ഡിസ്പൂർ: ഇരുചക്ര വാഹനങ്ങൾക്ക് വൻപ്രചാരമാണ് രാജ്യത്തുള്ളത്. പുതിയ ഓരോ മോഡൽ ഇറങ്ങുമ്പോഴും വൻ വിൽപ്പനയാണ് ഉണ്ടാകാറുള്ളത്. പരമാവധി രണ്ട് യാത്രക്കാർക്ക് സഞ്ചരിക്കാനായി നിർമ്മിച്ച വാഹനമാണ് സ്‌കൂട്ടറുകളും ബൈക്കുകളും.

എന്നാൽ മൂന്നും നാലും ആളുകളെ കയറ്റി നിരത്തിലൂടെ പോകുന്നവരുമുണ്ട്. ഇത്തരക്കാരെ പിടികൂടാനും പിഴ ഈടാക്കാനും മോട്ടോർ വാഹന വകുപ്പും പൊലീസും ജാഗരൂകരമാണ് താനും. അപകട സാധ്യതയാണ് ഇത്തരം സാഹസകങ്ങൾ തടയാൻ ഉദ്യോഗസ്ഥരെ പ്രേരിപ്പിക്കുന്നത്.

എന്നാൽ ഒരു സ്‌കൂട്ടറിൽ നാല് പേർക്ക് സുഖമായി ഇരുന്ന് യാത്ര ചെയ്യാൻ സാധിച്ചാലോ. ഇത്തരം സ്‌കൂട്ടർ കണ്ട് പിടിച്ചിരിക്കുകയാണ് അസമിലെ ഒരു യുവാവ്. പുതിയ സ്‌കൂട്ടർ നിരത്തുകളിൽ അവതരിപ്പിച്ച് ഇരുചക്ര വാഹന രംഗത്ത് പുതുമ സൃഷ്ടിക്കുകയാണ് അതുൽദാസ് എന്ന യുവാവ്.

സ്‌കൂട്ടർ നിർമ്മിച്ച ശേഷം അതുൽ തന്റെ ഭാര്യയെയും മക്കളെയും കൂട്ടി ചില സ്ഥലങ്ങളിൽ യാത്ര ചെയ്തു. ഈ സൃഷ്ടി കണ്ട് യുവാവിന് അഭിനന്ദന പ്രവാഹമാണ് ലഭിച്ചത്.

നാല് പേർക്ക് യാത്ര ചെയ്യാൻ സാധിക്കുന്ന സ്‌കൂട്ടറാണ് അതുൽദാസ് സ്വന്തമായി നിർമ്മിച്ചത്. വാഹനം എഡി എന്ന ഓട്ടോമൊബൈൽ നിർമ്മാതാക്കളുടെ പേരിലാണ് പുറത്തിറക്കിയത്. അതുൽദാസ് എന്നതിന്റെ ചുരുക്കപേരാണ് എഡി. അസമിലെ നാഗാവ് സ്വദേശിയാണ് അതുൽ. ഇതോടെ തന്റെ ചിരകാല സ്വപ്നം യാഥാർത്ഥ്യമായെന്നാണ് അതുൽ പറയുന്നത്.

തന്റെ സ്വപ്നസാക്ഷാത്കാരത്തിനായി കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് അതുൽ രണ്ട് പഴയ സ്‌കൂട്ടർ വാങ്ങിയത്. ഇവ രണ്ടും കൂട്ടിച്ചേർത്താണ് നാല് പേർക്ക് യാത്ര ചെയ്യാൻ സാധിക്കുന്ന വാഹനം യുവാവ് നിർമ്മിച്ചത്. ഇതിന്റെ നിർമ്മാണം പുർത്തിയായപ്പോൾ ഇത് എല്ലാവർക്കും സാധിക്കുമെന്ന് ചിലർ പറഞ്ഞു. എന്നാൽ എന്തുകൊണ്ട് ഇത് ആരും നേരത്തെ നിർമ്മിച്ചില്ല എന്നാണ് അതുൽ മറുപടി നൽകിയത്.

എന്തെങ്കിലും വ്യത്യസ്തമായി ചെയ്യണമെന്നത് പണ്ട് മുതലേ അതുലിന്റെ മനസിലെ ആഗ്രഹമായിരുന്നു. അങ്ങനെയാണ് നാല് പേർക്ക് സഞ്ചരിക്കാൻ സാധിക്കുന്ന സ്‌കൂട്ടർ എന്ന ആശയം മനസിലുദിച്ചത്. മൂന്ന് വർഷം മുൻപ് തന്നെ ഇതിനായി പരിശ്രമം ആരംഭിച്ചുവെന്ന് അതുൽ പറയുന്നു. രണ്ട് സ്‌കൂട്ടറുകൾ ഒന്നിച്ചു ചേർത്തതിനും മറ്റുമായി 30,000 രൂപ ചെലവായതായി അതുൽ കൂട്ടിച്ചേർത്തു.