കണ്ണൂർ: പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരുടെ അനാസ്ഥയിൽ സ്‌കൂട്ടർ യാത്രക്കാരൻ കനാലിൽ വീണുമരിച്ച കൊളച്ചേരി പള്ളിപ്പറമ്പ് മുക്കിൽ നാട്ടുകാർ അടിയന്തിരയോഗം ചേർന്നു. കഴിഞ്ഞ ദിവസം കനാലിന് കൈവരിയില്ലാത്തതിനാൽ സ്‌കൂട്ടർ യാത്രക്കാരനായ സി.ഒ ഭാസ്‌കരനാണ് കനാലിൽ വീണു ദാരുണമായി മരിച്ചത്. ഭാസ്‌കരന്റെ വിയോഗത്തിൽ അനുശോചിക്കാനുള്ള നാട്ടുകാരുടെ യോഗത്തിൽ അപകടാവസ്ഥ ഒഴിക്കാവാനുള്ള ചർച്ചകളും നടന്നു. പഞ്ചായത്ത് പ്രസിഡന്റ് എം.സജിമ, വാർഡ് മെമ്പർമാരായ ബാലസുബ്രഹ്മണ്യം, പി.വി വത്സൻ, എന്നിവർ യോഗത്തിൽ സംസാരിച്ചു. ഞായറാഴ്‌ച്ച വിശദമായ യോഗം വിളിച്ചു ചേർത്ത് ഭാവി പ്രവർത്തനങ്ങൾ ചർച്ച ചെയ്യാൻ തീരുമാനിച്ചു.

റോഡുപണി കഴിഞ്ഞു മാസങ്ങളായിട്ടും അപകടരമായ കനാൽ റോഡിന് കൈവരി സ്ഥാപിക്കാത്തതു കാരണമാണ് സ്‌കൂട്ടർ യാത്രക്കാരനായ കാവും ചാലിലെ സി.ഒ ഭാസ്‌കരന്റെ അപകടമരണത്തിന് കാരണമായത്. ചൊവ്വാഴ്‌ച്ച ഉച്ചയ്ക്ക് കടയടച്ചു സാധനങ്ങൾ വാങ്ങാൻ കമ്പിലിലേക്ക് പോയതായിരുന്ന അനാദികച്ചവടക്കാരനായ ഭാസ്‌കരൻ. സാധനങ്ങളുമായി തിരിച്ചുവരുമ്പോഴാണ് സ്‌കൂട്ടർ അപകടത്തിൽപ്പെട്ടു കനാലിൽ പതിച്ചത്. ഏതാണ്ട്ഒരുമണിക്കൂറുകളോളം കാടുമൂടിയ കനാലിൽ വീണുകിടന്നതിനെ തുടർന്നാണ് അതുവഴിപോയ കുട്ടികൾ അപകടവിവരം പരിസരവാസികളെ അറിയിച്ചത്്. ഉടൻ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പള്ളിപറമ്പ് മുക്കിലെ ഇറക്കത്തിൽ ഇങ്ങനെയൊരു അപകടം പതിയിരിക്കുന്ന കാര്യം നാട്ടുകാർ പലതവണ ബന്ധപ്പെട്ട അധികൃതരെ അറിയിച്ചിട്ടും സ്ഥലം സന്ദർശിക്കാൻ പോലും എക്സിക്യൂട്ടീവ് എൻജിനിയറും സംഘവും തയ്യാറായില്ല. ഈ അനാസ്ഥയാണ് ഭാസ്‌കരന്റെ മരണത്തിനിടയാക്കിയതെന്നാണ് പ്രദേശവാസികളുടെ ആരോപണം. അപകടവിവരമറിഞ്ഞതുമുതൽ നാട്ടുകാർ ഈ സ്ഥലത്ത് പ്രതിഷേധവുമായെത്തിയിരുന്നു. ഇതിനിടെയിൽ സംഭവം വിവാദമായതിനെ തുടർന്ന് എക്സിക്യൂട്ടീവ് എൻജിനിയറും സംഘവുംസ്ഥലത്തെത്തി കൈവരി നിർമ്മിക്കാനായി വാഹനത്തിൽനിന്നും ടാപ്പെടുത്ത് അളവെടുപ്പു തുടങ്ങി. ഇതോടെ പ്രകോപിതരായ ജനങ്ങൾ എന്താണ് ചെയ്യുന്നതെന്നു ചോദിച്ചു ഇവരുടെഅടുത്തേക്ക് ചെന്നപ്പോൾ കൈവരി നിർമ്മിക്കാൻ അളവെടുക്കുകയാണെന്നായിരുന്നു മറുപടി.

എന്നാൽ ഇത്രയും മാസങ്ങളായി ഇതൊന്നും അറിഞ്ഞില്ലെയെന്നു ചോദിച്ചു അളവു നിർത്തിവയ്ക്കാനാവശ്യപ്പെട്ടു നാട്ടുകാർ പ്രകോപിതരായതോടെഅന്തരീക്ഷം വഷളാകും മുൻപേ അധികൃതർ അളവു മതിയാക്കി വാഹനത്തിൽ കയറി മടങ്ങുകയായിരുന്നു. നിങ്ങൾ ഈ ശുഷ്‌കാന്തി നേരത്തെ കാണിച്ചിരുന്നുവെങ്കിൽ ജീവൻ നഷ്ടപ്പെടില്ലായിരുന്നുവെന്നു അധികൃതരോട് രോഷാകൂലരായ നാട്ടുകാരിൽ ചിലർ വിളിച്ചു പറയുന്നുണ്ടായിരുന്നു. എല്ലാം മൗനമായി കേട്ടുനിന്ന പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥന്മാർ ജനങ്ങളുമായി സംസാരിക്കാൻ തയ്യാറാവാതെ മടങ്ങിപോവുകയായിരുന്നു. ഇതിനിടെ അപകടത്തിൽ മരണമടഞ്ഞ ഭാസ്‌കരന്റെ മൃതദേഹം ബുധനാഴ്‌ച്ച ഉച്ചയോടെ വീട്ടിലെത്തിച്ചു പൊതുദർശനത്തിന് വെച്ചു. വിവിധ മേഖകളിൽ നിന്നുള്ള നൂറുകണക്കിനാളുകൾ ആദരാഞ്ജലികളർപ്പിക്കാനെത്തിയിരുന്നു. തുടർന്ന് മൃതദേഹം ഉച്ചയോടെ പയ്യാമ്പലത്ത് സംസ്‌കരിച്ചു.