അഹമ്മദാബാദ്: 400 കോടിയുടെ ലഹരി മരുന്നുമായി പാക്കിസ്ഥാൻ മത്സ്യബന്ധന ബോട്ട് ഗുജറാത്ത് തീവ്രവാദ വിരുദ്ധ സേന പിടികൂടി. ബോട്ടിലുണ്ടായിരുന്ന ആറുപേരെ അറസ്റ്റ് ചെയ്തു. ഇന്ത്യൻ സമുദ്രാതിർത്തി കടന്നെത്തിയ അൽ ഹുസൈനി എന്ന ബോട്ട് കോസ്റ്റ് ഗാർഡിന്റെ സഹായത്തോടെ പിടികൂടിയെന്ന് ഗുജറാത്ത് ഡിഫൻസ് പിആർഒ അറിയിച്ചു.

സംഭവത്തെക്കുറിച്ച് അന്വേഷണം നടക്കുകയാണെന്ന് അധികൃതർ അറിയിച്ചു. 400 കോടി രൂപ വിലമതിക്കുന്ന 77 കിലോ ഹെറോയിനായിരുന്നു ബോട്ടിൽ ഉണ്ടായിരുന്നത്. ബോട്ട് കച്ചിലെ ജാഖു തീരത്തെത്തിച്ചു. ഈ വർഷം ആദ്യം 150 കോടി വിലവരുന്ന മയക്കുമരുന്നുമായി പാക്കിസ്ഥാൻ ബോട്ട് പിടികൂടിയിരുന്നു.

ഗുജറാത്തിലെ മോർബിയിൽ നിന്ന് 600 കോടിയുടെ ലഹരിയും ഗുജറാത്ത് എടിഎസ് കഴിഞ്ഞ മാസം പിടികൂടി. സെപ്റ്റംബറിൽ മുദ്ര തുറമുഖത്തുനിന്ന് 21,000 കോടിയുടെ ഹെറോയിൻ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്റ്സ് പിടികൂടിയിരുന്നു. രാജ്യത്തെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയായിരുന്നു അത്. അഫ്ഗാനിൽ നിന്നെത്തിയ 3000 കിലോ ഹെറോയിനാണ് അന്ന് പിടികൂടിയത്.