ചിറയിൻകീഴ്: കടയ്ക്കാവൂരിൽ രാത്രിയിൽ പതിനാലുകാരിയെ തട്ടിക്കൊണ്ടു പോകവേ ബൈക്ക് അപകടത്തിൽപ്പെട്ടതോടെ യുവാവിന്റെ പദ്ധതി പൊളിഞ്ഞു. അപകടത്തിൽ സാരമായി പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സ തേടിയ കടയ്ക്കാവൂർ ഓവർബ്രിഡ്ജിനു സമീപം കോവിലഴികം വീട്ടിൽ രാഹുലിനെ(20) പൊലീസ് ആശുപത്രിയിലെത്തി അറസ്റ്റു ചെയ്തു. ഇക്കഴിഞ്ഞ ദിവസം രാത്രിയിലാണു സംഭവം.

അർധരാത്രിയിൽ പെൺകുട്ടിയുമായി അമിതവേഗതയിൽ പോയ ബൈക്ക് കടയ്ക്കാവൂർ മണ്ണാത്തിമൂലയിൽ വച്ചു അപകടത്തിൽപെട്ടു. തുടർന്നു നാട്ടുകാർ അറിയിച്ചത് അനുസരിച്ചു കടയ്ക്കാവൂർ പൊലിസ് സ്ഥലത്തെത്തി ഇരുവരെയും ആംബുലൻസിൽ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലെത്തിച്ചു. പരിക്ക് സാരമായതിനാൽ ഇവിടെ നിന്നും തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇതിനിടെ ബോധം വീണ്ടെടുത്ത പെൺകുട്ടി തന്നെ തട്ടിക്കൊണ്ടു പോകുകയായിരുവെന്നു ആശുപത്രി അധികൃതരെ വിവരമറിയിച്ചു. സംഭവമറിഞ്ഞു യുവാവ് ഡിസ്ചാർജ് വാങ്ങി പോകാൻ നടത്തിയ ശ്രമവും പൊലീസ് സമയത്തെത്തിയതുമൂലം പരാജപ്പെട്ടു. നാളുകൾക്കു മുൻപു ഫോൺ വഴി പരിചയപ്പെട്ട യുവാവ് സൗഹൃദം നടിച്ചു ബന്ധം തുടരുകയും കഴിഞ്ഞ 28ന് രാത്രിയിൽ ഫോണിൽ വിളിച്ചു വീടിനു പുറത്തിറങ്ങി നിൽക്കാൻ ആവശ്യപ്പെടുകയും ചെയ്തതായി പെൺകുട്ടി നൽകിയ മൊഴിയിലുണ്ട്. വിശദമായ അന്വേഷണം നടന്നുവരുന്നതായി കടയ്ക്കാവൂർ ഇൻസ്‌പെക്ടർ ആർ.ശിവകുമാർ അറിയിച്ചു.