കണ്ണൂർ: കെ.റെയിൽ, ജലപാതാവിരുദ്ധ സമരങ്ങൾക്കു പുറമേ കണ്ണൂർ നഗരത്തിൽ മറ്റൊരു സമരം കൂടി കൊടുമ്പിരികൊള്ളുന്നു. നിർദ്ദിഷ്ട തെക്കിബസാർ മേൽപ്പാലപദ്ധതി ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ടു കണ്ണൂർ നഗരത്തിൽ കുടിയൊഴിപ്പിക്കപ്പെടുന്ന വ്യാപാരികളും തൊഴിലാളികളും നടത്തിവരുന്ന പ്രതിഷേധസമരത്തിന് ചൂടുപിടിക്കുന്നു.

പദ്ധതി അശാസ്ത്രീയമാണെന്ന് ചൂണ്ടിക്കാട്ടി സമരസമിതി കഴിഞ്ഞ കുറേക്കാലമായി സമരത്തിലാണ്. എന്നാൽ ഇതു ചെവികൊള്ളാതെ മേൽപ്പാത സർവേ നടപടിയുമായി സർക്കാർ മുൻപോട്ടു പോകുമെന്ന തീരുമാനമെടുത്തതോടെ കണ്ണൂർ നഗരം അശാന്തമായിരിക്കുകയാണ്.

തികച്ചും അശാസ്ത്രീയവും ജനങ്ങളെയും കച്ചവടക്കാരെയും ദ്രോഹിക്കുന്നതുമായ പദ്ധതി ഉപേക്ഷിക്കുംവരെ ജീവന്മരണ പോരാട്ടം നടത്താനാണ് തെക്കിബസാൽ മേൽപ്പാലം വിരുദ്ധസമരസമിതിയുടെ തീരുമാനം. കിഫ്ബിയിൽ നിന്നും കോടികൾ ചെലവഴിച്ചു നടത്തുന്ന പദ്ധതികൊണ്ടു ആർക്കും ഒരു ഗുണവും ലഭിക്കില്ലെന്നും നഗരത്തിലെ ഗതാഗതകുരുക്ക് അഴിയില്ലെന്നും സമരസമിതി നേതാക്കൾ പറയുന്നു.

കഴിഞ്ഞ ദിവസം സർവേ നടത്താനെത്തിയ ഉദ്യോഗസ്ഥരെ സമരസമിതി പ്രവർത്തകർ തടഞ്ഞിരുന്നു. ഇതോടെസ്ഥിതി ശാന്തമാക്കാനെത്തിയ പൊലിസും ഇവരും തമ്മിൽ ഉന്തും തള്ളും വാക്കേറ്റവുമുണ്ടായി. ജനകീയ സമരം അടിച്ചമർത്താനുള്ള സർക്കാർ നീക്കത്തിൽ പ്രതിഷേധിച്ചു സമരസമിതിയുടെ നേതൃത്വത്തിൽ ചൊവ്വാഴ്‌ച്ച കണ്ണൂർ നഗരത്തിന്റെ ഹൃദയഭാഗമായ തെക്കിബസാർ മുതൽ നോർത്ത് മലബാർ ചേമ്പർ ഓഫ് കൊമേഴ്‌സ് ഹാൾ വരെയുള്ള കടകൾ അടച്ചിട്ടു ഹർത്താൽ നടത്തി.

സർക്കാർ പദ്ധതിയിൽ നിന്നും പിന്മാറണമെന്നാവശ്യപ്പെട്ടു വ്യാപാരിവ്യവസായി ഏകോപന സമിതി, ഫ്‌ളൈ ഓവർ വിരുദ്ധ സമരസമിതി എന്നിവയുടെ നേതൃത്വത്തിൽ തെക്കിബസാറിൽ നിന്നും കണ്ണൂർ കലക്ടറേറ്റിലേക്ക് പ്രതിഷേധ മാർച്ചും ധർണയും നടത്തി. പദ്ധതിക്കായി കുടിയൊഴിപ്പിക്കപ്പെടുന്ന കടയുടമകളും ജീവനക്കാരും നാട്ടുകാരുമുൾപ്പെടെ നൂറുകണക്കിനാളുകൾ സമരത്തിൽ അണിചേർന്നു. കലക്ടറേറ്റിനു മുൻപിൽ നടന്ന പ്രതിഷേധ ധർണ വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് ദേവസ്യമേച്ചേരി ഉദ്ഘാടനം ചെയ്തു. സമരസമിതി ജനറൽ കൺവീനർ രാജീവൻ എളയാവൂർ അധ്യക്ഷനായി. മുൻ ഡി.സി.സി പ്രസിഡന്റ് സതീശൻ പാച്ചേനി മുഖ്യ പ്രഭാഷണം നടത്തി.

കണ്ണൂർ നഗരത്തിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ കേവലം 900 മീറ്ററിൽ നിർമ്മിക്കുന്ന നിർദ്ദിഷ്ട മേൽപ്പാലം സഹായിക്കില്ലെന്നും കമ്മീഷൻ ലക്ഷ്യമിടുന്ന ചിലരാണ് ഇതിന് പിന്നിലെന്ന് ആരെങ്കിലും പറഞ്ഞാൽ അവരെ കുറ്റം പറയാനാവില്ലെന്നും സതീശൻ പാച്ചേനി ചൂണ്ടിക്കാട്ടി. ആർക്കും വേണ്ടാത്ത പദ്ധതി നടപ്പിലാക്കുന്നതിനു പകരംനേരത്തെ വിഭാവനം ചെയ്ത പുതിയ തെരു- മേലെചൊവ്വ മേൽപ്പാലമാണ് യഥാർഥ്യമാക്കേണ്ടതെന്നും സതീശൻ ആവശ്യപ്പെട്ടു. സമരത്തിന് സഈദ്, ഫാറൂഖ് വട്ടപ്പൊയിൽ, കെ ജി ബാബു, എ.പി രാജേഷ്, ഇംതിയാസ് എന്നിവർ നേതൃത്വം നൽകി.