കണ്ണൂർ: ഇന്ധന വിലവർധനവിനെതിരെ ജനങ്ങളോട് രാജ്യവ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കാൻ കണ്ണൂരിൽ നടന്നുവരുന്ന സി.പി. എം ഇരുപത്തിമൂന്നാം പാർട്ടി കോൺഗ്രസ് പ്രമേയത്തിലൂടെ ആഹ്വാനം ചെയ്തു. പെട്രോളിനും ഡീസലിനും മേൽ മോദി സർക്കാർ ചുമത്തിയ അധിക നികുതി എത്രയും വേഗം പിൻവലിക്കണം.

സമ്പന്നർക്ക് മേൽ കൂടുതൽ നികുതി ചുമത്തണം. പെട്രോളിയം ഉൽപ്പന്നങ്ങളുടെ ചില്ലറ വില നിയന്ത്രിക്കുകയും കുറയ്ക്കുകയും വേണം. പെട്രോളിയം മേഖലയിലെ പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യവൽക്കരണം അവസാനിപ്പിക്കണമെന്നും പാർട്ടി കോൺഗ്രസ് പാസാക്കിയ പ്രമേയം ആവശ്യപ്പെട്ടു.

മോദി സർക്കാരും എണ്ണ കമ്പനികളും ഒത്തുചേർന്ന് പെട്രോൾ ഡീസൽ വിലകൾ തുടർച്ചയായി വർധിപ്പിക്കുകയാണ്. പാർട്ടി കോൺഗ്രസ് ഇതിൽ പ്രതിഷേധിക്കുന്നു. ഇന്ധന വിലവർധനവ് പണപ്പെരുപ്പത്തിന് വഴിയൊരുക്കുകയും തൊഴിലാളികളിൽ നിന്ന് ഭരണവർഗത്തിലേക്കും കേന്ദ്ര സർക്കാരിലേക്കും വലിയ തോതിൽ വിഭവങ്ങളുടെ മാറ്റത്തിന് വഴിയൊരുക്കുകയും ചെയ്യുന്നു.

എണ്ണ മേഖലയിൽ നിന്നുള്ള കേന്ദ്ര സർക്കാരിന്റെ വരുമാനം 2014-15 ൽ 0.74 ലക്ഷം കോടി മാത്രമായിരുന്നത് 2021-22 ൽ 3.5 ലക്ഷം കോടിയായി ഉയർന്നു കേന്ദ്ര സർക്കാരിന്റെ വരുമാനത്തിൽ പെട്രോളിയം നികുതിയുടെ വിഹിതം 5.4 ശതമാനം മാത്രമായിരുന്നത് 12.2 ശതമാനമായി ഉയർന്നു. മോദി സർക്കാർ അധികാരത്തിലെത്തിയ ശേഷം പെട്രോളിന്റെയും ഡീസലിന്റെയും കേന്ദ്ര നികുതി യഥാക്രമം മൂന്നര ഇരട്ടിയും ഒമ്പത് ഇരട്ടിയും വർധിപ്പിച്ചു.

മാർച്ച് 22 മുതൽ പെട്രോൾ- ഡീസൽ വില തുടർച്ചയായി വർധിപ്പിക്കുകയാണ്. കഴിഞ്ഞ രണ്ടാഴ്ച കാലയളവിൽ പെട്രോൾ വില ലിറ്ററിന് 10.83 രൂപയും ഡീസൽ വില 10.47 രൂപയും വർധിപ്പിച്ചു. തുടർച്ചയായ ഇന്ധന വിലവർധനവിനെതിരായി ശക്തമായ പ്രതിഷേധം ജനങ്ങൾ ഉയർത്തണമെന്നും പാർട്ടി കോൺഗ്രസ് ആഹ്വാനം ചെയ്തു.