കോട്ടയം: കോട്ടയത്ത് ഫിനാൻസ് കമ്പനി ഉടമയേയും കുടുംബത്തേയും മരിച്ച നിലയിൽ കണ്ടെത്തി. മരങ്ങാട്ടുപിള്ളിയിൽ വയല കൊശപ്പിള്ളി വാഴവേലിക്കൽ വാടകയ്ക്ക് താമസിക്കുന്ന സിനോജ് (42), ഭാര്യ നിഷ (35), മക്കളായ സൂര്യ തേജസ് (12), സൂര്യാ ഗോവിന്ദ് (7) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

ഇന്ന് രാവിലെ ഒൻപതുമണിയോടെയാണ് മരണ വിവരം പുറംലോകം അറിഞ്ഞത്. സിനോജിന്റേതെന്ന് കരുതുന്ന ആത്മഹത്യാറുക്കുറിപ്പും വീട്ടിൽ നിന്ന് പൊലീസ് കണ്ടെടുത്തിട്ടുണ്ട്. അതേസമയം കൊലപാതക സാധ്യതയും പൊലീസ് തള്ളിക്കളയുന്നില്ല. സിനോജും സൂര്യയും വീടിനുള്ളിൽ തൂങ്ങിയ നിലയിലും നിഷ മകൻ സൂര്യ ഗോവിന്ദിനൊപ്പം കട്ടിലിലുമാണ് മരിച്ചുകിടന്നിരുന്നത്.

സൂര്യ തേജസിന്റെ ജഡം ബാത്തറൂമിലെ ജനലിൽ തൂങ്ങിയ നിലയിലാണ്. കിടപ്പുമുറിയിലാണ് സിനോജിനെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. നിഷയുടെ കഴുത്തിൽ കുരുക്കുണ്ട്. എന്നാൽ ഇളയ മകനൊപ്പം കട്ടിലിലാണ് നിഷയുടെ മൃതദേഹം കണ്ടെത്തിയത്. രണ്ടുദിവസം മുമ്പ് സിനോജിന്റെ ബിസിനസ് പങ്കാളി നിലയ്ക്കൽ അപ്പു എന്ന് വിളിക്കുന്ന രാജീവ് ഹൃദ്രോഗത്തെ തുടർന്ന് മരണപ്പെട്ടിരുന്നു.

കൂടല്ലൂർ മൂലക്കോണം സ്വദേശിയാണ് സിനോജ്. ബിസിനസ് ആവശ്യത്തിനായിട്ടാണ് അപ്പുവിന്റെ വീടിനു സമീപം ഇയാൾ വാടകക്ക് താമസിക്കുകയായിരുന്നു. കുറവിലങ്ങാട് പള്ളിക്കവലയിൽ സ്വർണക്കടയിൽ ജോലി ചെയ്തുവരികവേയാണ് ഇയാൾ ഫിനാൻസ് മേഖലയിലേക്ക് തിരിഞ്ഞത്.