കണ്ണൂർ: രണ്ടാംപിണറായി സർക്കാരിന്റെ സ്വപ്ന പദ്ധതിയായ കെ-റെയിൽ കോർപറേഷന്റെ സിൽവർ ലൈൻ പദ്ധതിക്കെതിരെയുള്ള കുടിയിറക്കപ്പെടുന്നവരുടെയും പരിസ്ഥിതി പ്രവർത്തകരുടെയും സമരം ശക്തിയാർജ്ജിക്കുന്നു. വിനാശകരമായ കെ - റെയിൽ വേണ്ട, കേരളം വേണമെന്ന മുദ്രാവാക്യം ഉയർത്തി കെ- റെയിൽ സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി സംഘടിപ്പിക്കുന്ന സംസ്ഥാന സമര ജാഥയ്ക്ക് കണ്ണൂരിൽ 13 കേന്ദ്രങ്ങളിൽ സ്വീകരണം നൽകുമെന്ന് സമരസമിതി ഭാരവാഹികൾ കണ്ണൂർ പ്രസ് ക്‌ളബ്ബിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ജാതി മത ഭേദമന്യേ രാഷ്ട്രീയത്തിന്റെ കൊടി നിറവ്യത്യാസമില്ലാതെ കുടിയിറക്കപ്പെടുന്നവരും അല്ലാത്തവരുമായ എല്ലാ ജനവിഭാഗങ്ങളും സമരത്തിൽ പങ്കെടുക്കുമെന്ന് സമരസമിതി ഭാരവാഹികൾ അറിയിച്ചു.

പതിയെ തുടങ്ങിയ സിൽവർ ലൈൻ വിരുദ്ധ സമരം പ്രാദേശികമായ ജനങ്ങളുടെ പിൻതുണയോടെ ശക്തി പ്രാപിച്ചു വരികയാണ്. പദ്ധതിയുടെ പൂർണ രൂപത്തിലുള്ള ഡി.പി.ആർ ഇനിയും പുറത്തു വിടാൻ സർക്കാർ തയ്യാറായിട്ടില്ല. സാമൂഹികാഘാത പഠനമെന്ന പേരിൽ നടക്കുന്നത് തട്ടിക്കൂട്ട് വിവരശേഖരമാണെന്നും സമിതി ഭാരവാഹികൾ ആരോപിച്ചു.സംസ്ഥാനം ഇതുവരെ കണ്ടിട്ടില്ലാത്ത പ്രക്ഷോഭമാണ് വരുംനാളുകളിൽ നടക്കാൻ പോകുന്നത്. സെക്രട്ടറിയേറ്റിനു മുൻപിൽ ജാഥാ സമാപനത്തിൽ ആയിരക്കണക്കിനാളുകൾ പങ്കെടുക്കും. സംസ്ഥാന ചെയർമാൻ എംപി ബാബുരാജ് ജാഥാ ക്യാപ്റ്റനും ജനറൽ കൺവീനർ എസ് രാജീവൻ വൈസ് ക്യാപ്റ്റനുമാണ്. മാർച്ച് ഒന്നിന് വൈകീട്ട് നാലു മണിക്ക് കാസർകോട് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിന് ശേഷം മാർച്ച് 3, 4 തിയ്യതികളിൽ ജാഥയ്ക്ക് കണ്ണൂർ ജില്ലയിൽ വിവിധ കേന്ദ്രങ്ങളിൽ സ്വീകരണം നൽകും.

മാർച്ച് മൂന്നിന് രാവിലെ 9ന് കുഞ്ഞിമംഗലത്ത് ആദ്യ സ്വീകരണം നൽകും. പഴയങ്ങാടി, പാപ്പിനിലശ്ശരി ഗേറ്റ് പുതിയ തെരുവിലെ സ്വീകരണത്തിന് ശേഷം വൈകിട്ട് 4.30ന് കണ്ണൂർ സ്റ്റേഡിയം കോർണറിൽ ആദ്യ ദിന സ്വീകരണത്തിന്റെ സമാപനം നടക്കും. മാർച്ച് നാലിന് രാവിലെ 9ന് താഴെചൊവ്വയിൽ നിന്ന് ആരംഭിക്കുന്ന രണ്ടാം ദിവസത്തെ സമര ജാഥ ചാല, മുഴപ്പിലങ്ങാട് തുടങ്ങിയ പ്രദേശങ്ങിളിൽ പര്യടനം നടത്തി വൈകീട്ട് അഞ്ചിന് തലശ്ശേരി പുതിയ ബസ്റ്റാന്റിൽ സമാപിക്കും.

14 ജില്ലകളിലെയും സ്വീകരണത്തിന് ശേഷം മാർച്ച് 24ന് തിരുവനന്തപുരത്ത് സമര ജാഥ സമാപിക്കും. വാർത്താ സമ്മേളനത്തിൽ സംസ്ഥാന വൈസ് ചെയർമാൻ ടി.ടി ഇസ്മായിൽ, മറ്റു ഭാരവാഹികളായ എസ് രാജീവൻ, ' പി പി കൃഷ്ണൻ മാസ്റ്റർ, എ പി ബദറുദ്ദീൻ, അഡ്വ.പി.സി വിവേക് പങ്കെടുത്തു