തലശേരി: കാട്ടുപന്നിയുടെ ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ യുവാവിനെ ഇന്ന് തലശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. റബ്ബർ ടാപിങ് തൊഴിലാളിയായ യുവാവിനാണ് കാട്ടുപന്നിയുടെ കുത്തേറ്റത്. ഇരിട്ടി പുന്നാട് ചെടിക്കുളം വയലുങ്കൽ ബിനോജിനാണ് (35) തിങ്കളാഴ്‌ച്ച പുലർച്ചെ കാട്ടുപന്നിയുടെ കുത്തേറ്റത്.

റബ്ബർ തോട്ടത്തിൽ കാട്ടുപന്നിയുടെ കുത്തേറ്റ് ബോധരഹിതനായി വീണു കിടക്കുന്ന യുവാവിനെ നാട്ടുകാർ ആദ്യം ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് പരുക്ക് ഗുരുതരമായതിനാൽ തലശേരി ജനറൽ ആശുപത്രിയിലുമെത്തിക്കുകയുമായിരുന്നു. കാട്ടുപന്നിയുടെ കുത്തേറ്റു ഇയാൾക്ക് കൈകാലുകൾക്ക് ഗുരുതരമായി മുറിവേറ്റു ചോര വാർന്നൊഴുകിയ നിലയിലായിരുന്നു.

മറ്റൊരു ടാപ്പിങ് തൊഴിലാളിയാണ് പുലർച്ചെ ഇയാളെ തോട്ടത്തിൽ ചോര വാർന്ന നിലയിൽ കണ്ടെത്തിയത്. നേരത്തെ മയ്യിൽ മേഖലയിൽ കാട്ടുപന്നി ബൈക്കിനു കുറുകെ ചാടിയതിനെ തുടർന്ന് രണ്ടു യുവാക്കൾക്ക് പരുക്കേറ്റിരുന്നു ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്