- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാഞ്ഞിരങ്ങാട് ജില്ലാജയിലിന്റെ നിർമ്മാണം ഒച്ചിഴയും വേഗത്തിൽ; അതൃപ്തി രേഖപ്പെടുത്തി ജയിൽ ഡി ഐ ജി

തളിപ്പറമ്പ്:കാഞ്ഞിരങ്ങാട് സ്ഥാപിക്കുന്ന ജില്ലാ ജയിലിന്റെ നിർമ്മാണ പ്രവർത്തി വിലയിരുത്തിയ സംസ്ഥാന ജയിൽ ഹെഡ്ക്വാർട്ടേർഴ്‌സ് ഡി.ഐ.ജിയും സംഘവും പ്രവർത്തി പുരോഗതിയിൽ അതൃപ്തി രേഖപ്പെടുത്തി. പ്രതീക്ഷിത പ്രവർത്തിയുടെ നാൽപ്പത് ശതമാനം മാത്രമാണ് ഇതുവരെ പൂർത്തിയാക്കാനായതെന്നാണ് സംഘം വിലയിരുത്തിയത്. ജൂണിൽ ആദ്യഘട്ട നിർമ്മാണ പ്രവർത്തികൾ പൂർത്തീകരിക്കാനായിരുന്നു ലക്ഷ്യമിട്ടിരുന്നത്.
തളിപ്പറമ്പ് വായിക്കമ്പ സംസ്ഥാനപാതയോട് ചേർന്ന് കാഞ്ഞിരങ്ങാട് ആർ.ടി.ഒ ടെസ്റ്റ് ഗ്രൗണ്ടിന് സമീപത്തെ എട്ട് ഏക്കറിൽ രണ്ട് നിലകളിലായി അഞ്ചു ബ്ലോക്കുകളുള്ള 'ഒക്ടഗൺ' മാതൃകയിൽ നിർമ്മിക്കുന്ന ജയിലിന് 2020 ഫെബ്രുവരി 23നാണ് മുഖ്യമന്ത്രി പിണറായി വിജയൻ തറക്കല്ലിട്ടത്. കണ്ണൂർ സെൻട്രൽ ജയിൽ, സബ് ജയിൽ, സ്‌പെഷൽ സബ് ജയിൽ എന്നിവിടങ്ങളിൽ ശേഷിയെക്കാൾ കൂടുതൽ തടവുകാരെ പാർപ്പിക്കേണ്ടി വരുന്നതിനാൽ ആഭ്യന്തരവകുപ്പിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കാഞ്ഞിരങ്ങാട് ജില്ലാ ജയിലിന് അനുമതി ലഭിച്ചത്.
റിമാൻഡ് തടവുകാരും ആറ് മാസംവരെ ശിക്ഷ വിധിച്ചവരുമായ പയ്യന്നൂർ, തളിപ്പറമ്പ് താലൂക്കുകളിലെ 400 തടവുകാരെ വരെ പാർപ്പിക്കാനുള്ള സൗകര്യത്തോടെ രാജ്യത്തെ പ്രമുഖ ജയിലുകളെക്കുറിച്ച് പഠിച്ച ശേഷമാണ് രൂപകൽപ്പന ചെയ്തത്. ആദ്യഘട്ടമായി നാല് ബ്ലോക്കുകളും ചുറ്റുമതിലും ജൂൺമാസത്തോടെ പൂർത്തിയാക്കാനായിരുന്നു ജയിൽ വകുപ്പും പൊതുമരാമത്ത് വകുപ്പും ലക്ഷ്യമിട്ടിരുന്നത്.
എന്നാൽ ഇതിന്റെ 40ശതമാനം പ്രവർത്തി മാത്രമാണ് ഇതുവരെ പൂർത്തിയായിട്ടുള്ളുവെന്ന് സ്ഥലം സന്ദർശിച്ച സംസ്ഥാന ജയിൽ ഹെഡ്ക്വാർട്ടേർഴ്‌സ് ഡി.ഐ.ജി പറഞ്ഞു. കോവിഡ് പ്രതിസന്ധിയെ തുടർന്ന് തൊഴിലാളികളെ കിട്ടാത്തതും നിർമ്മാണ സാമഗ്രികളുടെ ലഭ്യത കുറവും പ്രവർത്തിയെ ബാധിച്ചിരുന്നെങ്കിലും പിന്നീട് അനുകൂലമായ സാഹചര്യം ഉണ്ടായിട്ടും പ്രവർത്തി മന്ദഗതിയിലായതിൽ കരാറുകാരന്റെ ഭാഗത്തു നിന്നും വീഴ്‌ച്ച വന്നിട്ടുണ്ടോയെന്ന് പരിശോധിക്കും.
നിലവിലുള്ള അനുകൂല സാഹചര്യം പരമാവധി പ്രയോജനപ്പെടുത്തി ആദ്യഘട്ടം ജൂൺമാസത്തോടെ പൂർത്തിയാക്കുന്നതിന് ജയിൽവകുപ്പും പൊതുമരാമത്ത് വകുപ്പും പരമാവധി ശ്രമിക്കുമെന്ന് സംസ്ഥാന ജയിൽ ഹെഡ്ക്വാർട്ടേർഴ്‌സ് ഡി.ഐ.ജി എസ്. സന്തോഷ് പറഞ്ഞു.
കണ്ണൂർ, കാസർക്കോട്, മലപ്പുറം ജില്ലകളിൽ ജയിൽ വകുപ്പുമായി ബന്ധപ്പെട്ട് നടക്കുന്ന പൊതുമരാമത്ത് പ്രവർത്തികളുടെ പുരോഗതി വിലയിരുത്തുന്നതിന്റെ ഭാഗമായാണ് സംഘം കാഞ്ഞിരങ്ങാട് എത്തിയത്. സ്‌പെഷ്യൽ ഓഫിസർ ടി.കെ ജനാർദ്ദനൻ, നോഡൽ ഓഫിസർ പി.ടി സന്തോഷ്, പി.ഡബ്ല്യൂ.ഡി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയർ സി. സവിത,ഉദ്യോഗസ്ഥരായ ജി.സ്വപ്ന, കെ.കെ ഷിംന, ടി.പി ഷിജി എന്നിവരും സംഘത്തിലുണ്ടായിരുന്നു


