മുക്കം : കെ. എം. സി. ടി പോളി ടെക്‌നിക് കോളേജിൽ രണ്ടാം വർഷ വിദ്യാർത്ഥികാളുടെ പരീക്ഷ മുടങ്ങിയത് വിദ്യാർത്ഥികളോടുള്ള വഞ്ചനയാണെന്ന് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ജില്ലാ കമ്മിറ്റി പറഞ്ഞു. കോളേജ് മാനേജ്‌മെന്റിന്റെ അനാസ്ഥ മൂലം വിദ്യാർത്ഥികളുടെ ഭാവിയാണ് അനിശ്ചിതത്ത്വത്തിൽ ആയിരിക്കുന്നത്.

ഏഴ് മാസമായി ശമ്പളം ലഭിക്കാത്തതിനെ തുടർന്ന് കഴിഞ്ഞ ഒരാഴ്ച ആയി കോളേജിലെ അദ്ധ്യാപകർ സമരത്തിലായിരുന്നു.ഇത്രയും ദിവസം കോളേജ് അധികാരികൾ വിഷയത്തിൽ ഇടപെടുകയോ പ്രശ്‌നം പരിഹരിക്കാൻ തയ്യാറാവുകയോ ചെയ്തില്ല. ഇതേ തുടർന്നാണ് രണ്ടാം സെമെസ്റ്റർ പരീക്ഷ നടക്കുന്ന ദിവസവും അദ്ധ്യാപകർ സമരം തുടർന്നത്. അദ്ധ്യാപകർ പരീക്ഷ ബഹിഷ്‌കരിച്ചതോടെ രണ്ടാം സെമെസ്റ്റർ എക്‌സാം നടക്കാതിരിക്കുകയായിരുന്നു.

മുക്കം കെ. എം. സി. ടി മാനേജ്‌മെന്റിനു കീഴിലെ, ഡെന്റൽ കോളേജ് അടക്കമുള്ള സ്ഥാപനങ്ങളിൽ മുൻപും ഇത്തരം മാനേജ്‌മെന്റ് അനാസ്ഥകൾ ഉണ്ടാവുകയും പലപ്പോഴായി വിദ്യാർത്ഥികളുടെ പഠനം അവതാളത്തിലാവുകയും ചെയ്തതാണ്.തുടരെ തുടരെ ഇത്തരം പ്രശ്‌നങ്ങൾ ഉണ്ടാകുന്നതു മാനേജ്‌മെന്റിന്റെ വിദ്യാർത്ഥികളോടുള്ള അവഗണന സമീപനത്തെ ആണ് കാണിക്കുന്നത്.

വിദ്യാർത്ഥികളുടെ ഭാവി അനിശ്ചിതത്ത്വത്തിൽ ആക്കിയുള്ള ഇത്തരം മാനേജ്‌മെന്റ് അനാസ്ഥകളെ വെച്ച് പൊറുപ്പിക്കാനാവില്ല എന്നും ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ജില്ലാ കമ്മിറ്റി പറഞ്ഞു. പരീക്ഷ മുടങ്ങിയപ്പോൾ സമരം ചെയ്ത വിദ്യാർത്ഥികളെ അതി ക്രൂരമായാണ് പൊലീസ് നേരിട്ടത്. പൊലീസ് ലാത്തിചാർജിൽ വിദ്യാർത്ഥികൾക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ഇത്തരത്തിൽ പൊലീസിനെ ഉപയോഗിച്ച് വിദ്യാർത്ഥി സമരങ്ങളെ അടിച്ചമർത്താനുള്ള മാനേജ്‌മെന്റ് നടപടികൾ ഒരിക്കലും അംഗീകരിക്കാനാവില്ല.

മാനേജ്‌മെന്റ് ഇടപെട്ട് അദ്ധ്യാപകരുടെ പ്രശ്‌നങ്ങൾ എത്രയും പെട്ടെന്ന് പരിഹരിക്കണം എന്നും, മുടങ്ങിയ പരീക്ഷ വീണ്ടും നടത്തുന്നതിനാവശ്യമായ നടപടികൾ ഉടൻ സ്വീകരിച്ച് വിദ്യാർത്ഥികളുടെ ആശങ്ക അകറ്റണമെന്നും ഫ്രറ്റേണിറ്റി മൂവ്‌മെന്റ് അവശ്യപ്പെട്ടു. അല്ലാത്ത പക്ഷം ശക്തമായ പ്രക്ഷോഭങ്ങൾക്ക് ഫ്രറ്റേണിറ്റി നേതൃത്വം നൽകുമെന്നും ജില്ലാ കമ്മിറ്റി പറഞ്ഞു.ജില്ലാ ജനറൽ സെക്രട്ടറി ലബീബ് കായക്കൊടി ജില്ലാ കമ്മിറ്റി അംഗം നസീൽ മാടായി എന്നിവർ കെ. എം. സി. ടി കോളേജ് സന്ദർശിച് വിദ്യാർത്ഥികളോട് സംസാരിച്ചു. ആവശ്യമായ സഹായങ്ങളും പിന്തുണയും വാഗ്ദാനം ചെയ്തു.