ട്രിച്ചി: തമിഴ്‌നാട്ടിൽ പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിയെ വിവാഹം ചെയ്ത സംഭവത്തിൽ ഇരുപത്തിയാറുകാരിയായ അദ്ധ്യാപിക പോക്‌സോ കേസിൽ അറസ്റ്റിൽ. തമിഴ്‌നാട് തിരുച്ചിറപ്പള്ളി സ്വകാര്യ സ്‌കൂൾ അദ്ധ്യാപിക തുറയൂർ സ്വദേശിനി ഷർമിളയാണ് പോക്സോ കേസിൽ അറസ്റ്റിലായത്. വ്യാഴാഴ്ചയാണ് ഇവർ അറസ്റ്റിലായത്.

കഴിഞ്ഞ അഞ്ചാം തീയതിയായിരുന്നു സംഭവം. 17കാരനെ കാണാനില്ലെന്ന രക്ഷിതാക്കളുടെ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് വിവരങ്ങൾ പുറത്തുവന്നത്. പതിനൊന്നാം ക്ലാസ് വിദ്യാർത്ഥി ഏറെ വൈകിയിട്ടും വീട്ടിൽ തിരികെയെത്താതിരുന്നതോടെ കുടുംബം പരാതിപ്പെടുകയായിരുന്നു. തുടർന്ന് തുറയൂർ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സ്‌കൂളിലെ ഒരു അദ്ധ്യാപികയേയും അതേദിവസം മുതൽ കാണാതായതായി വിവരം ലഭിച്ചത്.

മാർച്ച് അഞ്ചാം തിയതി സ്‌കൂളിലേക്ക് പോയ മകനെ കാണാതെ പോയെന്നായിരുന്നു രക്ഷിതാക്കളുടെ പരാതി. മാർച്ച് 11ാണ് തുറയൂർ പൊലീസ് സ്റ്റേഷനിൽ പരാതി ലഭിക്കുന്നത്. തുടർ അന്വേഷണത്തിൽ വിദ്യാർത്ഥിയും അദ്ധ്യാപികയും തമ്മിൽ പ്രണയത്തിലായിരുന്നുവെന്നത് വിശദമാവുന്നത്

സ്‌കൂൾ വിട്ട ശേഷം ഇവർ ഒളിച്ചോടിയതാണെന്നും പൊലീസ് അന്വേഷണത്തിൽ വ്യക്തമായി. വിദ്യാർത്ഥിക്ക് പ്രായപൂർത്തി ആകാത്തതിനാൽ പോക്‌സോ വകുപ്പുകൾ ചുമത്തിയാണ് അദ്ധ്യാപികയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. അദ്ധ്യാപികയുടെ മൊബൈൽ ഫോൺ ലൊക്കേഷൻ പിന്തുടർന്നാണ് പൊലീസ് ഇവരെ പിടികൂടിയത്.

പിന്നാലെ ഇവരുടെ മൊബൈൽ നമ്പരുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ രണ്ട് നമ്പറുകളും ഒരേ സമയം സ്വിച്ച് ഓഫ് ചെയ്തതായി കണ്ടെത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇരുവരും ഒരു സ്ഥലത്താകാം എന്ന സ്ഥിരീകരണത്തിലേക്ക് പൊലീസ് എത്തിയത്.

ദിവസങ്ങൾക്കുമുമ്പാണ് പുതിയ സിം കാർഡ് ഉപയോഗിച്ച് ഇരുവരുടെയും മൊബൈൽ ഫോൺ പ്രവർത്തിപ്പിക്കുന്നതായി പൊലീസ് കണ്ടെത്തിയത്. തുടർന്ന് ഇവർ ട്രിച്ചിയിലാണെന്ന് കണ്ടെത്തുകയായിരുന്നു.

തഞ്ചാവൂരിലെ ഒരു ക്ഷേത്രത്തിൽ വച്ചാണ് ഇവർ വിവാഹിതരായതെന്ന് പൊലീസ് പറഞ്ഞു. വിദ്യാർത്ഥിക്ക് പ്രായപൂർത്തി ആകാത്തതിനാൽ പോക്സോ വകുപ്പുകൾ ചുമത്തിയാണ് അദ്ധ്യാപികയെ അറസ്റ്റ് ചെയ്തിരിക്കുന്നത്.