ന്യൂഡൽഹി: ഡൽഹി ഹൈക്കോടതി നിർദേശത്തെ തുടർന്ന് എയിംസിലെ നഴ്‌സുമാരുടെ സമരം പിൻവലിച്ചു. ജനുവരി 18ന് കേസ് വീണ്ടും പരിഗണിക്കും. നഴ്‌സുമാരുടെ സമരത്തിനെതിരെ എയിംസ് അധികൃതർ കോടതിയെ സമീപിച്ചതിന് പിന്നാലെ സമരം നിർത്തി വയ്ക്കാൻ കോടതി നിർദേശിക്കുക ആയിരുന്നു.

കോവിഡ് ഡ്യൂട്ടി ചെയ്യുന്നവർക്ക് സുരക്ഷാ നടപടികൾ ഉറപ്പാക്കുക, ശമ്പള പരിഷ്‌കരണത്തിലെ അപാകതകൾ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു സമരം. അത്യാഹിത വിഭാഗം ഉൾപ്പെടെ ബഹിഷ്‌കരിച്ച് നടന്ന സമരത്തിൽ എയിംസിന്റെ പ്രവർത്തനം താളം തെറ്റിയിരുന്നു.

കോവിഡ് കാലത്തു രോഗികളെ പ്രതിസന്ധിയിലാക്കി നടത്തുന്ന സമരത്തെ അപലപിക്കുന്നതായി എയിംസ് ഡയറക്ടർ പ്രതികരിച്ചു. നഴ്‌സുമാരുടെ പരാതി കേൾക്കുകയോ പരിഹരിക്കുകയോ ചെയ്യുന്നതിനു പകരം സമരം നേരിടാൻ അധികൃതർ കരാർ അടിസ്ഥാനത്തിൽ ജീവനക്കാരെ നിയമിക്കുകയാണെന്നു യൂണിയൻ ആരോപിച്ചു. രാവിലെ സമരക്കാർക്കു നേരെ പൊലീസ് നടത്തിയ ബലപ്രയോഗത്തിൽ മലയാളി നഴ്‌സിന് പരുക്കേറ്റിരുന്നു.