വെനസ്വലേയുടെ സാമ്പത്തിക മാന്ദ്യം എത്രത്തോളം വലുതാണ് എന്ന് വ്യക്തമാക്കുന്നതാണ് വലേരി ലോപ്പസ് എന്ന 20കാരിയുടെ വെളിപ്പെടുത്തൽ. പണം സമ്പാദിക്കാനായി സ്വന്തം ന​ഗ്ന ഫോട്ടോകൾ ഇന്റർനെറ്റിൽ വിൽക്കുകയാണ് ഈ യുവതി. രാജ്യത്തെ ഒട്ടനവധി യുവതികൾക്ക് ഇതൊരു വരുമാന മാർ​ഗമാണെന്ന് ലോപ്പസ് പറയുന്നു. ജീവിക്കാൻ മറ്റ് മാർ​ഗങ്ങളില്ലാതെ 2015 മുതൽ അഞ്ച് ദശലക്ഷം വെനസ്വലക്കാരാണ് നാട് വിട്ട് മറ്റ് രാജ്യങ്ങളിലേക്ക് ചേക്കേറിയത്.

20 കാരിയായ ലോപ്പസ് തന്റെ ശരീരത്തെ സ്നേഹിക്കുന്നു, അത് ഓൺലൈനിൽ തുറന്നുകാട്ടുന്നതിലൂടെ രാജ്യം വിടുന്നത് ഒഴിവാക്കാൻ ഒരു മാർഗം കണ്ടെത്തി. "ഞാൻ പോകാൻ ആഗ്രഹിച്ചിരുന്നു ... കാരണം ഞാൻ നന്നായി ജീവിച്ചിരുന്നില്ല ... ഇപ്പോൾ വെനസ്വേലയിൽ താമസിക്കാൻ ഞാൻ ആഗ്രഹിക്കുന്നു, ഒൺലി ഫാൻസിന് മാത്രം നന്ദി," ലോപ്പസ് എഎഫ്‌പിയോട് പറഞ്ഞു.

സെലിബ്രിറ്റികൾക്കും ടിക്ടോക് താരങ്ങൾ ഉൾപ്പെടെയുള്ളവർക്കായി ഒരു സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം എന്ന നിലയാലാണ് ഒൺലിഫാൻസ് പ്രവർത്തനം ആരംഭിച്ചതെങ്കിലും നഗ്നചിത്രങ്ങൾ പണം നൽകുന്ന ആരാധകരുമായി പങ്കുവെക്കാനുള്ള ഒരു വേദിയായാണ് പൊതുവെ പരിഗണിക്കപ്പെടുന്നത്. ഒൺലിഫാൻസിന് പുറമെ പേട്രൺ എന്ന മറ്റൊരു സമാന പ്ലാറ്റ്ഫോമുമുണ്ട്.

2016ൽ ബ്രിട്ടനിൽ തുടങ്ങിയ ഒൺലിഫാൻസ് ഇത്തരത്തിൽ സ്വകാര്യ ചിത്രങ്ങൾക്കായി വരിക്കാരാകുന്നവരിൽ നിന്ന് ലഭിക്കുന്ന തുകയുടെ 80 ശതമാനവും ചിത്രങ്ങളും വീഡിയോകളും അപ്‍ലോഡ് ചെയ്യുന്നവർക്കാണ് നൽകുന്നത്. വെനസ്വേല ഉൾപ്പെെടയുള്ള രാജ്യങ്ങളിൽ ലൈംഗികത്തൊഴിലിന്റെ സ്വഭാവം തന്നെ ഇത്തരം ഓൺലൈൻ പ്ലാറ്റ്ഫോമുകൾ മാറ്റിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. വലേറി ലോപ്പസിനെപ്പോലുള്ള പെൺകുട്ടികൾക്ക് വലിയൊരു വരുമാനം നേടിക്കൊടുക്കുന്നതും ഒൺലിഫാൻസ് ആണ്. ഇപ്പോൾ പല്ല് നേരെയാക്കാനുള്ള ശസ്ത്രക്രിയയ്ക്കുള്ള പണം കിട്ടിയെന്നും ധാരാളം വസ്ത്രങ്ങൾ വാങ്ങാനായെന്നും വലേറി പറഞ്ഞു. ആരാണ് ഇപ്പോൾ ഒരു മാസം 500 ഡോളറും ആയിരം ഡോളറും വരുമാനം നേടുന്നതെന്നും വലേറി ചോദിക്കുന്നു.

വെനസ്വേലയുടെ മൊത്തം ആഭ്യന്തര ഉൽപാദനത്തിൽ (ജിഡിപി) ഈ വർഷം 25 ശതമാനത്തിന്റെ കുറവുണ്ടാകുമെന്നാണ് രാജ്യാന്തര നാണയ നിധിയുടെ (ഐഎംഎഫ്) കണക്ക്. ബോളിവാർ എന്ന പേരുള്ള കറൻസിയുടെ മൂല്യം അടിക്കടി ഇടിയുകയും യുഎസ് ഡോളറുമായുള്ള അതിന്റെ വിനിമയനിരക്ക് മറ്റൊരു രാജ്യത്തും സംഭവിക്കാത്ത വിധത്തിൽ കുറയുകയും ചെയ്തു. ഇതിനെല്ലാം ഒരു കാരണം സാമ്പത്തിക വ്യവസ്ഥയുടെ നട്ടെല്ലായിരുന്ന എണ്ണ ഉൽപാദനത്തിലും കയറ്റുമതിയിലും ഉണ്ടായ ഭീമമായ ഇടിവാണ്. അതിനു മുഖ്യ കാരണമായിത്തീർന്നതാകട്ടെ അമേരിക്കയുടെ സാമ്പത്തിക ഉപരോധവും. വ്യാപകമായ അഴിമതിയും ദുർഭരണവുമാണ് സ്ഥിതിഗതികൾ വഷളാക്കിയതെന്നു പ്രതിപക്ഷം കുറ്റപ്പെടുത്തുന്നു.

തെക്കെ അമേരിക്കൻ ഭൂഖണ്ഡത്തിന്റെ വടക്കെ അറ്റത്തു കരീബിയൻ കടലുമായി ചേർന്നു കിടക്കുകയാണ് വെനസ്വേല. അമേരിക്കയുമായുള്ള അതിന്റെ സംഘർഷം ഹ്യൂഗോ ഷാവെസ് 1999ൽ അവിടെ അധികാരത്തിൽ എത്തിയതോടെ തുടങ്ങിയതാണ്. ഷാവെസിന്റെ സോഷ്യലിസ്റ്റ് നയപരിപാടികളുടെ ഭാഗമായി യുഎസ് ഉടമസ്ഥതയിലുള്ള എണ്ണക്കമ്പനികൾ ദേശസാൽക്കരിക്കപ്പെട്ടു. ക്യൂബയ്ക്കും അമേരിക്കയുമായി ഇടഞ്ഞുനിന്ന മറ്റു ചില ലാറ്റിൻ അമേരിക്കൻ രാജ്യങ്ങൾക്കും ഷാവെസ് സാമ്പത്തിക സഹായം നൽകിയതും അമേരിക്കയെ ചൊടിപ്പിച്ചു.