരിക്ക് സമീപമാണ്. സീത മരിച്ച ദേവ്ഘട്ട് അയോധ്യാപുരിക്കും വാത്മീകി ആശ്രമത്തിനും സമീപമാണ് - അദ്ദേഹം അവകാശപ്പെടുകയുണ്ടായി.