കണ്ണൂർ: സർവ്വകലാശാലകൾ ജീവനക്കാരുടേയും അദ്ധ്യാപകരുടേയും വിരമിക്കൽ പെൻഷൻ ആനുകൂല്യങ്ങൾക്കായി പ്രത്യേകം പെൻഷൻ ഫണ്ട് രൂപീകരിക്കണമെന്ന സർക്കാർ ഉത്തരവിനെതിരേ ഫെഡറേഷൻ ഓഫ് ആൾ കേരള യൂണിവേഴ്സിറ്റി എംപ്ലോയീസ് ഓർഗനൈസേഷൻസിന്റെ ആഹ്വാന പ്രകാരം കണ്ണൂർ യൂണിവേഴ്സിറ്റിയിലെ സ്റ്റാഫ് ഓർഗനൈസേഷൻ, ടീച്ചേഴ്സ് അസോസിയേഷൻ, പെൻഷനഴ്സ് ഓർഗനൈസേഷൻ എന്നിവരുടെ സംയുക്ത ആഭിമുഖ്യത്തിൽ സർവ്വകലാ ആസ്ഥാനത്ത് പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു.

കണ്ണൂർ ജില്ലാ കോൺഗ്രസ് അധ്യക്ഷൻ അഡ്വ.മാർട്ടിൻ ജോർജ്ജ് പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്തു. ദീർഘവീക്ഷണമില്ലാതെ ഇറക്കിയ പെൻഷൻ ഉത്തരവ് സർവ്വകലാശാലകളെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിടുമെന്നും അതിനാൽ എത്രയും പെട്ടെന്ന് ഈ ഉത്തരവ് സർക്കാർ പിൻവലിക്കണമെന്നും അദ്ധ്യാപകർക്കും ജീവനക്കാർക്കും പെൻഷൻകാർക്കും അർഹതപ്പെട്ട സാമ്പത്തിക അവകാശങ്ങളെല്ലാം ഓരോന്നായി കവർന്നുകൊണ്ടിരിക്കുന്ന സർക്കാർ നയങ്ങൾക്കെതിരേ നടത്തുന്ന ന്യായമായ ഈ സമരത്തിൽ ഇടതുപക്ഷ സംഘടനകളും ചേരുന്നതായിരിക്കും അവരുടെ ഭാവിക്ക് നല്ലതെന്നും അദ്ദേഹം സൂചിപ്പിച്ചു.

തനത് വരുമാനവർദ്ധനവിനു വേണ്ടി വിദ്യാർത്ഥികളുടെ ഫീസ് വർദ്ധിപ്പിച്ചാൽ അത് സ്വകാര്യ സർവ്വകലാശാലകളെ പ്രോത്സാഹിപ്പിക്കുന്നതിനും തുല്യമാവുകയും പാവപ്പെട്ട വിദ്യാർത്ഥികളുടെ ഉന്നത വിദ്യാഭ്യാസമെന്നത് വെറും സ്വപ്നം മാത്രമായി മാറുമെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂർ കോർപ്പറേഷൻ കൗൺസിലർ സുരേഷ് ബാബു എളയാവൂർ, ഫെഡറേഷൻ ട്രഷറർ ജയൻ ചാലിൽ, ഭാരവാഹികളായ ഇ.കെ.ഹരിദാസൻ, ഡോ.കെ.ഗംഗാധരൻ, ബാബു ചാത്തോത്ത്, സി.കെ.പ്രദീപ്, കെ.സഹദേവൻ, സിറാജ്, പ്രഭാത് കുമാർ, ദിനേശ് കുമാർ എന്നിവർ പ്രസംഗിച്ചു.