കൊച്ചി: പീഡിപ്പിച്ച പെൺകുട്ടിയെ വിവാഹം കഴിച്ച് ഒരുമിച്ച് ജീവിക്കുകയാണെന്നു വ്യക്തമാക്കിയതോടെ യുവാവിനെതിരെയുള്ള പോക്‌സോ കേസും കുറ്റപത്രവും ഹൈക്കോടതി റദ്ദാക്കി. 17കാരി പീഡനത്തിനിരായ സംഭവത്തിലാണ് പെൺകുട്ടിക്ക് പ്രായപൂർത്തിയായതോടെ വിവാഹം കഴിച്ചു ജീവിക്കുകയാണെന്ന് കോടതിയെ ബോധിപ്പിച്ചതോടെ കേസ് റദ്ദാക്കിയത്.

പതിനേഴുകാരിയെ പീഡിപ്പിച്ചെന്ന പേരിൽ 2019 ഫെബ്രുവരി 20 നാണ് ഇരുപത്തിരണ്ടുകാരനായ ഹർജിക്കാരനെതിരെ തൃശൂരിലെ കൊടകര പൊലീസ് കേസ് എടുത്തത്. എന്നാൽ 2020 നവംബർ 16 ന് ഇരുവരും വിവാഹിതരായി. ഒന്നിച്ചു ജീവിക്കാൻ തുടങ്ങി. ഇത് മനസ്സിലാക്കിയതോടെയാണ് കോടതി നിർണ്ണായക വിധി പുറപ്പെടുവിച്ചത്.

ഇത്തരം കേസുകളിൽ പ്രായോഗികമായ നിലപാടു സ്വീകരിക്കണമെന്ന സുപ്രീം കോടതി നിർദ്ദേശം കണക്കിലെടുത്താണ് കോടതിയുടെ നിർണായകമായ വിധി. ദമ്പതികളുടെ ക്ഷേമത്തിനും നടപടികൾ റദ്ദാക്കുന്നതാണു നല്ലതെന്നും കോടതി അഭിപ്രായപ്പെട്ടു.

കേസിൽ തൃശൂർ അഡീഷനൽ സെഷൻസ് കോടതിയിൽ പൊലീസ് കുറ്റപത്രം നൽകിയിരുന്നു. തുടർന്നാണ് കേസ് നടപടികൾ റദ്ദാക്കാൻ ഹൈക്കോടതിയെ സമീപിച്ചത്. നടപടികൾ റദ്ദാക്കുന്നതിൽ എതിർപ്പില്ലെന്നു പെൺകുട്ടിയും പരാതിക്കാരനായ പിതാവും ഹൈക്കോടതിയിൽ അറിയിച്ചിരുന്നു. ഇതുകൂടി കണക്കിലെടുത്താണു ജസ്റ്റിസ് കെ. ഹരിപാൽ വിധി പറഞ്ഞത്. ഇക്കാര്യത്തിൽ പൊതുതാൽപര്യം ഹനിക്കുന്നില്ല.