പനാജി: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്ത് നിൽക്കെ ഗോവയിൽ കോൺഗ്രസിന് അപ്രതീക്ഷിത തിരിച്ചടി. മുതിർന്ന കോൺഗ്രസ് നേതാവും ഏറ്റവും കൂടുതൽ കാലം ഗോവൻ മുഖ്യമന്ത്രിയുമായ പ്രതാപ് സിൻഹ് റാണെ പത്രിക പിൻവലിക്കാൻ തീരുമാനിച്ചു. മരുമകൾ ബിജെപി സ്ഥാനാർത്ഥിയായി മണ്ഡലത്തിൽ മത്സരിക്കുമെന്ന് ഉറപ്പായതോടെയാണ് പിന്മാറ്റം.

പോറിം മണ്ഡലത്തിലാണ് പ്രതാപ് സിൻഹ് റാണെ മത്സരിക്കാൻ തീരുമാനിച്ചത്. ആരോഗ്യപരമായ കാരണങ്ങളാലാണ് പത്രിക പിൻവലിക്കാൻ തീരുമാനിച്ചതെന്നും കുടുംബ പ്രശ്നങ്ങളില്ലെന്നും 87കാരനായ പ്രതാപ് സിൻഹ് മാധ്യമങ്ങളോട് പറഞ്ഞു.

പൊറിം മണ്ഡലത്തിൽ നിന്ന് പ്രതാപ് സിൻഹ് റാണെ മത്സരിക്കുമെന്ന് ഡിസംബറിൽ അറിയിച്ചിരുന്നു. കഴിഞ്ഞ ആഴ്ചയാണ് അദ്ദേഹത്തിന്റെ മരുമകൾ ദേവിയ വിശ്വജിത് റാണെയെ തന്നെ മണ്ഡലത്തിൽ മത്സരിപ്പിക്കാൻ ബിജെപി തീരുമാനിച്ചത്.

പോറിം മണ്ഡലത്തിൽ തുടർച്ചയായി 11 തവണ എംഎൽഎയായ നേതാവാണ് പ്രതാപ് സിൻഹ് റാണെ. തെരഞ്ഞെടുപ്പിൽ ഇതുവരെ തോറ്റിട്ടില്ല. അദ്ദേഹത്തിന്റെ മകൻ വിശ്വജീത് റാണെ ബിജെപി മന്ത്രിയാണ്. പാർട്ടി തീരുമാനിച്ചാൽ മണ്ഡലത്തിൽ മത്സരിക്കുമെന്നായിരുന്നു പ്രതാപ് സിൻഹ് റാണെയുടെ മുൻനിലപാട്. കഴിഞ്ഞ ശനിയാഴ്ച സ്ഥാനാർത്ഥികളുടെ യോഗത്തിലും അദ്ദേഹം പങ്കെടുത്തു. അദ്ദേഹത്തിന്റെ പിന്മാറ്റം കോൺഗ്രസിന് മണ്ഡലത്തിൽ വലിയ തിരിച്ചടിയായും.