ബംഗളൂരു: തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച കർണ്ണാടകയിൽ സ്വയം കുഴിച്ച കുഴിയിൽ ചാടി ബിജെപി. അമിത് ഷായുടെ നാക്കു പിഴവിലാണ് കോൺഗ്രസിന് വെച്ചത് ബിജെപിക്ക് കൊണ്ടത്. ബിജെപി സംസ്ഥാന പ്രസിഡന്റ് യെദിയൂരപ്പയുടെതാണ് എല്ലാക്കാലത്തേക്കും വച്ച് അഴിമിതക്കാരായ സർക്കാരെന്നായിരുന്നു ബിജെപി ദേശിയ അധ്യക്ഷൻ അമിത്ഷായുടെ പരാമർശം.

സിദ്ധരാമയ്യ സർക്കാറിനെതിരായ ആരോപണങ്ങൾ ഉന്നയിക്കുന്നതിനിടെയാണ് ദേശീയാധ്യക്ഷന് നാക്കുപിഴച്ചത്. എന്നെങ്കിലും എക്കാലത്തേക്കും വച്ച് അഴിമിതക്കാരായ സർക്കാറിനെ കണ്ടെത്താൻ മത്‌സരം നടന്നാൽ യെദിയൂരപ്പ സർക്കാറായിരിക്കും ഒന്നാമത് എത്തുകയെന്ന് ഈയടുത്ത് വിരമിച്ച സുപ്രീംകോടതി ജഡ്ജി പറഞ്ഞുവെന്നാണ് അമിത് ഷാ വിവരിച്ചത്. എന്നാൽ സിദ്ധരാമയ്യ എന്ന  പേരുമാറി യദ്യൂരപ്പയുടെ പേര് അമിത് ഷാ പറയുകയായിരുന്നു.

യെദിയൂരപ്പയെ വേദിയിൽ തൊട്ടടുത്ത് ഇരുത്തിക്കൊണ്ടാണ് ബിജെപി നേതാക്കളെ ഞെട്ടിച്ച് അമിത്ഷാ ഈ പ്രസ്താവന നടത്തിയത്. എന്നാൽ ഉടൻ തന്നെ, യെദിയൂരപ്പയല്ല, സിദ്ധരാമയ്യ എന്ന് ബിജെപി എംപി പ്രഹ്ലാദ് ജോഷി അമിത്ഷായുടെ ചെവിയിൽ പറഞ്ഞു. നിമിഷങ്ങൾക്കുള്ളിൽ തെറ്റു തിരുത്തി സിദ്ധരാമയ്യ സർക്കാറാണ് അഴിമതിയിൽ ഒന്നാമതെന്ന് അമിത് ഷാ വ്യക്തമാക്കി.

തിരുത്ത് വന്നെങ്കിലും നിമിഷങ്ങൾക്കുള്ളിൽ തന്നെ അമിത്ഷായുടെ പരാമർശം കോൺഗ്രസ് പ്രവർത്തകർ പ്രചരിപ്പിച്ചു. സ്വന്തം ദേശീയാധ്യക്ഷൻ തന്നെ ഏറ്റവും അഴിമതി നിറഞ്ഞ സർക്കാറായി യെദിയൂരപ്പ സർക്കാറിനെ വിലയിരുത്തിയതായി സിദ്ധരാമയ്യ പരിഹസിച്ചു.

നുണകളുടെ രാജകുമാരൻ ഒടുവിൽ സത്യം പറഞ്ഞു. അമിത്ഷാക്ക് നന്ദി എന്ന് സിദ്ധരാമയ്യ ട്വീറ്റ് ചെയ്തു. എന്നാൽ ഇതൊരു നാക്കുപിഴ മാത്രമാണെന്ന് യെദിയൂരപ്പ പ്രതികരിച്ചു.