തലശേരി: സ്വകാര്യബസ് ജീവനക്കാരുടെ വിദ്യാർത്ഥികളോടുള്ള ക്രൂരത തുടരുന്നു. തലശേരിയിൽ സ്വകാര്യ ബസ് കയറാനായി ക്യൂനിർത്തിയ വിദ്യാർത്ഥിനിക്ക് ഡോർ തട്ടി പരുക്കേറ്റു. തിങ്കളാഴ്‌ച്ച വൈകുന്നേരം അഞ്ചേകാലിന് തലശേരി ബസ്സ്റ്റാൻഡിലാണ് സംഭവം. ക്യൂ നിന്ന വിദ്യാർത്ഥിനികൾ ബസിൽ കയറുന്നതിനിടെ കൂടുതൽ പേരെ കയറ്റാനാകില്ലെന്ന് പറഞ്ഞ് കണ്ടക്ടർ വിദ്യാർത്ഥികളെ തടയുകയായിരന്നു.

അതിനിടയിൽ ബസ് പുറപ്പെടാനൊരുങ്ങിയപ്പോൾ ഓട്ടോമാറ്റിക് ഡോർ വന്ന് വിദ്യാർത്ഥിനിയെ തട്ടുകയായിരുന്നു. ഇരിട്ടി സ്വദേശിനിയായ ക്രൈസ്റ്റ് കോളേജ് വിദ്യാർത്ഥിനിയുടെ കൈക്കാണ് പരിക്കേറ്റത്. തുടർന്ന് വിദ്യാർത്ഥികൾ വിവരം അറിയിച്ചതിനെ തുടർന്നെത്തിയ പൊലീസ് ബസ് കസ്റ്റഡിയിലെടുത്തു. തലശേരി ഇരിട്ടി റൂട്ടിലോടുന്ന കൃഷ്ണ ബസാണ് കസ്റ്റഡിയിലെടുത്തത്. ഇതിൽ പ്രതിഷേധിച്ച് തലശ്ശേരി ഇരിട്ടി റൂട്ടിലോടുന്ന ബസുകൾ സർവീസ് നിർത്തിവെച്ചു. തുടർന്ന് പൊലീസ് , വിദ്യാർത്ഥി സംഘടനകളും ബസ് ജീവനക്കാരുമായി ചർച്ച നടത്തി ബസ് വിട്ടു നൽകിയ ശേഷം സർവീസ് പുനരാരംഭിച്ചു. പരിക്കു പറ്റിയ വിദ്യാർത്ഥിനിയെ സമീപത്തെ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകി.