ന്യൂഡൽഹി: ഉത്തർപ്രദേശ് നിയമസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ പ്രധാന സ്ഥാനാർത്ഥികളിലൊരാളാണ് നടിയും മോഡലുമായ അർച്ചന ഗൗതം. 2021ലായിരുന്നു അർച്ചനയുടെ കോൺഗ്രസ് പാർട്ടിയിലൂടെയുള്ള രാഷ്ട്രീയ അരങ്ങേറ്റം. മീററ്റിലെ ഹസ്തിനപുർ മണ്ഡലത്തിൽനിന്നാണ് ജനവിധി തേടുന്നത്.

കോൺഗ്രസിന്റെ ആദ്യഘട്ട 125 പേരുടെ സ്ഥാനാർത്ഥി പട്ടികയിലാണ് അർച്ചനയും ഇടംപിടിച്ചത്. എന്നാൽ, സ്ഥാനാർത്ഥി പ്രഖ്യാപനം വന്നതോടെ അർച്ചനയുടെ ഫാഷൻ ഷോകളിലെ ബിക്കിനി ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൻതോതിൽ പ്രചരിക്കുന്നത്. ചിത്രങ്ങൾ രാഷ്ട്രീയ ആയുധമായി അർച്ചനയുടെ എതിരാളികൾ ഏറ്റെടുക്കുകയും ചെയ്തു.

 
 
 
View this post on Instagram

A post shared by Archana Gautam (@archanagautamm)

2018ലെ മിസ് ഉത്തർപ്രദേശ് വിജയിയായിരുന്നു അർച്ചന. 2015ൽ 'ഗ്രേറ്റ് ഗ്രാൻഡ് മസ്തി' എന്ന ചിത്രത്തിലൂടെ ബോളിവുഡിലും അരങ്ങേറ്റം നടത്തി. നിരവധി ഫാഷൻ ഷോകളിലും വിജയിയായിരുന്നു.

എന്നാൽ, തന്റെ പ്രഫഷനും രാഷ്ട്രീയ ജീവിതവും തമ്മിൽ കൂട്ടിക്കുഴക്കരുതെന്ന അഭ്യർത്ഥനയുമായി രംഗത്തെത്തിയിരിക്കുകയാണ് സ്ഥാനാർത്ഥി. '2018ലെ മിസ് ബിക്കിനിയിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു. 2014ൽ മിസ് ഉത്തർപ്രദേശും 2018ലെ മിസ് കോസ്‌മോ വേൾഡുമായിരുന്നു ഞാൻ. മാധ്യമരംഗത്തെ എന്റെ ജോലിയെ രാഷ്ട്രീയജീവിതവുമായി കൂട്ടിക്കുഴക്കരുതെന്ന് ഞാൻ ജനങ്ങളോട് അഭ്യർത്ഥിക്കുന്നു' -അർച്ചന പറഞ്ഞു.