കീവ്: യുക്രൈനിൽ റഷ്യയുടെ ആക്രമണം രണ്ടാം ദിവസവും തുടരുമ്പോൾ ലോകത്തെ വിറങ്ങലിപ്പിക്കുന്ന ഭീതിജനകമായ ദൃശ്യങ്ങളും വാർത്തകളുമാണ് പുറത്തുവരുന്നത്. ഭക്ഷണത്തിനും കുടിവെള്ളത്തിനും വഴികളൊന്നുമില്ല തെരുവിൽ ഇറങ്ങാനാവാതെ വീടുകളിലും മെട്രോ സ്‌റ്റേഷനുകളിലും അഭയം തേടുകയാണ് സ്വദേശികളും വിദേശികളുമായ നിരവധി പേർ. ഒട്ടേറെ പേർ ഇതിനകം പലായനം ചെയ്യപ്പെട്ടു കഴിഞ്ഞു.

റഷ്യൻ സൈന്യം യുക്രൈനിൽ അധിനിവേശം തുടരുന്നതിനിടെ പുറത്തുവരുന്നതെല്ലാം കൊടുംക്രൂരതയുടെ ദൃശ്യങ്ങളാണ്. യുക്രൈനിന്റെ പല ഭാഗങ്ങളും സ്ഫോടന ശബ്ദത്താൽ വിറകൊണ്ടു. ഭയം ജനിപ്പിച്ച് കൊണ്ട് റഷ്യൻ യുദ്ധവിമാനങ്ങളും ഹെലികോപ്റ്ററുകളും ടാങ്കുകളും ഇരമ്പുകയാണ്. ട്രെയിൻ സ്റ്റേഷനുകളിൽ അഭയം പ്രാപിക്കുന്ന നിരാലംബരായ കുടുംബങ്ങളുടെ ഭയപ്പെടുത്തുന്ന ചിത്രങ്ങളും പുറത്ത് വരുന്നുണ്ട്. തെരുവുകൾ യുദ്ധത്തിന്റെ ഭീകരതയുടെ നേർക്കാഴ്ചകളാണ്.

ഇതിനിടെ രാജ്യത്ത് അധിനിവേശം നടത്തുന്ന ആയുധധാരികളായ റഷ്യൻ സൈനികരോട് ഒരു യുക്രൈനിയൻ യുവതി തന്റെ രാജ്യത്ത് ഇന്ന് ഇറങ്ങി പോകാൻ കൽപിക്കുന്ന വീഡിയോയാണ് സാമൂഹ്യമാധ്യമങ്ങളിൽ ശ്രദ്ധേയമാവുന്നത്. തുറമുഖ നഗരമായ ഹെനിചെസ്‌കിലാണ് സംഭവം നടന്നത്.

യുദ്ധമുഖത്ത് സധൈര്യം റഷ്യൻ സേനയെ ചെറുക്കുന്ന ഒരു യുക്രൈൻ യുവതിയുടെ ദൃശ്യങ്ങൾ വൈറലാവുന്നത്. ആയുധധാരികളായ റഷ്യൻ സൈനികരോട് ഈ യുവതി തന്റെ രാജ്യത്ത് ഇന്ന് ഇറങ്ങി പോകാൻ കൽപിക്കുന്ന വീഡിയോൽ കാണാം. സോഷ്യൽ മീഡിയയിലും പുറത്തും നിരവധി പേരാണ് ആ സ്ത്രീയുടെ ധൈര്യത്തെ പ്രശംസിക്കുന്നത്.

ആയുധധാരികളായ റഷ്യൻ അധിനിവേശ സൈനികർക്ക് നേരെ തിരിഞ്ഞാണ് അവരുടെ സംസാരം: എന്റെ രാജ്യത്ത് നിങ്ങൾ എന്താണ് ചെയ്യുന്നതെന്ന് അവർ ഉറക്കെ ചോദിക്കുന്നു. ഇടുപ്പിൽ ഒരു വലിയ യന്ത്രത്തോക്കും കയ്യിൽ മറ്റൊരു തോക്കും പിടിച്ചാണ് സൈനികൻ നിന്നിരുന്നത്. അപ്രതീക്ഷിതമായ ഈ പ്രതികരണത്തിൽ പതറി പോയ സൈനികരിലൊരാൾ അവരെ സമാധാനിപ്പിക്കാൻ ശ്രമിച്ചു. ഒപ്പം റഷ്യൻ സൈനികൻ അവരോട് പോകാൻ ആവശ്യപ്പെടുകയും, സാഹചര്യം വഷളാക്കാൻ താൻ ആഗ്രഹിക്കുന്നില്ലെന്ന് പറയുകയും ചെയ്തു.

ഇത് കേട്ട് അവർ തിരിഞ്ഞ് നടക്കാൻ ഒരുങ്ങിയെങ്കിലും, ഉടനെ മടങ്ങി വരികയും ചെയ്തു. തുടർന്ന് ദേഷ്യം സഹിക്കാനാകാതെ അവർ പറഞ്ഞു: ''ഈ സൂര്യകാന്തി വിത്തുകൾ എടുത്ത് നിങ്ങളുടെ പോക്കറ്റിൽ ഇടൂ. അങ്ങനെ നിങ്ങളുടെ മരണശേഷം കുറഞ്ഞത് ഉക്രേനിയൻ മണ്ണിൽ സൂര്യകാന്തിപ്പൂക്കളെങ്കിലും വളരട്ടെ. ഞാൻ നിങ്ങളോട് പറയുന്നു, ഈ നിമിഷം മുതൽ നിങ്ങൾ ശപിക്കപ്പെട്ടിരിക്കുന്നു.'' ഇത്രയും പറഞ്ഞ് അവർ നടന്നു പോയി.

ഇതിനിടയിൽ അവർ സൈന്യത്തെ 'ഫാഷിസ്റ്റുകൾ' എന്നും 'ശത്രുക്കൾ'എന്നും മറ്റും വിളിക്കുന്നുമുണ്ട്. ട്വിറ്ററിൽ, ഈ ദൃശ്യങ്ങൾ വ്യാപകമായി ഷെയർ ചെയ്യപ്പെട്ടു. പലരും സ്ത്രീയുടെ ധീരതയെ പ്രശംസിച്ചു. 'അസാമാന്യ ധൈര്യം! നന്ദി! ഞങ്ങൾ നിങ്ങളോടൊപ്പമുണ്ട്!' -ഒരാൾ എഴുതി.

റഷ്യ അയൽരാജ്യത്തിന് നേരെ ആക്രമണം ആരംഭിച്ചതിന് മണിക്കൂറുകൾക്ക് ശേഷമാണ് തെക്കൻ യുക്രൈൻ നഗരത്തിൽ ഈ സംഭവം നടന്നത്. നഗരങ്ങളെ ലക്ഷ്യമാക്കി പാഞ്ഞു വന്ന റഷ്യൻ മിസൈലുകൾ വീടുകൾ തകർത്തതിനെത്തുടർന്ന് ഡസൻ കണക്കിന് ആളുകൾ മരണപ്പെട്ടു. ശത്രുവിനെ ഭയന്ന് ആയിരക്കണക്കിന് ആളുകൾ ഇതിനകം നഗരം വിട്ട് മറ്റിടങ്ങളിലേക്ക് പലായനം ചെയ്തിട്ടുണ്ട്. എന്നാലും, റഷ്യൻ സൈന്യത്തിനെതിരെ പോരാടുകയാണ് യുക്രൈൻ സൈന്യം. അധിനിവേശത്തിനെതിരെ പോരാടാൻ പ്രസിഡന്റ് സെലെൻസ്‌കി ജനങ്ങളോട് ആഹ്വാനം ചെയ്യുന്നു. 'രാജ്യത്തെ പ്രതിരോധിക്കാൻ ആഗ്രഹിക്കുന്ന ആർക്കും ഞങ്ങൾ ആയുധങ്ങൾ നൽകും. നഗരങ്ങളിൽ യുക്രെയ്‌നെ പിന്തുണയ്ക്കാൻ തയ്യാറാകുക' അദ്ദേഹം ഇന്നലെ ട്വീറ്റ് ചെയ്തു.