തലശേരി: കേരള പൊലിസിന്റെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡിന്റെ കസ്റ്റഡിയിലുള്ള മാവോയിസ്റ്റ് കേന്ദ്ര കമ്മിറ്റിയംഗവും പശ്ചിമഘട്ട സോണൽ കമ്മിറ്റി സെക്രട്ടറിയുമായ ചിക്കമംഗലൂരിലെ ബി.ജി കൃഷ്ണമൂർത്തി എന്ന വിജയി (47) യുടെ കസ്റ്റഡി കാലാവധി 29 വരെ നീട്ടി. തലശേരി ജില്ലാ സെഷൻസ് കോടതി (ഒന്ന്) യാണ് നീട്ടിയത്.

ഇരിട്ടി കരിക്കൊട്ടക്കരി പൊലിസ് സ്റ്റേഷൻ പരിധിയിൽ 2017 മാർച്ച് 20ന് രാത്രി നടന്ന കേസിനാസ്പദ സംഭവത്തിലാണ് കൃഷ്ണമൂർത്തിയെ കസ്റ്റഡിയിലെടുത്തത്. അയ്യംകുന്ന് ഉരുപ്പും കുറ്റിമലയിലെ വീട്ടിൽ തോക്കുമായി അതിക്രമിച്ചു കയറി ഭക്ഷണ സാധനങ്ങൾ വാങ്ങിക്കുകയും ലഘുലേഖ വിതരണം ചെയ്‌തെന്നുമാണ് കേസ്.

കഴിഞ്ഞ 10ന് പുലർച്ചെ സുൽത്താൻ ബത്തേരി ഗുണ്ടൽപേട്ട് റോഡിലെ മധൂർ വനം വകുപ്പ് ചെക്ക്‌പോസ്റ്റിനു സമീപത്തായിരുന്നു കൃഷ്ണമൂർത്തിയേയും മാവോയിസ്റ്റ് കബനീദളം നേതാവ് സാവിത്രിയെയും അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. സാവിത്രിയുടെയും കസ്റ്റഡി കാലാവധി കഴിഞ്ഞദിവസം നീട്ടിയിരുന്നു.