ന്യൂഡൽഹി : അസംസ്‌കൃത എണ്ണ വില ഉയർന്നു നിൽക്കുന്ന പശ്ചാത്തലത്തിൽ ബുധനാഴ്ച ഇന്ധന വില പിന്നെയും കൂടും. ഒരു ലിറ്റർ പെട്രോളിന് 90 പൈസയും, ഡീസലിന് ഒരു ലിറ്ററിന് 84 പൈസയുമായി വർദ്ധിക്കുക. ഇന്ന് രാവിലെ പെട്രോളിന് 88 പൈസയും ഡിസലിന് 85 പൈസയും കൂട്ടിയിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും വില കൂട്ടുന്നത്. വീട്ടാവശ്യത്തിനുള്ള വീട്ടാവശ്യത്തിനുള്ള പാചകവാതകത്തിന് ഒറ്റയടിക്ക് കൂട്ടിയത് 50 രൂപയാണ്.

എണ്ണക്കമ്പനികൾ എല്ലാ ദിവസവും വില പുതുക്കി നിശ്ചയിക്കാൻ തുടങ്ങിയതോടെ വില വർദ്ധന ഇനി മിക്ക ദിവസവും ഉണ്ടാകാം. ഒറ്റയടിക്ക് വില കൂട്ടുന്നതിനു പകരം പതുക്കെ പതുക്കെ വില ഉയർത്തുന്ന രീതിയാകും കമ്പനികൾ സ്വീകരിക്കുക. അതു കൊണ്ട് വരും ദിവസങ്ങളിലും വില വർദ്ധന പ്രതീക്ഷിക്കാം. 5 സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് എണ്ണവില വർദ്ധന സർക്കാർ മരവിപ്പിച്ച സമയത്ത് 82 ഡോളറിനരികെയായിരുന്നു ക്രൂഡ് ഓയിൽ വില. അതിപ്പോൾ 118 ഡോളറിനരികെയെത്തിയിട്ടുണ്ട്. അതു കൊണ്ട് വില പതുക്കെ കൂടാനാണ് സാധ്യത. ഇതോടെ എല്ലാ മേഖലയിലും വില ഉയരും.

ഓട്ടോ ടാക്‌സി നിരക്ക് കൂട്ടുന്ന കാര്യം സർക്കാരിന്റെ പരിഗണനയിലാണ്. ബസ് ചാർജ്ജ് വർദ്ധനക്കായി സ്വകാര്യ ബസ്സുകൾ സമരത്തിനു തയ്യാറെടുക്കുന്നു. ചരക്ക് കടത്ത് കൂലി കൂടിത്തുടങ്ങി. കേരളത്തിലെ മാർക്കറ്റുകളിലേക്ക് ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള ലോറിക്കൂലി കൂടിക്കഴിഞ്ഞു. ഇത് എല്ലാ സാധനങ്ങളുടേയും വില കൂട്ടും.

വിലക്കയറ്റം സാധാരണക്കാരുടെ ജീവിതം ബുദ്ധിമുട്ടിലാക്കും. പണപ്പെരുപ്പതോത് ഉയരുന്നത് പലിശ നിരക്ക് വർദ്ധനവിനും കാരണമാകും. വായ്പുകളുടെ പലിശ ഉയരും. ജീവിത ചെലവ് കൂടും. കൂലി കൂട്ടേണ്ട സാഹചര്യം പല മേഖലയിലും ഉണ്ടാകും. ഇതെല്ലാം സാമ്പത്തിക മേഖലയിൽ വലിയ തിരിച്ചടി ഉണ്ടാക്കാൻ സാധ്യതയുണ്ട്.

റഷ്യയിൽ നിന്നും കുറഞ്ഞ നിരക്കിൽ ക്രൂഡ് ഓയിൽ വാങ്ങാൻ ഇന്ത്യ നീക്കം ശക്തമാക്കിയിട്ടുണ്ട്. എണ്ണക്കമ്പനികൾ ഇത് സംബന്ധിച്ച നടപടികൾക്ക് തുടക്കമിട്ടിട്ടുണ്ട് എന്നതാണ് ഏക ആശ്വാസം. ഇത് വിജയം കണ്ടാൽ ഇന്ധന വില വർദ്ധന കാര്യമായി ഉണ്ടാകില്ല. അക്കാര്യത്തിൽ വരും ദിവസങ്ങളിൽ കൂടുതൽ വ്യക്തത വരുമെന്ന് പ്രതീക്ഷിക്കാം.