കണ്ണൂർ: ഞങ്ങൾക്കും വിശക്കുന്നുണ്ട് ഇതേ രീതിയിൽ പോയാൽ ഒരുകണ്ടം കയറല്ലാതെ മറ്റൊരു വഴിയുമില്ല നിറഞ്ഞ കണ്ണുകളോടെ പറയുന്നത് കണ്ണൂരിലെ ഓട്ടോ തൊഴിലാളികളിലൊരാളാണ്.ഈ പറയുന്നത് വെറുതെയല്ല എങ്ങനെ ജീവിക്കുമെന്ന ചോദ്യത്തിന്റെ കനലിൽ ചവുട്ടി നിന്നാണ്. കണ്ണൂർ കളക്ടറേറ്റിന് മുൻപിൽ ഇയാളെത്തിയത് ജീവിതം നൽകിയ നിസഹായതയിൽ നിന്നാണ്.

താൻ ഒറ്റയാൾ സമരം നടത്തിയാൽ അധികൃതരുടെ കണ്ണുതുറക്കുമെന്ന പ്രതീക്ഷയൊന്നുമില്ല. എങ്കിലും പ്രതിഷേധിക്കാനാവില്ലെന്നാണ് ഇദ്ദേഹം പറയുന്നത്. തലയ്ക്കു മീതെ ശൂന്യാകാശം/ താഴെ മരുഭൂമിയെന്ന പഴയ കെ.എസ് ജോർജിന്റെ കെ.പി.എ.സിയുടെ നാടകഗാനം ഉച്ചത്തിൽ വച്ചായിരുന്നു സമരം സൗണ്ട് ബോക്‌സിൽ നിന്നും മരണം വാതിക്കൽ ഒരു നാൾ മഞ്ചലുമായി വരുമെന്ന കെ.എസ് ജോർജിന്റെ വിഷാദം നിറഞ്ഞ കലർന്ന വരികൾ നിർന്നിമേഷമായി കേട്ടു ബാനറും പിടിച്ചു നിൽക്കുന്ന നഗരത്തിലെ ഓട്ടോ തൊഴിലാളിയായ സി.കെ മഹമൂദിന്റെ ഒറ്റയാൾ സമരം ആരോരും ശ്രദ്ധിച്ചില്ലെങ്കിലും വ്യത്യസ്തമായിരുന്നു.

വർധിച്ചു വരുന്ന ഇന്ധനവിലയിൽ ജീവിക്കാൻ കഴിയാത്തതിൽ പ്രതിഷേധിച്ചു കൂടിയാണ് താൻ നിൽപ്പു സമരം നടത്തുന്ന തെന്ന് കണ്ണൂർ നഗരത്തിലെ ഓട്ടോ ഡ്രൈവറായ സി കെ മഹമൂദ് പറഞ്ഞു. യൂനിയന്റെ കൊടിയോ പാർട്ടികളുടെ ഉച്ചഭാഷിണിയോ മഹ്മൂദിനൊപ്പമുണ്ടായിരുന്നില്ല. എങ്കിലും മഹ്മൂദ് ഉയർത്തിപ്പിടിച്ച ബാനറിൽ അവരുയർത്തുന്ന മുദ്രാവാക്യങ്ങളെല്ലാമുണ്ടായിരുന്നു.

ഓട്ടോ മിനിമം ചാർജ്ജ് 30 രൂപയാക്കുക, കിലോമീറ്റർ ചാർജ്ജ് 15 രൂപയാക്കുക എന്നീ ആവശ്യങ്ങൾ ഇനിയെങ്കിലും അധികൃതർ നടപ്പിലാക്കിയില്ലെങ്കിൽ ഓട്ടോ തൊഴിലാളികൾക്ക് കഞ്ഞി കുടിക്കാനോ കുടുംബം പോറ്റാനോ ആവില്ലെന്നാണ് മഹ്മൂദ് തന്റെ ഒറ്റയാൾ സമരത്തിലൂടെ പറയുന്നത്.