തലശ്ശേരി :ജാതി മത ചിന്തകൾക്കപ്പുറം അവശത അനുഭവിക്കുവർക്കൊപ്പം നിലകൊള്ളുന്ന മമ്മൂട്ടി യുടെ പ്രവർത്തനങ്ങൾ മാതൃകാപരമെന്ന് കത്തോലിക്കാ സഭയുടെ തലശ്ശേരി രൂപതാ അധ്യക്ഷൻ മാർ ജോർജ് ഞെരളക്കാട്ട്.നിർദ്ദന വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനത്തിന് സഹായകമകനായി മമ്മൂട്ടി യുടെ നേതൃത്വത്തിൽ നടക്കുന്ന സ്മാർട്ട് ഫോൺ വിതരണ പദ്ധതി ആയ 'വിദ്യാമൃതത്തിന്റെ ' മലബാർ മേഖലാ തല വിതരണ ഉദ്ഘാടനം തലശ്ശേരി രൂപതാ സഹായ മെത്രാൻ മാർ ജോസഫ് പാമ്പ്‌ലാനിയുടെയും അതിരൂപതാ മുൻ അധ്യക്ഷൻ മാർ ജോർജ് വലിയമറ്റത്തിന്റെയും സാന്നിധ്യത്തിൽ തലശ്ശേരിയിൽ നിർവ്വഹിച്ച് സംസാരിക്കുക ആയിരുന്നു അദ്ദേഹം. ദൈവം മനുഷ്യന് നൽകുന്ന സൗഭാഗ്യങ്ങൾ ഇതേപോലെ നമ്മൾ നമുക്ക് ചുറ്റുമുള്ളവരിലേക്ക് പകർന്നു നൽകണം, അദ്ദേഹം പറഞ്ഞു.

തന്റെ ജീവകാരുണ്യ പ്രസ്ഥാനമായ കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷൻ വഴിയാണ് മമ്മൂട്ടി 'വിദ്യാമൃതം ' എന്ന് പേരിട്ടിരിക്കുന്ന പദ്ധതി നടപ്പിലാക്കുന്നത്.

പദ്ധതി പ്രഖ്യാപിച്ചത് മുതൽ ലഭിച്ച ഏഴായിരം അപേക്ഷകളിൽ നിന്നും തിരഞ്ഞെടുത്ത കുട്ടികൾക്കാണ് സഹായം ലഭ്യമാക്കുന്നത്. അനാഥാലയങ്ങളിൽ നിന്നുള്ള കുട്ടികൾ, മാതാ പിതാക്കൾ നഷ്ടപ്പെട്ട കുട്ടികൾ, സർക്കാർ സ്‌കൂളുകളിൽ നിന്നുള്ള അപേക്ഷകൾ എന്ന മുൻ ഗണന ക്രമത്തിൽ ആണ് ഗുണഫോക്താക്കളേ തിരഞ്ഞെടുക്കുന്നത്.

'നിങ്ങളുടെ വീട്ടിൽ ഉപയോഗിക്കാതെ ഇരിക്കുന്ന ഉപയോഗ യുക്തമായ ഫോണുകൾ ഞങ്ങളെ ഏൽപ്പിക്കൂ, അർഹത പെട്ട കൈകളിൽ ഞങ്ങൾ എത്തിക്കാം' എന്ന് മമ്മൂട്ടി സമൂഹ മാധ്യമങ്ങളിൽ കൂടി അഭ്യർത്ഥിച്ചിരുന്നു. എന്നാൽ മമ്മൂട്ടി യുടെ അഭ്യർത്ഥന ഏറ്റെടുത്ത മലയാളികൾ പഴയതിനു പകരം പുതിയ ഫോണുകൾ തന്നെ സംഭാവന ആയി മമ്മൂട്ടിയുടെ കെയർ ആൻഡ് ഷെയറിനു കൈമാറി. ആദ്യ ദിവസങ്ങളിൽ തന്നെ ആയിരത്തോളം പുതിയ സ്മാർട്ട് ഫോണുകൾ പദ്ധതിക്കായി ലഭിച്ചു.

കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലേക്കുള്ള വിതരണം ആണ് തലശ്ശേരിയിൽ ആരംഭിച്ചത്. കോഴിക്കോട് ബേപ്പൂർ സർക്കാർ സ്‌കൂൾ പ്രധാന അദ്ധ്യാപിക സി പി രമ കുട്ടികൾക്ക് വേണ്ടി ആദ്യ ഫോൺ ഏറ്റു വാങ്ങി.

കെയർ ആൻഡ് ഷെയർ മാനേജിങ് ഡയറക്റ്റർ ഫാ തോമസ് കുര്യൻ മരോട്ടിപ്പുഴ, ഫാ ജോൺ കൂവപ്പാറയിൽ,മമ്മൂട്ടി ഫാൻസ് ആൻഡ് വെൽഫയർ അസോസിയേഷൻ ഇന്റർ നാഷണൽ സംസ്ഥാന ഭാരവാഹികൾ ആയ മുഹമ്മദ് റിസ്വാൻ, അഫ്‌സൽ കോഴിക്കോട്, സുന്ദരൻ മണികണ്ഠൻ വയനാട്, അൻഷാദ് തുടങ്ങിയവർ പങ്കെടുത്തു