പെരളശ്ശേരി: കണ്ണൂർ-കൂത്തുപറമ്പ് സംസ്ഥാന പാതയിലെ മൂന്നാംപാലം പുനർനിർമ്മിക്കുന്നതിന്റെ ഭാഗമായി പഴയ പാലം പൊളിച്ചുമാറ്റുന്ന പ്രവൃത്തി തിങ്കളാഴ്‌ച്ച രാവിലെ മുതൽ തുടങ്ങി. ഭാരം കയറ്റി പോകുന്ന വാഹനങ്ങൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. കണ്ണൂർ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ മൂന്നു പെരിയ - ചക്കരക്കൽ വഴിയും കൂത്തുപറമ്പ് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ കാടാച്ചിറ വഴിയും പോകണം.

ബസുകൾ ഉൾപ്പെടെയുള്ള മറ്റ് വാഹനങ്ങൾക്ക് മൂന്നാം പാലം സമാന്തര റോഡിലുടെ പോകാമെന്നും പൊതുമരാമത്ത് വകുപ്പ് അധികൃതർ അറിയിച്ചു. പൊളിച്ചു നീക്കലിന്റെ ഭാഗമായി പാലത്തിന്റെ ഇരുമ്പ് കൈവരികൾ അറുത്ത് മാറ്റിയിട്ടുണ്ട്.തുടർന്ന് ജെസിബി ഉപയോഗിച്ച് കുത്തുപറമ്പ് ഭാഗത്തെ പാലത്തിന്റെ വശങ്ങൾ പൊളിച്ചു നീക്കൽ തുടങ്ങി.ഇ വി. കൺസ്ട്രക്ഷൻ കമ്പനിയാണ് നിർമ്മാണ പ്രവൃത്തി ഏറ്റെടുത്തിട്ടുള്ളത്. പാലം നിർമ്മാണം പൂർത്തിയാക്കാൻ ഒരു വർഷകാലയളവുണ്ടെങ്കിലും അടുത്ത മഴക്കാലത്തിന്  മുൻപ് നിർമ്മാണം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് കരാറുകാരൻ അറിയിച്ചു.

12 മീറ്റർ നീളവും 11.05 വീതിയിൽ കൈവരിയോടെ നിർമ്മിക്കുന്ന പുതിയ പാലത്തിന് നിലവിലുള്ള റോഡിൽ നിന്ന് ഒന്നര മീറ്റർ ഉയരവുമുണ്ടാകും. തോടിലൂടെയുള്ള വെള്ളത്തിന്റെ ഒഴുക്ക് തടസപ്പെടുന്നതിനാൽ ഒരുവശം പൊളിച്ചാണ് ആദ്യം പൊളിച്ച് പൈലിങ് നടത്തുക.
പുതിയ പാലം നിർമ്മിക്കുന്നതിന്റെ ഭാഗമായി ഇതുവഴിയുള്ള ഗതാഗതത്തിന്ന് പകരം സംവിധാനം ഒരുക്കിയിട്ടുണ്ട്. മാവിലായി പൊതുജന വായനശാലയുടെയും സിപിഎം മാവിലായിലോക്കൽ കമ്മിറ്റി ഓഫിസിനും ഇടയിലായി തൽക്കാലം നിർമ്മിച്ച റോഡിന് വേണ്ടത്ര വീതിയല്ലെന്ന പരാതി പ്രദേശവാസികൾക്കുണ്ട്.

സ്വകാര്യബസുകളും ചരക്കുലോറികൾളുമുൾപ്പെടെ നൂറുകണക്കിന് വാഹനങ്ങൾ നിത്യവും സഞ്ചരിക്കുന്ന റൂട്ടാണിത്. ജില്ലയിലെ ഏറ്റവും തിരക്കേറിയ റൂട്ടുകളിലൊന്നാണ് കണ്ണൂർ-കൂത്തുപറമ്പ് സംസ്ഥാനപാത. മൂന്നാംപാലം അപകടവാസ്ഥയിലായതിനെ തുടർന്ന് മന്ത്രി മുഹമ്മദ് റിയാസ് സ്ഥലം സന്ദർശിക്കുകയും പാലം പുനർനിർമ്മാണത്തിന് അനുമതി നൽകുകയുമായിരുന്നു. ഒന്നര കോടി രൂപയാണ്പുതിയ പാലം നിർമ്മിക്കുന്നതിനായി അനുവദിച്ചത്. കഴിഞ്ഞ ജൂണിലാണ് മാവിലായി വലിയ തോട് പാലത്തിന്റെ ഒരുഭാഗത്തെ തുണിന്റെ കരിങ്കല്ലുകൾ ഇളകി വീണത്. എന്നാൽ അന്ന് മഴക്കാലമായതിനാലും തോട്ടിൽ ശക്തമായ ഒഴുക്കുള്ളതിനാലും താൽക്കാലികമായി പാലം ബലപ്പെടുത്തുകയായിരുന്നു.