കൊച്ചി: കണ്ണൂർ സർവ്വകലാശാലയുടെ പി ജി സിലബസ്സിൽ സംഘപരിവാർ നേതാക്കളായ ഗോൾവാർക്കറുടെയും സവർക്കറുടെയും പുസ്തകങ്ങൾ ഉൾപ്പെടുത്താനുള്ള തീരുമാനം പ്രതിഷേധാർഹമാണെന്നും ഉടൻ പിൻവലിക്കണമെന്നും എ ഐ ഡി എസ് ഒ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.

ബോർഡ് ഓഫ് സ്റ്റഡീസ് പോലും രൂപീകരിക്കാതെ സംഘപരിവാറിന്റെ വർഗ്ഗീയആദർശവും മതവിദ്വേഷവും ഉൾക്കൊള്ളുന്ന പുസ്തകങ്ങൾ ഏകപക്ഷീയമായി തിരഞ്ഞെടുക്കുകയാണ് ചെയ്തത്. ഇത് വിഷലിപ്തമായ സംഘപരിവാർ രാഷ്ട്രീയത്തിന് അക്കാദമികമായി അംഗീകാരം നൽകുന്നതിന് തുല്യമാണ്. വിദ്യാർത്ഥികളെ അവ പഠിക്കുവാൻ നിർബന്ധിതരാക്കുന്നു. ദേശീയതലത്തിൽ ബിജെപി - സംഘപരിവാർ നടത്തുന്ന ചരിത്ര അപനിർമ്മാണ നടപടികളുടെ ഭാഗമായി പ്രമുഖരായ പല എഴുത്തുകാരെയും സിലബസിൽ നിന്നും നീക്കം ചെയ്തുകൊണ്ടിരിക്കുകയാണ്. ഇതിനെ ശക്തമായി എതിർക്കേണ്ട സാഹചര്യത്തിൽ ഇടത് മേൽക്കൈയുള്ള യൂണിവേഴ്സിറ്റിയിൽ നിന്നും ഇത്തരത്തിലുള്ള ബിജെപി അനുകൂല നടപടികൾ ഉണ്ടാകുന്നതും എസ് എഫ് ഐ യൂണിയൻ സിലബസിനെ പരസ്യമായി പിന്തുണയ്ക്കുന്നതും ആശങ്കാജനകമാണ്.

ജില്ലാ പ്രസിഡന്റ് നിഖിൽ സജി തോമസ് അധ്യക്ഷത വഹിച്ചു.ജില്ലാ സെകട്ടറി നിലീന എം.കെ, നേതാക്കളായ അഞ്ജലി സുരേന്ദ്രൻ, നിള മോഹൻകുമാർ എന്നിവർ സംസാരിച്ചു.