തലശേരി: തീവ്രവാദ വിരുദ്ധസേനയുടെ കസ്റ്റഡിയിലായിരുന്ന മാവോവാദി നേതാവ് സാവിത്രിയെ തലശേരി കോടതിയിൽ ഹാജരാക്കി . കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടർന്നാണ് തലശ്ശേരി ജില്ലാ സെഷൻസ് ഒന്നിൽ സാവിത്രിയെ ഹാജരാക്കിയത്.

തെളിവെടുപ്പ് പൂർത്തിയാക്കിയ ശേഷമാണ് തീവ്രവാദ വിരുദ്ധ സേന വ്യാഴാഴ്ച മാവോവാദി നേതാവ് സാവിത്രിയെ കോടതിയിൽ ഹാജരാക്കിയത് . തുടർന്ന് ജില്ലാ സെഷൻസ് കോടതി സാവിത്രിയെ വീണ്ടും റിമാൻഡ് ചെയ്തു.വ്യാഴാഴ്‌ച്ച ഉച്ചയോടെ കനത്ത സുരക്ഷയിൽ ഇവരെ വരെ വിയ്യൂർ സെൻട്രൽ ജയിലിലേക്ക് കൊണ്ടുപോയി.

ആദ്യം മൂന്നും പിന്നീട് ഏഴു ദിവസമാണ് തലശ്ശേരി ജില്ലാകോടതി സാവിത്രിയെ കൂടുതൽ ചോദ്യം ചെയ്യുന്നതിനും തെളിവെടുപ്പിനായി തീവ്രവാദവിരുദ്ധ സേനയുടെ കസ്റ്റഡിയിൽ വിട്ടു നൽകിയിരുന്നത്. ചോദ്യംചെയ്യലിൽ ഇവർ വയനാട് കാട്ടിനുള്ളിൽ ഡിറ്റനൊറ്ററുകൾ കുഴിച്ചിട്ടതായി വിവരം ലഭിച്ചതിനെ തുടർന്ന് അന്വേഷണസംഘം ഇവ കണ്ടെടുത്തു. ഇവ നിർവ്വീര്യമാക്കാൻ കോടതി ഉദ്യോഗസ്ഥർക്ക് അനുമതി നൽകി. പ്രോസിക്യൂഷന് വേണ്ടി ജില്ല ഗവൺമെന്റ് പ്ലീഡർ അഡ്വ.സി.കെ.രാമചന്ദ്രൻ ഹാജരായി.